News

നിരീശ്വര ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികള്‍

സ്വന്തം ലേഖകന്‍ 27-11-2017 - Monday

ന്യൂയോര്‍ക്ക്: ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കുന്നതിനാണ് ശാസ്ത്രജ്ഞരില്‍ പലരും നിരീശ്വരവാദികളായി നടിക്കുന്നതെന്നും ഇവരില്‍ അനേകം പേര്‍ ദൈവവിശ്വാസികളാണെന്നും വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ ഡയറക്ടറായ ബ്രദര്‍ ഗയ് കോണ്‍സോള്‍മാഗ്നോ. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത തോന്നിക്കുവാനായി ചില ജ്യോതിശാസ്ത്രജ്ഞര്‍ നിരീശ്വരവാദികളേപ്പോലെ നടിക്കുകയാണെന്നും എന്നാല്‍ ഭൂരിഭാഗം ശാസ്ത്രജ്ഞരു ദേവാലയത്തില്‍ പോകുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിദ്ധ കനേഡിയന്‍ ദിനപത്രമായ ‘വാന്‍കൂവര്‍ സണ്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്‌.

ഇന്ന് ടെലിവിഷനിലും മറ്റും കാണുന്ന ശാസ്ത്രജ്ഞര്‍ തങ്ങള്‍ നിരീശ്വരവാദികളാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ശാസ്ത്രലോകത്ത്‌ തങ്ങളുടെ വിശ്വാസ്യത കൂട്ടുവാനാണ് അവര്‍ നിരീശ്വരവാദികളായി നടിക്കുന്നത്. "എനിക്കറിയാവുന്നതില്‍ കൂടുതല്‍ അറിയുന്നവനാണ് ഒരു നിരീശ്വരവാദി. എങ്കിലും ദൈവമുണ്ടെന്ന കാര്യം തനിക്കുമറിയില്ലെന്ന് അവനും സമ്മതിക്കേണ്ടതായി വരുമെന്ന" പ്രസിദ്ധ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ കാള്‍ സാഗന്‍ പറഞ്ഞിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഭൗതീകമായ ശരീരമില്ലാത്ത ദൈവസൃഷ്ടികളായ മാലാഖമാരില്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നുണ്ട്. അതിനാല്‍ അന്യഗ്രഹജീവികളെക്കുറിച്ചുള്ള അന്വേഷണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനുമുള്ള ഉത്തരം തങ്ങളുടെ പക്കല്‍ ഇല്ലെന്ന കാര്യം സമ്മതിക്കുവാനുള്ള എളിമ ശാസ്ത്രത്തിന് ഇല്ലാതെ പോയതാണ് പ്രധാന പ്രശ്നമെന്ന് ജെസ്യൂട്ട് സഭാംഗം കൂടിയായ കോണ്‍സോള്‍മാഗ്നോ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.


Related Articles »