India - 2024

നവീകരിച്ച കുറവിലങ്ങാട് ദേവാലയത്തിന്റെ വെഞ്ചരിപ്പ് 21 ന്

സ്വന്തം ലേഖകന്‍ 16-01-2018 - Tuesday

കുറവിലങ്ങാട്: നവീകരിച്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ വെഞ്ചരിപ്പ് 21 ന് നടക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ദൃശ്യവത്കരിച്ച അദ്ഭുത ഉറവയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് മലേപറമ്പില്‍, കുറവിലങ്ങാട് ഇടവകയിലെ മുന്‍ വികാരിമാരുടെ പ്രതിനിധി ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ഇടവകയില്‍ നിന്നുള്ള വൈദികരുടെ പ്രതിനിധി ഫാ. ജോസ് കോട്ടയില്‍ എന്നിവര്‍ സഹകാര്‍മികരാകും.

നേരത്തെ ഇടവക പൊതുയോഗം ഐകകണ്ഠ്യേനയെടുത്ത തീരുമാനത്തെത്തുടർന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോടെ ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. 1960 ൽ ഫാ. തോമസ് മണക്കാട്ട് വികാരിയായിരിക്കെ മദ്ബഹാ ഒഴികെയുള്ള ദേവാലയം പുതുക്കി പണിതിരുന്നു. അതിനുശേഷം ആദ്യമായി രണ്ടുമാസങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ച നവീകരണപ്രവർത്തങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്.

പോർച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹാ കൂടുതൽ കമനീയമാക്കിയിട്ടുണ്ട്. ലൂക്കാ സുവിശേഷകൻ വരച്ച മാതാവിന്റെ ചിത്രത്തിന്റെ തനിപ്പകർപ്പായ ചിത്രം കൂടുതൽ ആകർഷകവും ദൃശ്യവുമായ രീതിയിൽ വക്രമീകരിച്ചു. വിവിധ വിശുദ്ധരുടെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് വണങ്ങി പ്രാർത്ഥിക്കുവാൻ കഴിയുംവിധം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേവാലയത്തിൽ ഉണ്ടായിരുന്നതും കാലപ്പഴക്കത്തിൽ ഭാഗികമാറ്റങ്ങൾ ഉണ്ടായതുമായ സൈഡ് അൾത്താരകളുടെ നവീകരണം പൂർത്തീകരിച്ചു കഴിഞ്ഞു.

പ്രധാന അൾത്താരയുടെ മുൻവശത്ത് മുകൾ ഭാഗം ഗ്ലാസ് മൊസൈക്കിനാൽ കമനീയമാക്കിയിട്ടുണ്ട്. ദൈവമാതാവിന്റെ കിരീടധാരണം ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. മുത്തിയമ്മ പ്രത്യക്ഷപ്പെട്ട രംഗമാണ് ദേവാലയത്തിന്റെ സീലിംഗിൽ ഒരുക്കിയിരിക്കുന്നത്. 36 അടി നീളത്തിലും 16 അടി വീതിയിലുമാണ് ഈ രംഗം ചിത്രീകരിച്ചിട്ടുള്ളത്. മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികൾക്ക് നൽകിയ അത്ഭുതഉറവ പൂർവരൂപത്തിൽ ദൃശ്യവൽക്കരിച്ച് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.


Related Articles »