Social Media - 2024

'ലജ്ജ'യില്ലാത്ത ന്യായീകരണത്തിന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് ഒരു മറുപടി

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 01-11-2018 - Thursday

സര്‍ക്കാര്‍ സംവിധാനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന "വിജ്ഞാനകൈരളി" മാസികയുടെ ഓഗസ്റ്റ്, ഒക്ടോബര്‍ ലക്കങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ വന്നത് വ്യാപകമായ പ്രതിഷേധത്തിനിടയായിരുന്നു. എന്‍.എസ്.എസ്. വോളന്‍റിയര്‍മാര്‍ക്കും ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യുന്ന ഈ മാസികയുടെ അടിസ്ഥാനത്തില്‍ പല മത്സരങ്ങളും മറ്റും നടത്താറുണ്ട്. അതിനാല്‍ത്തന്നെ കുട്ടികളും യുവജനങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു മാസികയിലാണ് ക്രൈസ്തവമതവിശ്വാസത്തെയും നിന്ദിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ക്രൂരമായ പരാമര്‍ശങ്ങളുള്ളത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും സംരക്ഷിക്കാനും വളര്‍ത്താനും മുന്‍കൈയ്യെടുക്കേണ്ട ഭരണസംവിധാനങ്ങള്‍ തന്നെ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കുന്പസാരത്തെയും സമര്‍പ്പിതജീവിതത്തെയും കുറിച്ച് രണ്ട് മാസങ്ങളിലെയും എ‍ഡിറ്റോറിയലുകളില്‍ വന്ന പരാമര്‍ശങ്ങള്‍ ഇവയാണ്:

- മറ്റൊരാളുടെ മുന്പില്‍ ചെയ്ത തെറ്റ് ഏറ്റുപറയുന്നതാണ് കുന്പസാരം

- ചെയ്തുപോയ തെറ്റുകള്‍ക്ക് പൗരോഹിത്യമാണ് കുന്പസാരിക്കേണ്ടത്

- സ്ത്രീശരീരം ഒരു ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കില്‍ ഇനിമുതല്‍ ഒരു സ്ത്രീയും കര്‍ത്താവിന്‍റെ മണവാട്ടിയും ആരുടെ മുന്പിലും കുന്പസാരിക്കരുത്.

- ഇനി മുതല്‍ ഒരു സ്ത്രീയും, കാമുകിയായാലും കര്‍ത്താവിന്‍റെ മണവാട്ടിയായാലും ആരുടെ മുന്പിലും കുന്പസാരിക്കരുത്.

- മരിക്കാന്‍ ഞങ്ങള്‍ക്കില്ലെന്ന് പാട്ടുപാടിയാല്‍ മാത്രം പോരാ, കുന്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണം.

- കുന്പസാരിക്കുന്ന പുരുഷന്‍ ഒരിക്കലും പീഡിപ്പിക്കപ്പെടുന്നില്ല.

- തിരുവസ്ത്രത്തിനുള്ളിലും പര്‍ദ്ദക്കുള്ളിലും തേങ്ങുന്ന ഹൃദയങ്ങളുണ്ട്. ഉമിത്തീ പോലെ അവ നീറിക്കൊണ്ടിരിക്കുന്നു. അനുയോജ്യമായ ഇന്ധനം കിട്ടിയാല്‍ ആളിപ്പടരുന്ന ആ തീയില്‍ തിരുവസ്ത്രവും പര്‍ദ്ദകളും കത്തിച്ചാന്പലാകും.

അബദ്ധചിന്തകള്‍ക്ക് ഒരു വ്യാഖ്യാനം ‍

വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതും ക്രൈസ്തവവിശ്വാസത്തെ ത്തന്നെ സമൂലം പിടിച്ചുകുലുക്കുന്നതുമായ ഈ പരാമര്‍ശങ്ങള്‍ക്കെതിരേ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും നിരവധി ക്രൈസ്തവസഭകളും സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. മാസിക പിന്‍വലിക്കണം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മാപ്പു പറയണം, അദ്ദേഹത്തെ തസ്തികയില്‍ നിന്ന് മാറ്റണം എന്നിവയാണ് ഏവരുമുന്നയിച്ച ആവശ്യങ്ങളില്‍ ചിലത്. എങ്ങനെയാണ് മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ അബദ്ധവും അപക്വവുമാകുന്നത് എന്നത് വിശ്വാസികളായവര്‍ക്ക് കൃത്യമായി മനസ്സിലാകുന്ന കാര്യമാണ്.

കേവലം തെറ്റുകുറ്റങ്ങളുടെ ഏറ്റുപറച്ചിലെന്നതിനുപരിയായി "അനുതാപത്തിന്‍റെയും അനുര‌ഞ്ജനത്തിന്‍റെയും കൂദാശ"യായിട്ടാണ് സഭ വിശുദ്ധ കുന്പസാരത്തെ കാണുന്നത്. സുഖപ്പെടുത്തലിന്‍റെ കൂദാശകളിലൊന്നായ കുന്പസാരം വഴി പാപം മുറിവേറ്റതും വിഭജിക്കപ്പെട്ടതുമായ മനുഷ്യപ്രകൃതിയും, സഹോദരങ്ങളോടും സഭയോടും ദൈവത്തോടുമുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടുന്നു. ഏറ്റുപറച്ചിലിന്‍റെ ഈ വേളയില്‍ തിരുസ്സഭ അനുതാപികളുടെ മാനസാന്തരത്തിനുവേണ്ടി സ്നേഹവും മാതൃകയും പ്രാര്‍ത്ഥനയും വഴി അദ്ധ്വാനിക്കുകയും ചെയ്യുന്നു.

കുമ്പസാരത്തെയും കുന്പസാരത്തില്‍ ഏറ്റുപറയപ്പെടുന്ന കാര്യങ്ങളെയും സംബന്ധിച്ചുള്ള ആകുലതകള്‍ മുഴുവന്‍ കുന്പസാരിക്കാത്ത ക്രൈസ്തവര്‍ക്കും ക്രിസ്ത്യാനിയല്ലാത്ത (കു)ബുദ്ധിജീവികള്‍ക്കും മാത്രമാണെന്നതാണ് കൗതുകകരം.

തെറ്റുകളാണ് കുന്പസാരിക്കുന്നതെന്ന് അറിയാവുന്ന കുന്പസാരവിരുദ്ധരായ ക്രൈസ്തവര്‍ തെറ്റുകളെന്തൊക്കെയാണെന്ന് ചിന്തിക്കുന്പോള്‍ അവര്‍ക്കാകെ ലഭ്യമാകുന്നത് അവര്‍ ജീവിതത്തില്‍ കാട്ടിക്കൂട്ടുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട പേക്കൂത്തുകളാണ്. കുന്പസാരം മുഴുവന്‍ രതിവര്‍ണനകളും ലൈംഗികഇച്ഛാഭംഗങ്ങളുടെ വെളിപ്പെടുത്തലും ഒളിസേവകളുടെ കോരിത്തരിപ്പിക്കുന്ന വിവരണങ്ങളുമാണെന്ന് അവര്‍ ധരിച്ചു പോകുന്നു. അങ്ങനെയൊക്കെ പറയുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ സ്വാഭാവികമായി പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യതയില്ലേ എന്നതാണവരുടെ പക്ഷം.

എന്നാല്‍ കുന്പസാരത്തിലെ ഏറ്റുപറച്ചിലുകള്‍ ആത്മീയജീവിതത്തില്‍ വളരാന്‍ ശ്രമിക്കുന്നവന്‍റെ ആത്മപരിശോധനയുടെ ഇടം കൂടിയാണ്. ഇതാ അവസാന കുന്പസാരത്തിനു ശേഷം എന്‍റെ ആത്മീയജീവിതത്തില്‍ ഞാനിത്രമാത്രം മെച്ചപ്പെട്ടുവെന്ന് ഒരുവന്‍ തിരിച്ചറിയുന്നു. എന്നാല്‍ ഇനിയും ചില മേഖലകള്‍ തിരുത്തുവാനും അകറ്റുവാനുമുണ്ട് എന്ന് കൗദാശികമായ ഒരു സന്ദര്‍ഭത്തില്‍ ആ വിശ്വാസി ഏറ്റുപറയുന്നു. പത്തുകല്പനകളും തിരുസ്സഭയുടെ കല്പനകളും മൂലപാപങ്ങളുമെല്ലാം പരിഗണിച്ചാലും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവയില്‍ എത്രയോ തുച്ഛമാണ്.

കുന്പസാരിക്കാന്‍ വരുന്നവര്‍ ഏറ്റുപറയുന്ന സ്വകാര്യതകള്‍ മുഴുവന്‍ ലൈംഗികതയാണെന്ന് ധാരണ സ്വന്തം ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ എത്തിച്ചേരുന്ന നിഗമനമാണെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പലപ്പോഴും പഠനവേളയിലും പ്രാര്‍ത്ഥനാസമയങ്ങളിലും ഉള്ള അലസത, മാതാപിതാക്കളോടും അദ്ധ്യാപകരോടും കാണിക്കുന്ന അനുസരണക്കേടുകള്‍, സംഭാഷണങ്ങളിലുണ്ടാകുന്ന നുണകള്‍ എന്നിങ്ങനെ ഒരുവന്‍റെ വളരെ പബ്ലിക്കായ ജീവിതത്തോടു ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായും കുന്പസാരങ്ങളില്‍ ഏറ്റുപറയപ്പെടുന്നത് എന്നതൊക്കെ മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളില്‍ തമസ്കരിക്കപ്പെടുന്നുവെന്നത് ഇതിനു പിന്നിലെ ഗൂഡോദ്ദേശങ്ങളും എഴുത്തുകാരന്‍റെ അറിവില്ലായ്മയും ഒരുപോലെ വെളിവാക്കുന്നതാണ്.

മിശിഹായുടെയും തിരുസ്സഭയുടെയും നാമത്തില്‍ കുന്പസാരം കേള്‍ക്കുന്ന വൈദികന്‍ ഒരിക്കല്‍പ്പോലും കുന്പസാരിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയോ പിന്നീട് ഏതെങ്കിലും തരത്തില്‍ അവരുമായി ബന്ധം പുലര്‍ത്തുകയോ ചെയ്യാറില്ലെന്നത് പരിശുദ്ധ സഭയുടെ അലംഘനീയമായ പാരന്പര്യമാണ്. മാത്രവുമല്ല, കുന്പസാരിക്കാന്‍ മനസ്സില്ലെന്ന് ആരും അലറി വിളിക്കേണ്ട കാര്യമില്ല. ആരെയും ഭീഷണിപ്പെടുത്തിയും കുന്തമുനയില്‍ നിര്‍ത്തിയും സഭ കുന്പസാരിപ്പിക്കാറില്ല. വിശ്വാസത്തിലും സഭാത്മകജീവിതത്തിലും വളരുകയും ആഴപ്പെടുകയും ചെയ്യുന്ന വ്യക്തികളുടെ സ്വയമായ തീരുമാനങ്ങളാണ് കുന്പസാരത്തിലേക്ക് അവരെ നയിക്കുന്നത്.

ന്യായീകരണത്തിലെ അപക്വത ‍

മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങളെ പ്രതി കേരളമൊട്ടാകെ പ്രതിഷേധമുയര്‍ന്നപ്പോള്‍ വിജ്ഞാനകൈരളിയിലെ മുഖപ്രസംഗത്തെ ശക്തിയുക്തം പിന്താങ്ങിക്കൊണ്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിശദീകരണക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. കുന്പസാരത്തെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ നടത്തിയ വിധിയെഴുത്തായിരുന്നു മുഖപ്രസംഗങ്ങളിലുണ്ടായിരുന്നതെങ്കില്‍ വിശദീകരണക്കുറിപ്പാകട്ടെ തികച്ചും അപക്വമായ ന്യായീകരണം മാത്രമായി അധപതിച്ചു. കേരളക്രൈസ്തവരുടെ വിശ്വാസത്തെ അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങളുന്നയിച്ചത് ആക്ഷേപിച്ചതും പോരാഞ്ഞ് അതിന്മേലുണ്ടായ പ്രതിഷേധത്തെ താത്വികപദപ്രയോഗങ്ങളില്‍ പൊതിഞ്ഞു ന്യായീകരിക്കുകയും ചെയ്യുന്ന പണ്ഡിതകോമരത്തോട് ആ ന്യായീകരണവാദങ്ങള്‍ക്കുമേലുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.

1. ക്രൈസ്തവവിശ്വാസമായ കുന്പസാരത്തെ അവഹേളിക്കുന്നുവെന്ന പരാതി ചില പത്രങ്ങളും മതാടിസ്ഥാനത്തിലുള്ള ഒരു അദ്ധ്യാപകസംഘടനയും മാത്രമല്ല ഉന്നയിച്ചിരിക്കുന്നത്. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതിയും കെഎല്‍സിഎ സംസ്ഥാനസമിതിയും കേരളകത്തോലിക്കാ യുവജനപ്രസ്ഥാനവും കത്തോലിക്കാ കോണ്‍ഗ്രസ്സും ഇതര ക്രൈസ്തവസഭകളും പ്രതിഷേധം രേഖപ്പെടുത്തുകയും മാസിക പിന്‍വലിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധത്തെ നിസാരവത്കരിക്കാനുള്ള ഈ ശ്രമം തന്നെ നിങ്ങളുടെ അല്പത്തത്തെയാണ് വെളിപ്പെടുത്തുന്നത്.

2. ആഗസ്റ്റില്‍ വന്ന മുഖപ്രസംഗം ഒക്ടോബറില്‍ വിവാദമാക്കിയതല്ല. ആഗസ്റ്റിലേത് ഒരു തവണ കൊണ്ട് അവസാനിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെ സംഭവിക്കാതെ ഒക്ടോബറിലെ മുഖപ്രസംഗത്തിലും വിശ്വാസവിരുദ്ധമായ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനാലാണ് ആഗസ്റ്റിലേതുള്‍പ്പെടെ ചോദ്യം ചെയ്യപ്പെട്ടത്. ഇതിന് പിന്നില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കളിക്കുന്നതുപോലുള്ള യാതൊരു രാഷ്ട്രീയവുമില്ല എന്നത് അരിഭക്ഷണം കഴിക്കുന്നവര്‍ക്ക് പകല്‍പോലെ വ്യക്തമാണ്.

3. ശബരിമലയിലെ സ്ത്രീപ്രവേശനത്തെച്ചൊല്ലിയുള്ള വിവാദത്തിനു ശേഷം ചോദ്യം ചെയ്തതിനാല്‍ അതിന്‍റെ ബാക്കിയോ അതിനെ തമസ്കരിക്കാനുള്ള ഉദ്ദേശമോ ആണെന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും യുക്തിരഹിതമാണ്. ഒരു സംഭവത്തിനുശേഷം സംഭവിക്കുന്ന മറ്റെല്ലാ കാര്യങ്ങളും ആദ്യത്തേത് കാരണമാണെന്ന് വാദിക്കുന്നത് തര്‍ക്കശാസ്ത്രപ്രകാരം പോലും തെറ്റാണ് (fallacy) പ്രൊഫസറേ.

4. "കേരളത്തിലെ നല്ലൊരു വിഭാഗം ക്രൈസ്തവര്‍ കുന്പസാരമെന്ന ആചാരത്തെ അംഗീകരിക്കാത്തവരാണ്" - എന്തൊരു അബദ്ധജഡിലമായ ഒരു പ്രസ്താവനയാണിത്? ഏതു സ്ഥിതിവിവരക്കണക്കിന്‍റെ അടിസ്ഥാനത്തിലാണ് പണ്ഡിതപുംഗവന്‍ ഈ പ്രസ്താവന നടത്തുന്നത്? 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ക്രൈസ്തവരില്‍ 61 ശതമാനം കത്തോലിക്കരാണ്. 15.9 ശതമാനം യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവരാണ് 77 ശതമാനത്തോളം വരുന്ന ഈ ക്രൈസ്തവരെല്ലാവരും വിശുദ്ധ കുന്പസാരത്തെ അംഗീകരിക്കുന്നവരും ആണ്ടിലൊരിക്കലെങ്കിലും കുന്പസാരിക്കണമെന്ന തിരുസ്സഭാകല്പന പാലിക്കാ‍ന്‍ കടപ്പെട്ടവരും പാലിക്കുന്നവരുമാണ്. ഇടവകകള്‍ തോറുമുള്ള സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍പ്പോലും നല്ല വിഭാഗം ക്രൈസ്തവരും കുന്പസാരത്തെ അംഗീകരിക്കാത്തവരാണെന്ന് പറയാനാവില്ല.

5. "കുന്പസാരമെന്ന ആചാരം" - പ്രിയ പ്രൊഫസര്‍, ക്രൈസ്തവര്‍ക്ക് കുന്പസാരം ആചാരമോ അനുഷ്ഠാനമോ അല്ല. ആചാരവും അനുഷ്ഠാനവും മതപരമായ പശ്ചാത്തലത്തില്‍ ദ്യോതിപ്പിക്കുന്നത് ഏതേതൊക്കെയാണെന്ന് ഞാനങ്ങയോട് പറഞ്ഞുതരേണ്ടതില്ലെന്ന് വിചാരിക്കുന്നു. കുന്പസാരം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു കൂദാശയാണ്. കൂദാശകളെ ആചാരമെന്നോ അനുഷ്ഠാനമെന്നോ വിശ്വാസികള്‍ വിളിക്കാറില്ല. ക്രൈസ്തവവിശ്വാസത്തിന്‍റെ ബാലപാഠങ്ങളറിയാത്തവര്‍ക്കും അതിനോടു കൂറുപുലര്‍ത്താത്തവര്‍ക്കും അവയൊക്കെ ആചാരങ്ങളായിരിക്കാം. എന്നാല്‍ ഒരു കൂദാശ എന്താണെന്ന് വിശ്വാസികള്‍ക്ക് നന്നയറിയാം. "എന്നെന്നും ജീവിക്കുന്നതും ജീവന്‍ നല്കുന്നതുമായ ക്രിസ്തുവിന്‍റെ ശരീരത്തില്‍ നിന്ന് പ്രവഹിക്കുന്ന ശക്തികളാണ് കൂദാശകള്‍. സഭയാകുന്ന അവിടുത്തെ ശരീരത്തില്‍ പ്രവൃത്തിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളാണവ" (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1116). അതായത് മനുഷ്യരനുഷ്ഠിക്കുന്ന കേവല ആചാരമായിട്ടല്ല, ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയായിട്ടാണ് ഞങ്ങളതിനെ കണക്കാക്കുന്നത് എന്നു ചുരുക്കം.

6. നവോത്ഥാനമൂല്യങ്ങള്‍, മധ്യവര്‍ഗം, തൊഴിലാളിവര്‍ഗം, പൗരോഹിത്യവിമര്‍ശനം, ഭൂവുടമ-പാട്ടക്കുടിയാന്‍ - പറഞ്ഞുവരുന്ന ആശയങ്ങളെ അതിന്‍റെ ഉറവിടങ്ങളോട് ചേര്‍ത്തു മനസ്സിലാക്കാനും പ്രയോഗത്തില്‍ വരുത്താന്‍ ഉത്സാഹിക്കുന്ന തത്വചിന്താപദ്ധതിയെ തിരിച്ചറിയാനും കേരളക്രൈസ്തവര്‍ക്ക് പ്രാപ്തിയില്ലെന്ന് ചിന്തിക്കരുത് പ്രൊഫസറേ. കാര്യം ലളിതമായി ഞങ്ങളാവശ്യപ്പെട്ടിട്ടുണ്ട്, മാസിക പിന്‍വലിക്കണം, മാപ്പു പറയണം... അതിനിടയില്‍ താത്വികപദപ്രയോഗങ്ങളും മാധ്യകാലനാടുവാഴിത്തത്തിന്‍റെയും ഫ്യൂഡലിസത്തിന്‍റെയും പിന്നാന്പുറത്തുദിച്ചുയര്‍ന്ന ആശയധാരകളും അരച്ചുരുട്ടി തിരുകിക്കേറ്റുന്നത് വിദ്യാഭ്യാസവും സംസ്കാരവുമുള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ല.

7. "പാരന്പര്യാധിഷ്ഠിതമായി നിലനില്‍ക്കുന്ന ആചാരങ്ങളുടെ സംരക്ഷകരായി നിലകൊള്ളുന്ന പൗരോഹിത്യം മധ്യവര്‍ഗവുമായി സഹകരിച്ച് സമൂഹത്തില്‍ ആധിപത്യം നേടിയതിന്‍റെ ഫലമായി ഭരണഘടന ഉറപ്പു നല്കുന്ന നീതി, സമത്വം, സാഹോദര്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചു" - പാരന്പര്യാധിഷ്ഠിതമായി നിലനില്‍ക്കുന്ന ആചാരങ്ങളെ അതിന്‍റെ പവിത്രതയില്‍ കാത്തുസൂക്ഷിക്കാന്‍ തന്നെയാണ് എക്കാലത്തും കത്തോലിക്കാസഭ പരിശ്രമിച്ചുപോന്നിട്ടുള്ളത്. എന്നാല്‍ അത് കേവലം പഴമയുടെ പുനരാവര്‍ത്തനങ്ങളല്ല. അവയെല്ലാം തന്നെ തത്വങ്ങളില്‍ അധിഷ്ഠിതവും ജീവിതബന്ധിയായ പ്രായോഗികമാനങ്ങളുള്ളവയുമാണ്. താങ്കളുടെ താത്വികപശ്ചാത്തലം നടത്തുന്ന സാമൂഹികവിശകലനത്തില്‍ പൗരോഹിത്യത്തിന്‍റെ വെറുപ്പുളവാക്കുന്ന കൂട്ടുകെട്ട് ആ തത്വചിന്തയുടെ നിലനില്‍പിന് അനിവാര്യമായിരിക്കാം. എന്നാല്‍ കണ്ണുതുറന്നു നോക്കൂ... സമൂഹത്തില്‍ നീതിക്കും സമത്വത്തിനും സാഹോദര്യത്തിനും മതനിരപേക്ഷതക്കും വേണ്ടി ഭാരതകത്തോലിക്കാസഭ സ്വീകരിക്കുന്ന നിലപാടുകളും പ്രായോഗികമാര്‍ഗ്ഗങ്ങളും പഠനരേഖകളും പരിശോധിച്ചുനോക്കൂ. ഭാരത-കേരളസര്‍ക്കാരുകള്‍ക്കില്ലാത്തത്ര സൂക്ഷ്മതയോടും അവധാനതയോടും പക്ഷപാതരാഹിത്യത്തോടും കൂടി നടത്തപ്പെട്ട പഠനങ്ങളും സമീപനരീതികളും കത്തോലിക്കാസഭയിലും അതിന്‍റെ ആത്മീയനേതൃത്വം വഹിക്കുന്ന പൗരോഹിത്യത്തിലും നിങ്ങള്‍ കണ്ടെത്തും. പുസ്തകങ്ങളുടെ ചത്ത ആശയങ്ങളല്ല, ജീവിക്കുന്ന ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ് നിങ്ങള്‍ കണ്ണുതുറന്ന് കാണേണ്ടത്.

8. കുന്പസാരക്കൂടിനേക്കുറിച്ച് ആവര്‍ത്തിക്കുന്ന അസംബന്ധങ്ങള്‍ ന്യായീകരണക്കുറിപ്പ് അറപ്പിനും വെറുപ്പിനും ഹേതുവാക്കുന്നു. ഏതെല്ലാം പ്രസ്താവനകളാണോ പ്രതിഷേധത്തിനിടയാക്കിയത് അവ തന്നെ ന്യായീകരണക്കുറിപ്പിലും ആവര്‍ത്തിച്ചിരിക്കുന്നത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ താന്തോന്നിത്തരവും തന്‍റേടവുമാണ്. തികച്ചും ധിക്കാരപരമായി വീണ്ടും വീണ്ടും കുറിപ്പുകളും ലേഖനങ്ങളുമിറക്കി ക്രൈസ്തവവിശ്വാസത്തെ ആക്രമിക്കാന്‍ തക്കവിധം അപക്വമാണല്ലോ താങ്കളിരിക്കുന്ന കസേരയും പേരിനൊപ്പം ചേര്‍ക്കുന്ന ഉന്നതവിദ്യാഭ്യാസഡിഗ്രിയും എന്ന് അത്ഭുതപ്പെട്ടു പോകുന്നു.

സമാപനം ‍

ബാലിശവും ചപലവും അബദ്ധജഡിലവുമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നു. നിങ്ങള്‍ അവഹേളിച്ചത് കേവലമൊരാചാരത്തെയല്ല, ക്രൈസ്തവവിശ്വാസത്തിന്‍റെ നെടുംതൂണുകളും പരിപാവനവുമായ കൂദാശകളെയാണ്. കുന്പസാരിക്കുന്നവര്‍ക്കില്ലാത്ത കുണ്ഠിതം കാഴ്ചക്കാര്‍ക്കുണ്ടാകുന്നതിന് പലവിധ ചികിത്സാവിധികളുണ്ട്. നിരുപാധികം മാപ്പു പറയുകയും ലേഖനം പിന്‍വലിക്കുകയും ചെയ്യുകയല്ലാതെ നിങ്ങള്‍ ചെയ്ത പാതകത്തിന് പരിഹാരമില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും അധിക്ഷേപകരമായ പരാമര്‍ശങ്ങളോട് ക്രൈസ്തവലോകം സഹിഷ്ണുത കാണിച്ചിരുന്ന കാലഘട്ടം കടന്നുപോയെന്നും ഇവ പ്രതികരണങ്ങളുടെയും ജീവിക്കുന്ന വിശ്വാസം ഉറക്കെ പ്രഘോഷിക്കുന്നതിന്‍റെയും സൂചനകളാണെന്ന മുന്നറിയിപ്പ് നല്കിക്കൊണ്ടും അവസാനിപ്പിക്കുകയാണ്.

പണ്ടാരോ പുലിവാല് പിടിച്ച കഥ കേട്ടിട്ടുണ്ട്. പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ ആ കഥക്ക് ആധുനികഭാഷ്യം ചമക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു. ‍


Related Articles »