India - 2024

ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുവാന്‍ നീക്കം: പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി മാനന്തവാടി രൂപതാധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 15-12-2017 - Friday

മാനന്തവാടി: മധ്യപ്രദേശിലെ സത്‌നയില്‍ വൈദിക സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പങ്കുവെച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. ഇത്തരം ആക്രമണങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നു മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കുന്നതായും 2021 ആകുമ്പോഴേക്കും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ക്രമേണ അത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന ആശങ്കയും പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അന്യായമായി അറസ്റ്റ് ചെയ്തവരെ പുലർച്ചയോടെ ജാമ്യത്തിൽ വിട്ടെങ്കിലും അവരിൽ ചിലരോട് ജില്ലാ പോലീസ് അധികാരികളുടെ മുമ്പിൽ രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം അവർ പോയിരിക്കുകയാണ്. മതപരിവർത്തനം ഒന്നും നടന്നില്ലെങ്കിൽ പോലും ഒരു വൈദികനെതിരെ ഈ കുറ്റത്തിന്റെ പേരിൽ കേസെടുക്കും എന്നാണു് പോലീസ് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കാനില്ല എന്നാണ് മനസ്സിലാക്കുന്നത്.

മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഇത്തരം ആക്രമണങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്നാണ്. 2021 ആകുമ്പോഴേക്കും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുക എന്ന പദ്ധതിയാണത്. ക്രമേണ അത് നമ്മുടെ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാം. ഇത്തരുണത്തിൽ കർത്താവിൽ ആശ്രയം വച്ച് തീക്ഷ്ണമായി പ്രാർത്ഥിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.

ഇന്നലത്തെ അക്രമണത്തിന് ഇരയായവരെ ഓർത്ത് നാം പ്രത്യേകം പ്രാർത്ഥിക്കണം. അതുപോലെ ആ പ്രദേശങ്ങളിലുള്ള ക്രൈസ്തവ സമുഹങ്ങളേയും നാം അനുസ്മരിക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒറീസായിലെ കാണ്ഡമാലിൽ നടന്ന അക്രമണങ്ങൾ നമ്മുടെ ഓർമ്മയിലുണ്ടല്ലോ. ഈ ദിവസങ്ങളിലും തുടർന്നും ഈ നിയോഗങ്ങൾ കർത്താവിന്റെ മുമ്പിൽ നമുക്ക് സമർപ്പിക്കാം എന്ന വാക്കുകളോടെയാണ് ബിഷപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഇന്നലെയാണ് മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നു ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തിന് നേരെ തീവ്ര ഹൈന്ദവ സംഘടനായ ബജ്റംഗ്ദള്ളിന്റെ ആക്രമണം ഉണ്ടായത്. 25 വര്‍ഷമായി നടക്കുന്ന ക്രിസ്തുമസ് പരിപാടികള്‍ക്കു നേരെയാണ് അടിസ്ഥാനപരമായ ആരോപണം ഉന്നയിച്ചു തീവ്രഹൈന്ദവ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ആക്രമത്തില്‍ വൈദികരുടെ വാഹനം കത്തിച്ചിരിന്നു


Related Articles »