Youth Zone

ക്രിസ്തുവിനെ ത്യജിക്കാത്ത പെണ്‍കുട്ടിയുടെ മോചനം ആവശ്യപ്പെട്ട് ആംഗ്ലിക്കന്‍ ബിഷപ്പ്

സ്വന്തം ലേഖകന്‍ 15-04-2018 - Sunday

അബൂജ: ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോവുകയും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന ഭീഷണിക്ക് വഴങ്ങാത്തതിനാല്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുന്ന ലീ ഷരീബു എന്ന നൈജീരിയന്‍ പെണ്‍കുട്ടിയുടെ മോചനം ആവശ്യപ്പെട്ട് ആംഗ്ലിക്കന്‍ സഭയുടെ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി നൈജീരിയന്‍ പ്രസിഡന്റായ മുഹമ്മദ്‌ ബുഹാരിയെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലണ്ടനില്‍ വെച്ച് മുഹമ്മദ്‌ ബുഹാരിയുമായി കൂടിക്കാഴ്ച നടത്തിയത്. ലീ ഷരീബുവിന്റെ മോചനം എത്രയും പെട്ടെന്ന്‍ സാധ്യമാക്കണമെന്ന് താന്‍ ബുഹാരിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വെല്‍ബി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.

തങ്ങള്‍ രഹസ്യമായി പെണ്‍കുട്ടിയുടെ മോചനത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും, റെഡ് ക്രോസ് പോലെയുള്ള അന്താരാഷ്‌ട്ര സംഘടനകളുമായി സഹകരിച്ച് കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും മുഹമ്മദ്‌ ബുഹാരി പ്രതികരിച്ചു. ലീ ഷരീബുവിന്റെ മോചനം സാധ്യമാക്കുന്നതിന് തന്റെ സര്‍ക്കാരിനെക്കൊണ്ട് കഴിയുന്നതെല്ലാം താന്‍ ചെയ്യുമെന്ന് മുഹമ്മദ്‌ ബുഹാരി മെത്രാപ്പോലീത്താക്ക് ഉറപ്പു നല്‍കി. നൈജീരിയായിലെ ഡെല്‍റ്റാ സംസ്ഥാനം വരെയുള്ള ഗ്രാമപ്രദേശങ്ങളിലെ ക്രിസ്ത്യാനികള്‍ നേരിടേണ്ടി വരുന്ന ആക്രമണങ്ങളും വെല്‍ബി, ബുഹാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നും ബൊക്കോഹറാം തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ മോചിപ്പിക്കാമെന്ന തീവ്രവാദികളുടെ പ്രലോഭനത്തിനു വഴങ്ങാത്തതിനാലാണ് ഈ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബൊക്കോഹറാം മോചിപ്പിക്കാത്തതെന്ന് ‘ദി കേബിള്‍’ അടക്കമുള്ള നൈജീരിയന്‍ ദിനപത്രങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നൈജീരിയയുടെ മൊത്തം ജനസംഖ്യയുടെ അന്‍പതു ശതമാനത്തോളം ക്രിസ്ത്യാനികളാണ്. ബൊക്കോ ഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തുടങ്ങിയ ഇസ്ളാമിക തീവ്രവാദ സംഘടനകളില്‍ നിന്നും കടുത്ത ഭീഷണിയാണ് നൈജീരിയയിലെ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഫുലാനികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുക, സാമുദായിക പുനരുദ്ധാരണം നടത്തുക, ഭാവിയിലെ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക ഇതാണ് നൈജീരിയന്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ആര്‍ച്ച് ബിഷപ്പ് വെല്‍ബി ബുഹാരിയെ ധരിപ്പിച്ചു.

More Archives >>

Page 1 of 2