India - 2024

പമ്പാ മണപ്പുറം ഒരുങ്ങി; മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 11-02-2018 - Sunday

കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി കണക്കാക്കപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ നദിയുടെ മണപ്പുറത്തു ഇന്ന് ആരംഭിക്കും. 123ാമത് കണ്‍വെന്‍ഷനാണ് നടക്കുക. ഉച്ചകഴിഞ്ഞ് 2.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ആരാധനയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യും. സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.

നാളെ മുതല്‍ 17 വരെ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 6.30നും പൊതുയോഗങ്ങള്‍ നടക്കും. പുറമേ രാവിലെ 7.30 മുതല്‍ 8.30വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബൈബിള്‍ ക്ലാസും കുട്ടികളുടെ യോഗവും നടക്കും. ബിഷപ്പ്പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്ലോറിഡ) റവ. ഡോ. സോറിറ്റ നബാബന്‍ (ഇന്തോനേഷ്യ), റവ.ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ), ഡോ. ആര്‍. രാജകുമാര്‍ (ഡല്‍ഹി), റവ.ഡോ. വിനോദ് വിക്ടര്‍ (തിരുവനന്തപുരം) എന്നിവരാണു മുഖ്യപ്രസംഗകര്‍.

14നു രാവിലെ 10ന് എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു രണ്ടിനു സാമൂഹ്യതിന്മകള്‍ക്കെതിരേയുള്ള ബോധവത്കരണ സമ്മേളനം നടക്കും. 15നു വൈകുന്നേരം നാലിനു മദ്യവര്‍ജനസമിതിയുടെ നേതൃത്വത്തില്‍ കൂട്ടായ്മയും നടക്കും. 15നു സുവിശേഷ സംഘത്തിന്റെയും 16ന് ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും യോഗങ്ങള്‍ നടക്കും. പാരന്പര്യങ്ങള്‍ കൈമോശം വരാതെ നടന്നുവരുന്ന കണ്‍വെന്‍ഷന്‍ ഇക്കുറി ഹരിതച്ചട്ടം പാലിച്ചുകൊണ്ടായിരിക്കും ക്രമീകരിക്കുകയെന്ന് ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് ഏബ്രഹാം കൊറ്റനാട് പറഞ്ഞു. പന്തലിലും പരിസരങ്ങളിലും പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.


Related Articles »