India - 2024

കുട്ടനാട് വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും മഹാസംഗമം വെള്ളിയാഴ്ച

സ്വന്തം ലേഖകന്‍ 17-10-2018 - Wednesday

ചങ്ങനാശേരി: പ്രളയദുരന്തത്തില്‍ നിന്നു കരകയറുന്ന കുട്ടനാടന്‍ ജനതയ്‌ക്കൊപ്പം ക്യതജ്ഞത അര്‍പ്പിക്കുന്നതിനും കുട്ടനാടിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനുമായി ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന മഹാസംഗമം വെള്ളിയാഴ്ച. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ രാവിലെ 9.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമം ആരംഭിക്കുന്നത്. അതിരൂപതയിലെ മുഴുവന്‍ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയില്‍ പ്രകൃതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായുള്ള അനുസ്മരണ പ്രാര്‍ത്ഥനയും നടക്കും.

ദിവ്യബലിയെ തുടര്‍ന്നു കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വികസന ശില്പശാല ജോസ് കെ. മാണി എം പി ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറന്പില്‍ പ്രസംഗിക്കും. പ്രളയാനന്തര കുട്ടനാട് വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയം ഡോ. കെ. ജി. പദ്മകുമാര്‍ അവതരിപ്പിക്കും. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ജിമ്മി ഫിലിപ്പ് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. മോഡറേറ്റര്‍ റവ. ഡോ. ജോസ് നിലവന്തറ, ഫാ. കുര്യന്‍ പുത്തന്‍പുര, സിസ്റ്റര്‍ ഡോ. മേഴ്‌സി നെടുന്പുറം, ഡോ. ആന്‍ണി മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ശര്‍മിള മേരി ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കൊടുക്കുന്നില്‍ സുരേഷ് എം. പി, എംഎല്‍എമാരായ സി.എഫ് തോമസ്, സുരേഷ് കുറുപ്പ്, എന്നിവരും ഫാ. ജോസഫ് കളരിക്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സിസ്റ്റര്‍ ഡോ. സുമാ റോസ് തുടങ്ങിയവരും പ്രസംഗിക്കും.

കുട്ടനാടിനു വേണ്ടിയുള്ള അതിരൂപതയുടെ നൂറു കോടി പദ്ധതിയുടെ വിശദാംശ പ്രഖ്യാപനം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായ നിധി സമര്‍പ്പണം, കുട്ടനാടിന്റെ നവസ്യഷ്ടിക്ക് അതിരൂപതയുടെ ശിപാര്‍ശകള്‍ കൈമാറല്‍, സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.


Related Articles »