India - 2024

ജലന്ധര്‍ വിഷയത്തില്‍ പുതിയ സര്‍ക്കുലറുമായി കെസിബിസി

സ്വന്തം ലേഖകന്‍ 25-09-2018 - Tuesday

കൊച്ചി: ജലന്ധര്‍ ലൈംഗികപീഡന പരാതിയുടെ വിഷയത്തില്‍ പുതിയ സര്‍ക്കുലറുമായി കേരള മെത്രാന്‍ സമിതി. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ സംഭവമാണിതെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയായതില്‍ കെസിബിസി ഖേദിക്കുന്നുവെന്നും നിഷ്പക്ഷമായും സമ്മര്‍ദ്ധങ്ങള്‍ക്കു വിധേയമാകാതെയും വിചാരണ നടക്കണമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റാരോപിതനു തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും, കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്കു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം

ജലന്ധര്‍ രൂപത ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ആ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസസഭയിലെ അംഗമായ ഒരു സന്യാസിനി കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ നല്കിയ ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതി അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്ത സംഭവം കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയായതില്‍ കെസിബിസി ഖേദിക്കുന്നു.

കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ശരിതെറ്റുകളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നു കെസിബിസി കരുതുന്നു. കേസിന്റെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായും സമ്മര്‍ദങ്ങള്‍ക്കു വിധേയമാകാതെയും നടക്കണം. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റാരോപിതനു തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും, കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്കു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ സന്പൂര്‍ണമായ നീതി നടപ്പിലാകാന്വേതണ്ടി പ്രാര്‍ത്ഥിക്കുന്നു.

ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസിനെയും അവഹേളിക്കുന്നതിനു ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല എന്നതും വിസ്മരിക്കരുത്. ഈ കേസിന്റെ മറവില്‍ കത്തോലിക്കാ സഭയോടു വിരോധമോ അസൂയയോ ഉള്ള ചിലരും, നിഗൂഢലക്ഷ്യവും നിക്ഷിപ്തതാത്പര്യവുമുള്ള ചില മാധ്യമപ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേര്‍ന്നു കത്തോലിക്കാസഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികള്‍ തിരിച്ചറിയണം.

ഒരു വ്യക്തിക്കെതിരേയുള്ള ആരോപണത്തിന്റെ പേരില്‍ ഒരു സഭയെ മുഴുവന്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയുടെ ലൈംഗികപീഡനാരോപണത്തിനു വിധേയനായി ജയിലിലായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല. കേരളത്തിലെ ഒരു മന്ത്രി ലൈംഗികപീഡനാരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍, മുഴുവന്‍ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല.

ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരേ ലൈംഗികപീഡന ആരോപണമുണ്ടായതിനെത്തുടര്‍ന്ന്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്സ്ഥാതനം അദ്ദേഹം രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ സുപ്രീംകോടതി ജഡ്ജിമാരെയോ ജുഡീഷറിയെ പൊതുവായോ ആരും ആക്രമിച്ചില്ല. എന്നാല്‍ ഇന്ത്യയിലെ ഒരു കത്തോലിക്കാ ബിഷപ്പിനെതിരേ ലൈംഗികപീഡന ആരോപണം ഉണ്ടായപ്പോള്‍, അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്പുതന്നെ, ചില സ്ഥാപിതതാത്പര്യക്കാരും മാധ്യമങ്ങളും ചേര്‍ന്ന്, കത്തോലിക്കാ സഭയെയും ബിഷപ്പുമാരെ പൊതുവായും ആക്രമിക്കുകയായിരുന്നു.

ഇതിലെ അനീതിയും ഗൂഢലക്ഷ്യവും കത്തോലിക്കര്‍ മാത്രമല്ല പൊതുസമൂഹവും തിരിച്ചറിയണം. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യവികസനം തുടങ്ങിയ രംഗങ്ങളില്‍ ശ്ലാഘനീയമായ സേവനം നടത്തിയിട്ടുള്ള, കാലാകാലങ്ങളിലുണ്ടായ പ്രകൃതിദുരന്താവസരങ്ങളില്‍ ജാതിയും മതവും നോക്കാതെ വ്യാപകമായ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിട്ടുള്ള ഒരു സമൂഹത്തെ ഇങ്ങനെ വളഞ്ഞിട്ടാക്രമിക്കുന്നതിനു പിന്നില്‍ അസൂയയോ വിദ്വേഷമോ എന്നു വ്യക്തമല്ല.

വിശുദ്ധിയില്‍ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള കത്തോലിക്കാസഭയെ, ഒരു ബിഷപ്പിനെതിരേ ഉയര്‍ന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരില്‍ അവഹേളിക്കുന്നത് അനീതിയാണ്. സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകര്‍ത്ത്, സഭയ്ക്കുള്ളിലെ ഐക്യവും കെട്ടുറുപ്പും നശിപ്പിച്ച്, അരാജകത്വം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. സമര്‍പ്പിത ജീവിതത്തിന്റെ വിശുദ്ധിയും പരിപാവനതയും പരിഹസിക്കപ്പെടുന്നു. കുന്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു.

എന്നാല്‍, വിശ്വാസതീക്ഷ്ണതയുള്ള ലക്ഷക്കണക്കിനു വിശ്വാസികളും വിശുദ്ധജീവിതം നയിക്കുന്ന ആയിരക്കണക്കിനു സമര്‍പ്പിതരും ത്യാഗപൂര്‍ണമായ സേവനം ചെയ്യുന്ന നൂറുകണക്കിനു വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ കത്തോലിക്കാസഭയ്ക്ക്, ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ട്. കാരണം, ഇത് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ സ്ഥാപിക്കപ്പെട്ട്, ആയിരക്കണത്തിനു രക്തസാക്ഷികളുടെ ത്യാഗത്തിലൂടെ വളര്‍ന്ന്, വിശുദ്ധിയില്‍ ജീവിച്ച് സേവനം ചെയ്യുന്ന ആയിരങ്ങളുടെ പ്രാര്‍ഥനയിലും പ്രവൃത്തിയിലുംനിന്ന് ഊര്‍ജം സംഭരിച്ച്, സമ്മര്‍ദങ്ങളെയും മര്‍ദനങ്ങളെയും അപവാദപ്രചാരണങ്ങളെയും അതിജീവിച്ച പ്രേഷിതസഭയാണ്. തെറ്റുകള്‍ തിരുത്തുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടാക്കുകയും ചെയ്യും.

ഈ കേസില്‍ ഉള്‍പ്പെട്ടവരുടെ ആരോപണപ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ആരെയും വിധിക്കാതെയും ആരെയും സംരക്ഷിക്കാതെയും നിഷ്പക്ഷമായ പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെസിബിസി ആദ്യം മുതല്‍ എടുത്തത്. സത്യം വ്യക്തമായി അറിയാതെ അനുകൂലമായോ പ്രതികൂലമായോ നിലപാടു സ്വീകരിക്കാന്‍ കഴിയില്ല. സുപ്രീംകോടതിതന്നെ നിയമവിരുദ്ധമെന്നു പറഞ്ഞിട്ടുള്ള മാധ്യമ വിചാരണയ്ക്കു പകരം, നിയമവാഴ്ച അനുശാസിക്കുംവിധം പോലീസ് അന്വേഷണവും കോടതി വിചാരണയും നടക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

പരാതിക്കാരിയായ സന്യാസിനി, സഭാ നിയമപ്രകാരം അധികാരമുള്ളവര്‍ക്കു നല്കിയ പരാതിയിന്മേല്‍ എത്രയും വേഗം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി അറിയിച്ചിരുന്നു. സന്യാസിനിയുടെ ആരോപണം പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്‌പോള്‍, പ്രസ്തുത ആരോപണത്തിന്റെ പേരില്‍ സഭാധികാരികള്‍ തിടുക്കത്തില്‍ നടപടിയെടുക്കുന്നത് ഉചിതമായിരുന്നില്ല. എങ്കിലും, പോലീസ് അന്വേഷണം അവസാനിക്കാന്‍ കാത്തുനില്ക്കാതെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ഭരണചുമതലയില്‍നിന്നു താത്കാലികമായി മാറ്റിനിര്‍ത്തിക്കൊണ്ടുള്ള നടപടി അതിനധികാരമുള്ളവര്‍ കൈക്കൊണ്ടിട്ടുണ്ട്.

സന്യാസിനി ചുമതലപ്പെട്ടവര്‍ക്കു പരാതി നല്കിയപ്പോള്‍ സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്കു സഭയില്‍നിന്നു നീതി ലഭിച്ചില്ലെന്ന ആരോപണത്തില്‍ കഴന്പില്ല.

ഏതു കാരണത്തിന്റെ പേരിലായാലും ചില വൈദികരും സന്യാസിനികളും ചേര്‍ന്നു കത്തോലിക്കാ സഭയെയും സഭാധികാരികളെയും കൂദാശകളെപ്പോലും പരസ്യമായി അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കുംവിധം വഴിവക്കില്‍ സമരം ചെയ്തത് കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു. അവരുടെ നടപടി െ്രെകസ്തവമൂല്യങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ ഉത്തമതാത്പര്യങ്ങള്‍ക്കും അവരുടെതന്നെ സന്യാസനിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു എന്നു സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയുമെന്നു വിശ്വസിക്കുന്നു.

ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് (ഡപ്യൂട്ടി സെക്രട്ടറി ജനറല്‍)


Related Articles »