News
എല്ലാവർക്കും കുടുംബമാകാൻ ദൈവം മിഷ്ണറീസ് ഓഫ് ചാരിറ്റിയെ തിരഞ്ഞെടുത്തു: സിസ്റ്റര്‍ മേരി പ്രേമ
സ്വന്തം ലേഖകന്‍ 06-09-2018 - Thursday
കൊൽക്കത്ത: വിശുദ്ധ മദർ തെരേസയുടെ ചരമവാര്‍ഷിക ദിവസമായ ഇന്നലെ കൊൽക്കത്തയിലെ മദർ ഹൗസിന് മുന്നിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധയുടെ കബറിടത്തിൽ സമൂഹ പ്രാര്‍ത്ഥനയുമായി മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങളും വിശ്വാസികളും. രാവിലെ ആറു മണിക്ക് കൊൽക്കത്ത ആർച്ച് ബിഷപ്പ് മോൺ. തോമസ് ഡിസൂസയുടെ അധ്യക്ഷതയിൽ നടന്ന ദിവ്യബലിയിൽ വിശുദ്ധ മദർ തെരേസ വൈദികർക്കായി ആരംഭിച്ച കോർപ്പസ് ക്രിസ്റ്റി മൂവ്മെൻറിലെ മുപ്പതോളം വൈദികർ പങ്കെടുത്തു. ശേഷം കല്ലറയിൽ നടന്ന പ്രാർത്ഥന ശുശ്രൂഷയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി മദർ സുപ്പീരിയർ സി. മേരി പ്രേമ സന്ദേശം നൽകി.
മിഷ്ണറീസ് ഓഫ് ചാരിറ്റി, ഒരു കുടുംബമായി വർത്തിക്കേണ്ടതിന്റെ ആവശ്യം സിസ്റ്റർ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. ദരിദ്രർക്കും ഉപേക്ഷിക്കപ്പെട്ടവർക്ക് കുടുംബമില്ല. എന്നാൽ എല്ലാവർക്കും കുടുംബമാകാൻ ദൈവം നമ്മെ തിരഞ്ഞെടുത്തു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ സന്യസ്തരെല്ലാം ഒരു കുടുംബമാണ്. ആ കുടുംബത്തിലെ അംഗങ്ങളാണ് ഓരോ ദരിദ്രരും. ദൈവത്തിന്റെ സ്നേഹം വിശുദ്ധ മദർ തെരേസയുടെ മാതൃകയിലൂടെ പരസ്പരം പങ്കുവെയ്ക്കണമെന്നും സി. മേരി പ്രേമ പറഞ്ഞു.
വൈദികർ, സന്യസ്തർ, അല്മായർ, സന്നദ്ധ പ്രവർത്തകർ, രോഗികൾ എന്നിങ്ങനെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അഞ്ചു സംഘടനകളുടെ പ്രതീകാത്മകമായി അഞ്ച് മെഴുകുതിരികൾ സി.പ്രേമ വിശുദ്ധയുടെ കല്ലറയിൽ തെളിയിച്ചു. വിശുദ്ധ മദർ തെരേസ അന്തരിച്ച 1997 സെപ്റ്റബർ അഞ്ച് മുതൽ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി മാറിയ വിശുദ്ധയുടെ കല്ലറയിൽ, ക്രൈസ്തവരെ കൂടാതെ വിവിധ മതസ്ഥരാണ് അനുദിനം മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നത്.