Faith And Reason

പൈശാചിക ബാധ യാഥാര്‍ത്ഥ്യമാണെന്ന് പ്രസിദ്ധ അമേരിക്കന്‍ സൈക്യാട്രിസ്റ്റ്

സ്വന്തം ലേഖകന്‍ 06-06-2018 - Wednesday

ന്യൂയോര്‍ക്ക്: പിശാച് ബാധ യാഥാര്‍ത്ഥ്യമാണെന്ന കാര്യം ആവര്‍ത്തിച്ച് സുപ്രസിദ്ധ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍. പൈശാചിക ബാധയെന്ന സത്യത്തെ നിഷേധിക്കുന്നവര്‍ വാസ്തവത്തില്‍, ബാധയുള്ളവരെ കാണുകയോ ശരിയായ ഭൂതോച്ചാടകനുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയ് മാസം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും, ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മനോരോഗ വിദഗ്ദനുമായ ഡോ. ഗല്ലാഹര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പിശാച് ബാധയെക്കുറിച്ച് പഠിക്കുവാന്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാത്ത അപൂര്‍വ്വ അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കത്തോലിക്ക വിശ്വാസി കൂടിയായ ഡോക്ടര്‍ വെളിപ്പെടുത്തി. നരകത്തില്‍ പതിച്ച മാലാഖയുടെ ബുദ്ധിയുടെ തോത് മനുഷ്യരില്‍ നിന്നും ഒരുപാട് അധികമാണ്. അതുകൊണ്ടാണ് അവന് മനുഷ്യരെ ബാധിക്കുവാനും അവനെ അപകീര്‍ത്തിപ്പെടുത്തുവാനും കഴിയുന്നത്.

ഫ്രോയിഡിന്റെ നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായി, സൈക്ക്യാട്രി എന്നാല്‍ മതത്തിനും ആത്മീയതക്കും വിരുദ്ധമെന്ന് കരുതിയിരുന്ന കാലഘട്ടം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പിശാച് ബാധിതരുടെ ഏതാനും ലക്ഷണങ്ങളും അഭിമുഖത്തില്‍ അദ്ദേഹം വിവരിച്ചു. ബാധയുള്ള വ്യക്തി മയക്കത്തിലാവുകയും, പരുക്കന്‍ ശബ്ദത്തില്‍ അലറുകയും, ആളുകളെ ആക്രമിക്കുകയും ചെയ്യും. ഒട്ടും മയമില്ലാത്ത ഭാഷയില്‍ ദൈവ വിശ്വാസത്തെ നിന്ദിക്കും. അതിമാനുഷികമായ ശക്തി, പുരാതന ഭാഷകള്‍ വരെ സംസാരിക്കുക തുടങ്ങിയവയും ബാധയുടെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനയുടെ ശക്തിയാണ് തനിക്ക് തന്റെ ജോലിയില്‍ സംരക്ഷണം നല്‍കുന്നതെന്നു അദ്ദേഹം കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു.

നിലവില്‍ ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്റെ ഉപദേശകന്‍ കൂടിയാണ് ഡോ. റിച്ചാര്‍ഡ്. ഭൂതോച്ചാടന രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹം വൈദികര്‍ക്ക് സഹായം നല്‍കി വരികയാണ്. അദ്ദേഹത്തിന്റെ ‘ഡെമനിക്ക് ഫോസ്, എ സൈക്യാട്രിസ്റ്റ് ഇന്‍വെസ്റ്റിഗേറ്റ്സ് ഡെമനിക്ക് ഇന്‍ ദി മോഡേണ്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്’ എന്ന പുസ്തകവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു.


Related Articles »