Daily Saints.

March 11: വിശുദ്ധ ഇയൂളോജിയൂസ്

സ്വന്തം ലേഖകന്‍ 11-03-2024 - Monday

സ്പെയിനിലെ മൂറുകളുടെ തലസ്ഥാനമായിരുന്ന കൊര്‍ദോവയിലെ സെനറ്റര്‍മാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇയൂളോജിയൂസ് ജനിച്ചത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുണ്ടായിരുന മതപീഡനത്തില്‍ വെച്ച് 19 പുരോഹിതര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സോയിലൂസ് പുരോഹിതന്റെ കീഴിലായിരുന്നു ഇയൂളോജിയൂസിന്‍റെ വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ നന്മയും, അറിവും കാരണം വിശുദ്ധന്‍ മറ്റുള്ളവരേ ആകര്‍ഷിക്കാന്‍ കാരണമായി. അധികം താമസിയാതെ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും കൊര്‍ദോവയിലെ സഭാസ്കൂളിന്റെ തലവനായി നിയമിതനാവുകയും ചെയ്തു. തന്റെ പഠനത്തിനായി അദ്ദേഹം ഉപവസിക്കുകയും, കഠിനമായി പ്രയത്നിക്കുകയും ചെയ്തു. വിശുദ്ധന്റെ വിനയവും, എളിമയും, കാരുണ്യവും, സ്നേഹവും മറ്റുള്ളവരുടെ ബഹുമാനത്തിന്നും ആദരവിനും പാത്രമായി.

850-ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായ മതപീഡനകാലത്ത്‌ വിശുദ്ധന്‍ തടവറയിലടക്കപ്പെട്ടു. 851 നവംബര്‍ 24ന് കന്യകമാരായ ഫ്ലോറയും, മേരിയും ശിരച്ചേദം ചെയ്തു കൊല്ലപ്പെട്ടു. അവരുടെ മരണത്തിന് ആറു ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധന്‍ സ്വതന്ത്രനാക്കപ്പെട്ടു. 852-ല്‍ നിരവധി പേര്‍ രക്തസാക്ഷികളാക്കപ്പെട്ടു. വിശുദ്ധന്‍ അവര്‍ക്കെല്ലാം ധൈര്യമേകുകയും, ദുഃഖിതരായ തന്റെ വിശ്വാസികള്‍ക്ക് ഒരു താങ്ങും തണലുമായി തീരുകയും ചെയ്തു. ഇതിനിടെ 858-ല്‍ മെത്രാപ്പോലീത്തയായിരുന്ന ടോള്‍ഡോ ദിവംഗതനായി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ ഇയൂളോജിയൂസ് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ അഭിഷേകത്തിനു ചില തടസ്സങ്ങള്‍ നേരിട്ടു. എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രണ്ടുമാസത്തില്‍ കൂടുതല്‍ വിശുദ്ധന്‍ ജീവിച്ചിരുന്നില്ല.

മൂറുകളിലെ ഒരു പുരാതന കുടുംബത്തില്‍ ജനിച്ച ലിയോക്രീഷ്യ എന്ന് പേരായ ഒരു കന്യക തന്റെ ചെറുപ്പം മുതലേ ഒരു ബന്ധുവിന്റെ സ്വാധീനത്തില്‍ ക്രിസ്തുമത വിശ്വാസത്തിലാണ് വളര്‍ന്നു വന്നിരുന്നത്. അവള്‍ വളരെ രഹസ്യമായി ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നു. ഇതറിഞ്ഞ അവളുടെ മാതാപിതാക്കള്‍ ദിനം തോറും രാത്രിയും, പകലും അവളെ തന്റെ വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുകയും, ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തു. അവളുടെ അവസ്ഥയെക്കുറിച്ച് അറിയുവാനിടവന്ന വിശുദ്ധ ഇയൂളോജിയൂസും അദ്ദേഹത്തിന്റെ സഹോദരിയായിരുന്ന അനുലോണയും, അവളോടു തന്റെ ഇഷ്ടപ്രകാരമുള്ള മതവിശ്വാസം പുലര്‍ത്തുവാന്‍ കഴിയുന്ന എവിടേക്കെങ്കിലും പോകുവാന്‍ അവളെ ഉപദേശിച്ചു. അവളുടെ യാത്രക്ക് വേണ്ടുന്ന സാധന-സാമഗ്രികള്‍ അവര്‍ വളരെ രഹസ്യമായി ശേഖരിക്കുകയും, വിശ്വസ്തരായ സുഹൃത്തുക്കളുടെ കൂടെ അവളെ വളരെ രഹസ്യമായി കുറച്ചുകാലത്തേക്ക് പാര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ അവസാനം ഇക്കാര്യം പുറത്തറിഞ്ഞു. അവരെ എല്ലാവരേയും നിയമഞ്ജരുടെ സമക്ഷം ഹാജരാക്കി. അദ്ദേഹം വിശുദ്ധനെ ചമ്മട്ടികൊണ്ടടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ "തന്നെ മര്‍ദ്ദിക്കുന്നതു കൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല, കാരണം താന്‍ ഒരിക്കലും തന്റെ വിശ്വാസത്തെ കൈവെടിയുകയില്ല" എന്ന് വിശുദ്ധന്‍ പറഞ്ഞു. ഇതില്‍ ക്രുദ്ധനായ നിയമഞ്ജന്‍ വിശുദ്ധനെ രാജകൊട്ടാരത്തില്‍ കൊണ്ടുപോകുവാനും രാജാവിന്റെ സമിതിക്ക് മുന്‍പാകെ കാഴ്ചവെക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിശുദ്ധനാകട്ടെ വളരെ ഉച്ചത്തില്‍ അവരോടു സുവിശേഷ സത്യങ്ങള്‍ പ്രഘോഷിക്കുവാനാരംഭിച്ചു,

മറ്റുള്ളവര്‍ വിശുദ്ധന്റെ സുവിശേഷ പ്രബോധനങ്ങള്‍ കൂടുതല്‍ കേള്‍ക്കുന്നത് തടയുന്നതിനായി ഉടന്‍ തന്നെ വിശുദ്ധനെ ശിരച്ചേദം ചെയ്തു വധിക്കുവാന്‍ തന്നെ രാജസമിതി തീരുമാനിച്ചു. അവരെ വധിക്കുവാന്‍ കൊണ്ടുപോകുന്ന വഴിയില്‍ മാഹോമെറ്റിനെതിരായി സംസാരിച്ചതിനാല്‍ കാവല്‍ക്കാരില്‍ ഒരാള്‍ വിശുദ്ധന്റെ മുഖത്ത് വളരെ ശക്തിയായി അടിച്ചു. എന്നാല്‍ വിശുദ്ധന്‍ വളരെ ക്ഷമാപൂര്‍വ്വം തന്റെ മറ്റേ കവിളും കാണിച്ചുകൊടുക്കുകയും, ആ കവിളത്തും അടിക്കുവാന്‍ കാവല്‍ക്കാരനെ അനുവദിക്കുകയും ചെയ്തു.

859 മാര്‍ച്ച്‌ 11ന് വളരെ സന്തോഷത്തോടു കൂടി വിശുദ്ധന്‍ തന്റെ മരണത്തേ സ്വീകരിച്ചു. വിശുദ്ധന്റെ വധത്തിനു നാല് ദിവസങ്ങള്‍ക്ക്‌ ശേഷം വിശുദ്ധ ലിയോക്രീഷ്യയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തുകയും അവളുടെ മൃതദേഹം ഗുവാദാല്‍ഖ്വിവിര്‍ നദിയിലേക്കെറിഞ്ഞു. പിന്നീട് ഈ മൃതശരീരങ്ങള്‍ അവിടത്തെ ക്രിസ്ത്യാനികള്‍ വീണ്ടെടുത്തു.

ഇതര വിശുദ്ധര്‍

1. ക്ലൊനെനാഗ് ബിഷപ്പായ എക്കൂസ്

2. ആല്‍ബെര്‍ത്താ

3. സ്പെയിനിലെ അമുണിയ

4. സ്പയിനിലെ ഓറിയ

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »