India - 2024

വിവാഹേതര ലൈംഗികബന്ധം; വിധി കുടുംബബന്ധങ്ങളുടെ തകര്‍ച്ചക്കു കാരണമാകുമെന്ന് കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 29-09-2018 - Saturday

കൊച്ചി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി കുടുംബസാമൂഹിക ജീവിതങ്ങളെ കൂടുതല്‍ സങ്കീര്‍ണവും ക്ലേശപൂര്‍ണവുമാക്കുമെന്ന ആശങ്കയുണ്ടെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. വിധി കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും വിവാഹമോചനത്തോത് വര്‍ധിക്കുന്നതിനും വിവാഹജീവിതത്തില്‍ കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനും ഇടനല്‍കിയേക്കുമെന്നും വിവാഹമെന്ന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണു കോടതിവിധിയില്‍ നിഴലിക്കുന്നതെന്നും കെ‌സി‌ബി‌സി പത്രകുറിപ്പില്‍ കുറിച്ചു.

സ്ത്രീയുടെ സ്വയംനിര്‍ണയാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമാണ് ഊന്നല്‍ നല്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത് സ്വാഗതാര്‍ഹവും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. എന്നാല്‍ വിവാഹമെന്ന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണു കോടതിവിധിയില്‍ നിഴലിക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വസ്തതയും ജീവിതാവസാനംവരെ നീണ്ടുനില്ക്കുന്ന പരസ്പര സമര്‍പ്പണവുമാണ് കുടുംബത്തിന്റെ ഐക്യത്തിനും അവിഭാജ്യതയ്ക്കും അടിസ്ഥാനം. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹം കുഞ്ഞുങ്ങളുടെ ജനനത്തിലേക്കും ഉത്തരവാദിത്വപൂര്‍ണമായ രക്ഷാകര്‍തൃത്വത്തിലേക്കും അവരെ നയിക്കുന്നതുമാണ്.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാകുന്‌പോള്‍, പ്രായപൂര്‍ത്തിയായ ഏതു പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം പുലര്‍ത്തുന്ന ലൈംഗികബന്ധം സാമൂഹികമായും ധാര്‍മികമായും തെറ്റല്ല എന്ന ധാരണയുണ്ടാക്കും. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള എല്ലാത്തരം ലൈംഗിക ബന്ധങ്ങളും, അതായത് വിവാഹപൂര്‍വബന്ധം, വിവാഹേതരബന്ധം, സ്വവര്‍ഗരതി എന്നിവ അനുവദനീയമാണ് എന്ന അവസ്ഥ ലൈംഗിക അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ്. മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ കാരണമായ ലൈംഗികത, വിവാഹം, കുടുംബം എന്നിവയെ ബാധിക്കുന്ന നിയമങ്ങള്‍ സമൂഹത്തിനു ധാര്‍മികമായ മാര്‍ഗദര്‍ശനം നല്കുന്നവയല്ലെങ്കില്‍ അതുണ്ടാക്കുന്ന സാമൂഹികവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും.

ഒരു കുടുംബവും സുരക്ഷിതമല്ല എന്ന സ്ഥിതിവരുന്നത് നിയമപരമായ അരക്ഷിതാവസ്ഥയുണ്ടാക്കും. ധാര്‍മികതയില്‍ അധിഷ്ഠിതമായ നിയമമാണ് ഉത്തമമായ നിയമം. നിയമവും ധാര്‍മികതയും രണ്ടുവഴിക്കു നീങ്ങുന്നത് ആരോഗ്യകരമല്ല. നിയമത്തിന്റെ പരിരക്ഷയില്ലാത്ത ധാര്‍മികതയും ധാര്‍മികതയുടെ അടിത്തറയില്ലാത്ത നിയമങ്ങളും സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്കുന്നത്. സ്വതന്ത്രലൈംഗികതയും ലൈംഗികത്തൊഴിലും മാന്യവും സ്വീകാര്യവുമാണെന്ന വാദത്തിലേക്കു നയിക്കുന്നതാണ് ഐപിസി 497 വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതിവിധി.

കോടതി പ്രതീക്ഷിക്കുംപോലെ, ഈ വിധി സ്ത്രീയുടെ അന്തസ് ഉയര്‍ത്തുമോയെന്നതു സംശയാസ്പദമാണ്. യഥാര്‍ഥത്തില്‍, സ്ത്രീകളും കുട്ടികളും കൂടുതല്‍ അരക്ഷിതമായ ഒരു സാമൂഹിക സാഹചര്യത്തിലേക്കു തള്ളിവിടപ്പെടുകയാകും ഉണ്ടാവുക. പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ള നിയമങ്ങള്‍ അതേപടി ഇന്ത്യയിലേക്കു പകര്‍ത്തുമ്പോള്‍ അവിടങ്ങളിലുള്ള സാമൂഹിക സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല എന്നതു മറക്കരുത്. ഐപിസി 497ാം വകുപ്പ് പൂര്‍ണമായും റദ്ദാക്കുന്നതിനു പകരം ലിംഗസമത്വത്തിനും സ്ത്രീയുടെ അന്തസിനും വിരുദ്ധമായ പ്രസ്തുത വകുപ്പ് ഉചിതമായ രീതിയില്‍ വ്യാഖ്യാനിച്ചോ ഭേദഗതി ചെയ്‌തോ ലിംഗസമത്വവും സ്ത്രീയുടെ അന്തസും ഉയര്‍ത്തിപ്പിടിക്കുന്നതിനായിരുന്നു കോടതി ശ്രമിക്കേണ്ടതെന്നും കെസിബിസി പത്രകുറിപ്പില്‍ രേഖപ്പെടുത്തി.


Related Articles »