India - 2024

സിസ്‌റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: കേരള സഭാതല ആഘോഷം നാളെ

സ്വന്തം ലേഖകന്‍ 10-11-2017 - Friday

കൊച്ചി: സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചു കേരള സഭാതല ആഘോഷ പരിപാടികള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്‌.സി.സി. സന്യാസിനി സമൂഹത്തിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നാളെ കൊച്ചിയില്‍ നടക്കും. എറണാകുളം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്‌ഞതാബലിയും സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്‌. 2.45ന്‌ എറണാകുളം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌സ്‌ ഹൗസില്‍ നിന്നു വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രദക്ഷിണമായി സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിക്കും.

സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കൃതജ്‌ഞതാബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം. സൂസെപാക്യം വചനസന്ദേശം നല്‍കും. നാഗ്‌പൂര്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഏബ്രഹാം വിരുതികുളങ്ങര, ഇന്‍ഡോര്‍ ബിഷപ്‌ ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌, മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ എന്നിവരുള്‍പ്പെടെ കേരളത്തിലും പുറത്തുമുള്ള വിവിധ മെത്രാന്മാര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സി.ബി.സി.ഐ. പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും.

എഫ്‌.സി.സി. മദര്‍ ജനറല്‍ സിസ്‌റ്റര്‍ ആന്‍ ജോസഫ്‌, സിസ്‌റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്‌റ്റര്‍ സെല്‍മി, ഉദയ്‌നഗറില്‍ നിന്നുള്ള പ്രതിനിധി സേവാ സിങ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, സ്‌നേഹവിരുന്ന്‌ എന്നിവയുണ്ടാകും. കഴിഞ്ഞ ദിവസം സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് രൂപതാ ആസ്ഥാനത്ത് എത്തിച്ചിരിന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നവംബര്‍ നാലിനാണു സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിച്ചത്‌.


Related Articles »