India - 2024
മലയാറ്റൂര്‍: വിശ്വാസികളുടെ ഒഴുക്കു തുടരുന്നു
സ്വന്തം ലേഖകന്‍ 13-03-2018 - Tuesday
മലയാറ്റൂര്‍: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. അതിരൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുരിശുമുടി തീര്‍ത്ഥാടനം നടന്നു. അങ്കമാലി, ചേര്‍ത്തല, പറവൂര്‍, മൂഴിക്കുളം, വല്ലം ഫൊറോനകളുടെ നേതൃത്വത്തിലാണ് ഇന്നലെ മലകയറിയത്. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. പറവൂര്‍ ഫൊറോന വികാരി ഫാ. പോള്‍ കരേടന് പ്രാരംഭ പ്രാര്‍ഥനകള്‍ക്ക് തുടക്കം കുറിച്ചു. വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. ജോണ്സണ് വടക്കുംചേരി, വിവിധ ഫൊറോനകളിലെ വൈദികര്‍ എന്നിവര്‍ മലകയറ്റത്തിന് നേതൃത്വം നല്കി.
മലയടിവാരത്തെ മാര്‍ത്തോമാശ്ലീഹായുടെ രൂപത്തിനു മുന്നില്‍ ഒരുമിച്ചുകൂടിയ വിശ്വാസികള്‍ പീഡാനുഭവ സ്ഥലങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ അര്‍പ്പിച്ചും കുരിശിന്റെ വഴി ചൊല്ലിയുമാണ് മലകയറിയത്. മലമുകളിലെ മാര്‍ത്തോമാ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങിയ അവര്‍ ദിവ്യബലിയിലും സംബന്ധിച്ചു. 18 ന് എറണാകുളം, കറുകുറ്റി, കിഴക്കമ്പലം, മഞ്ഞപ്ര, പള്ളിപ്പുറം, തൃപ്പൂണിത്തുറ എന്നീ ഫൊറോനകളിലെ വിശ്വാസികള്‍ കുരിശുമുടി കയറുന്നതോടെ വിവിധ ഫൊറോനാതല മലകയറ്റത്തിനു സമാപനമാകും.