India
തന്റെ പ്രഥമ ബലിയര്‍പ്പണം പാവങ്ങളോടൊപ്പം അവിസ്മരണീയമാക്കിക്കൊണ്ട് ഫാ. ജസ്റ്റിൻ
സ്വന്തം ലേഖകന്‍ 31-01-2018 - Wednesday
നെയ്യാറ്റിൻകര: ഒൻപത് വർഷങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര മൈനർ സെമിനാരിയിൽ ഡിഗ്രി പഠനം നടത്തുമ്പോൾ അന്നത്തെ പ്രീഫക്ടച്ചന്റെ പൗരോഹിത്യ വാർഷികത്തിൽ അച്ചന്റെ നിർദ്ദേശ പ്രകാരം ലിറ്റിൽ ഫ്ളവർ ഹോമിലെ സഹോദരിമാർക്ക് ഐസ്ക്രീം വാങ്ങി കൊടുക്കാൻ പോയ ദിനം. അന്നാണ് ജസ്റ്റിന്റെ മനസ്സില്‍ ശ്രദ്ധേയമായ ആഗ്രഹം ഉടലെടുത്തത്. തന്റെ പ്രഥമ ദിവ്യബലി ഈ അന്തേവാസികള്‍ക്ക് ഒപ്പം ആയിരിക്കണം. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് കഴിഞ്ഞ ദിവസം നടന്നത്. ലിറ്റിൽ ഫ്ളവർ ഹോം, മറനല്ലൂറിലെ അന്തേവാസികൾക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ ആദ്യ ദിവ്യബലിയർപ്പിച്ചത്.
തന്റെ റീജൻസി കാലയളവിൽ വിൻസന്റ് സാമുവൽ പിതാവിനോടൊപ്പം ലിറ്റിൽ ഫ്ളവർ ഹോമിൽ എത്താറുണ്ടായിരുന്നുവെന്നും പിതാവിന് ഈ മക്കളെ ഒത്തിരി ഇഷ്ടമാണെന്നും അച്ചൻ അഭിമാനത്തോടെ പറയുന്നു. ഈ ഒരു ഉൾക്കാഴ്ചയാണ് ഫാ. ജസ്റ്റിന്റെ തീരുമാനത്തിന് മാറ്റ് കൂട്ടിയത്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്‍പതാം തീയതി നെയ്യാറ്റിൻകര രൂപതാ മെത്രാൻ വിൻസന്റ് സാമുവൽ പിതാവിന്റെ കൈവയ്പ് ശ്രുശ്രൂഷയിലൂടെയാണ് ഫാ. ജസ്റ്റിൻ ഫ്രാൻസിസ് പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെട്ടത്. പൗരോഹിത്യത്തിന്റെ അവിസ്മരണീയമായ ദിനം കരുണയുടെ സുവിശേഷമാക്കിയ ജസ്റ്റിൻ അച്ചനു നമ്മുക്കും നേരാം, പ്രാർത്ഥനകൾ.