India - 2024
സഭയ്‌ക്കെതിരെയുള്ള മാധ്യമവേട്ടക്ക് പിന്നില്‍ നിഗൂഢ അജണ്ട: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
സ്വന്തം ലേഖകന്‍ 14-10-2018 - Sunday
കാഞ്ഞിരപ്പള്ളി: കേരള കത്തോലിക്കാസഭ മാധ്യമങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും സഭയെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ രാജ്യവ്യാപകമായി രാപകല്‍ വ്യത്യാസമില്ലാതെ ചില നിഗൂഢ സംഘങ്ങള്‍ അധ്വാനിക്കുന്നുണ്ടെന്നും വ്യക്തമാക്കി കാഞ്ഞിരപ്പള്ളി രൂപത 11ാം പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം. സഭയെ ആക്രമിക്കുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ പലതാണെന്നും സഭയുടെ സംഘടനാരീതികളും ആത്മീയശൈലികളുമെല്ലാം പലരെയും ആകുലചിത്തരും അസ്വസ്ഥരുമാക്കുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സഭയില്‍ പ്രശ്‌നങ്ങളുണ്ടാകുന്‌പോള്‍ അതു ചൂണ്ടിക്കാണിക്കേണ്ടതും ക്രിയാത്മകമായ തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. അതു സഭയെ കൂടുതല്‍ വളര്‍ത്തുകയേയുള്ളൂ. പക്ഷേ, ഇപ്പോള്‍ നടക്കുന്നതു സഭയെ അടച്ചാക്ഷേപിക്കലും അവഹേളിക്കലും മാത്രമാണ്. ഇവരൊക്കെ പക്ഷം പിടിക്കുന്നത് ആരെയൊക്കെയാണെന്നും ലക്ഷ്യം എന്താണെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ എതിരേ ഉയരുന്ന ആരോപണം കേസായി കോടതി പരിഗണിക്കുന്നതിനു മുന്പുതന്നെ പ്രതി കുറ്റക്കാരനായി തീരുമാനിച്ചു വിധിയും വധവും നടപ്പാക്കുന്ന ജഡ്ജിമാരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നതു നല്ല മാധ്യമപ്രവര്‍ത്തന ലക്ഷണമല്ല.
നമ്മുടെ നാട് നേരിട്ട പ്രളയദുരന്തത്തില്‍ ആശ്വാസമെത്തിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയതു സഭയാണ്, സഭാംഗങ്ങളാണ്. ദേവാലയങ്ങളും മഠങ്ങളും സ്‌കൂളുകളും ഹാളുകളുമൊക്കെ യാതൊരു മടിയും കൂടാതെ ദുരിതാശ്വാസ ക്യാന്പുകളാക്കുകയും അവശ്യസാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. ദീപിക പത്രമൊഴികെ മറ്റു മാധ്യമങ്ങളില്‍ അതു വാര്‍ത്തയായി വന്നില്ല. ഇതിനൊന്നും അവര്‍ പ്രാധാന്യം നല്കില്ല. കാരണം അങ്ങനെ വന്നാല്‍ ക്രൈസ്തവ വിരുദ്ധതയുടെ വക്താക്കളായ ഇവരുടെ രഹസ്യ അജന്‍ഡകള്‍ നടക്കാതെ പോകും. പഴയനിയമചരിത്രത്തിലും പുതിയനിയമത്തിലും ഇത്തരം സാഹചര്യങ്ങളില്‍ ദൈവജനം അതിജീവിച്ചത് ആത്മീയശക്തികൊണ്ടാണ്.
അതിനാല്‍ പകച്ചു നില്‍ക്കാതെ മാധ്യമവിപ്ലവത്തെ ആധ്യാത്മിക വിപ്ലവംകൊണ്ട് നേരിടണം. സഭയെ തകര്‍ക്കാനായി വട്ടമിട്ടുപറക്കുന്ന കഴുകന്‍ കണ്ണുകളെ തറപറ്റിക്കാന്‍ പരസ്പരം സ്‌നേഹിക്കുകയും ആദരിക്കുകയും ഉപരിശക്തമായ പ്രാര്‍ഥനകളിലൂടെ പരസ്പരം ബലപ്പെടുത്തുകയും ചെയ്യാം. അതാണ് ഇതിനുള്ള ആദ്യ പ്രതിവിധി. ഒപ്പംതന്നെ ഗുണപരവും ക്രിയാത്മകവുമായ മാധ്യമ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ ഇടപെടലുകള്‍കൊണ്ട് നിലപാടുകള്‍ രേഖപ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ നേരത്തെ ഉദ്ഘാടനം ചെയ്തു. സഭയുടെ സംരക്ഷകരായി, വിശ്വാസത്തിന്റെ കാവല്‍ഭടന്മാരായി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മാറണമെന്നും മാര്‍ അറയ്ക്കല്‍ ഉദ്‌ബോധിപ്പിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷതവഹിച്ചു. കത്തോലിക്കാസഭ പങ്കുവയ്ക്കുന്ന അതിശ്രേഷ്ഠമായ സേവന നന്മകളെ വിസ്മരിച്ച് ന്യൂനതകള്‍ മാത്രം നിരന്തരമുയര്‍ത്തിക്കാട്ടിയുള്ള മാധ്യമവിചാരണയും വിമര്‍ശനങ്ങളും ആസൂത്രിത നീക്കങ്ങളും വിശ്വാസിസമൂഹവും ജനങ്ങളൊന്നാകെയും തിരിച്ചറിയമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
പാസ്റ്ററല്‍ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ നിയമിതനായി. പാസ്റ്ററല്‍ കൗണ്‍സിലിലെ വിവിധ സമിതികള്‍ക്കും രൂപം നല്‍കി. വികാരിജനറാള്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍, ഫാ. കുര്യന്‍ താമരശേരി, ഫാ. ജോര്‍ജ് ആലുങ്കല്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലി എന്നിവര്‍ പ്രസംഗിച്ചു. തോമസ് വെള്ളാപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു. രൂപത പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ നേതൃത്വം നല്‍കി.