Meditation. - March 2024

അല്ലയോ മനുഷ്യാ... നിന്റെ മോചനദ്രവ്യം നീ തിരിച്ചറിഞ്ഞുവോ?

സ്വന്തം ലേഖകന്‍ 29-03-2024 - Friday

"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (മത്താ 20: 28).

യേശു ഏകരക്ഷകൻ: മാർച്ച്‌ 29
ഒരു മനുഷ്യന്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷിക്കപ്പെടുമ്പോൾ ആ മനുഷ്യനെ മോചിപ്പിക്കുവാന്‍ മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്നത് പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. മോചനദ്രവ്യം നല്‍കിയോ? എങ്കില്‍ ആരാണ് അത് നല്‍കിയത്? ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ എങ്ങനെ സാധിച്ചു എന്നു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നു വരാറുണ്ട്. ഇത്തരം‍ ചര്‍ച്ചകള്‍ക്കു പിന്നിലെ യഥാര്‍ത്ഥ്യം എന്തുതന്നെയാണെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ "മോചനദ്രവ്യം" എന്നതിന്‍റെ പ്രാധാന്യവും അതിനുവേണ്ടിയുള്ള ത്യാഗവും നമുക്കു മനസ്സിലാക്കിത്തരുന്നു.

ഒരു മനുഷ്യനെ മോചിപ്പിക്കുവാന്‍ വേണ്ടിയുള്ള മോചനദ്രവ്യത്തിന് നാം ഇത്രയധികം പ്രാധാന്യം നല്‍കുന്നെങ്കില്‍ ലോകം മുഴുവനെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ യേശു നല്‍കിയ മോചനദ്രവ്യത്തെ നാം എത്രമാത്രം പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി കുരിശില്‍ മരിച്ചു. അവിടുന്നു നമ്മുടെ രക്ഷക്കുവേണ്ടി സ്വതന്ത്രമനസ്സോടെ തന്നെത്തന്നെ അര്‍പ്പിച്ചു.

ലോകം മുഴുവനും എല്ലാ കാലത്തിലുള്ള എല്ലാ മനുഷ്യരുടെയും മോചനദ്രവ്യവുമായി യേശുക്രിസ്തു തന്‍റെ ജീവന്‍ നല്‍കി. ഈ മോചനദ്രവ്യത്തെ ലോകം പലപ്പോഴും മറന്നു പോകുകയും കണ്ണുതുറക്കാത്ത മറ്റു ദൈവിക സങ്കല്‍പ്പങ്ങളുടെ കൂട്ടത്തില്‍ ക്രിസ്തു എണ്ണപ്പെടുകയും ചെയ്യുന്നു എന്നത് ഖേദകരമായ അവസ്ഥയാണ്.

ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ യേശുക്രിസ്തുവിലൂടെ മനുഷ്യകുലത്തിന്‍റെ അന്തിമമായ വീണ്ടെടുപ്പു പൂര്‍ത്തിയാക്കുന്ന പെസഹാബലിയാണ് അവിടുത്തെ കുരിശുമരണം. ക്രിസ്തുവിന്‍റെ ഈ ബലി അനന്യവും മറ്റെല്ലാ ബലികളെയും പൂര്‍ത്തിയാക്കുന്നതും അതിശയിക്കുന്നതും ആണ്. ഒരു മനുഷ്യനെ ഭീകരരുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ പരിശ്രമിച്ചവര്‍ ആദരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ ലോകം മുഴുവനെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച യേശുക്രിസ്തുവിനെ എത്രമാത്രം ലോകം ആദരിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

നമ്മുടെ ഓരോരുത്തരുടെയും മോചനദ്രവ്യവുമായി യേശുക്രിസ്തു തന്‍റെ ജീവന്‍ അര്‍പ്പിച്ചപ്പോള്‍ അവിടുന്നു നമ്മെ എല്ലാവരെയും വ്യക്തിപരമായി അറിയുകയും സ്നേഹിക്കുകയും ചെയ്തു. അതിനാല്‍ അവിടുത്തെ വീണ്ടെടുപ്പുകര്‍മ്മം നമുക്ക് ഓരോരുത്തര്‍ക്കും വ്യക്തിപരമായ അനുഭവമായി മാറണം. എങ്കില്‍ മാത്രമേ അവിടുത്തെ കുരിശുമരണത്തിന്‍റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയുവാനും അത് മറ്റുള്ളവരോട് പ്രഘോഷിക്കുവാനും നമുക്കു സാധിക്കൂ. അവിടുന്ന് നമ്മുടെ പാപങ്ങള്‍ വഹിക്കുകയും നമ്മുടെ തെറ്റുകള്‍ക്കു പരിഹാരം ചെയ്യുകയും ചെയ്തു എന്ന സത്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ.

വിചിന്തനം
ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ അവിടുത്തെ ഏകജാതന്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും മരണം രുചിച്ചറിയുകയും ചെയ്തു. അനേകരുടെ മോചനദ്രവ്യമായി തന്‍റെ ജീവന്‍ നല്‍കുന്നതിന് അവിടുന്നു വന്നു എന്നതിലാണ് ക്രിസ്തു കൈവരിച്ച വീണ്ടെടുപ്പ് അടങ്ങിയിരിക്കുന്നത്. അവിടുന്ന് ലോകം മുഴുവനെയും അവസാനം വരെ സ്നേഹിച്ചു. അതിനാല്‍ ഈ ഭൂമിയിലേക്കു പിറന്നു വീഴുന്ന ഓരോ മനുഷ്യവ്യക്തിയുടെയും മോചനദ്രവ്യം അവിടുത്തെ കുരിശില്‍ നമുക്കു കാണുവാന്‍ സാധിക്കും. ഈ വലിയ സത്യം ലോകം മുഴുവന്‍ തിരിച്ചറിയുന്നതിനു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »