News

കരാറിന് പ്രയോജനമില്ല; ചൈനയിൽ വൈദികരെ തടങ്കലിലാക്കി, വിശ്വാസികള്‍ പലായനം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 06-11-2018 - Tuesday

ബെയ്ജിംഗ്: വത്തിക്കാന്‍- ചൈന കരാര്‍ പ്രാബല്യത്തില്‍ വന്നിട്ട് ഒരു മാസം പിന്നിട്ടെങ്കിലും രാജ്യത്തെ കത്തോലിക്ക സമൂഹം അനുഭവം അനുഭവിക്കുന്നത് കടുത്ത വിവേചനം. കഴിഞ്ഞ ദിവസം സർക്കാറിനെ അനുകൂലിക്കുന്ന പാട്രിയോട്ടിക്ക് അസോസിയേഷനിൽ ചേരാൻ വിമുഖത കാണിച്ച ചൈനയിലെ സാൻജിയകോ (ഹെബയ് ) രൂപത ഭൂഗർഭ സഭാംഗങ്ങളായ നാല് വൈദികരെ പോലീസ് കസ്റ്റഡിയിലെടുത്തു തടങ്കലീലാക്കി. സിവാൻസി, സുവാൻഹുവ എന്നീ പുരാതന രൂപതകളാണ് സാൻജിയകോ രൂപതയായി ഭരണകൂടം രൂപം നല്കിയത്.

സിവാൻസി രൂപതാ വൈദികരായ ഫാ.സഹാങ്ങ് ഗുയിലിൻ, ഫാ. വാങ്ങ് സോങ്ങ്, സുവാൻഹുവ രൂപതാംഗങ്ങളായ ഫാ.സു ഗുയിപെങ്ങ്, ഫാ.സഹോ ഹെ എന്നിവരാണ് അറസ്റ്റിലായത്. ദേവാലയത്തിൽ നിന്നും സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയ വൈദികരെ ചൈനീസ് ഭരണകൂടത്തിന്റെ മതകാര്യ നയങ്ങളനുസരിച്ച് സ്ഥാനഭ്രഷ്ടരാക്കാനാണ് നീക്കം. കരാര്‍ നിലനില്‍ക്കേ തന്നെ വത്തിക്കാനുമായുള്ള ബന്ധത്തില്‍ നിന്നും സ്വതന്ത്രമായ സഭ സ്ഥാപിക്കാനാണ് ചൈനീസ് പാട്രിയോട്ടിക്ക് അസോസിയേഷന്റെ നീക്കം. വൈദികരിൽ ഫാ.സാഹോ ഹെ വീട്ടുതടങ്കലിലാണെന്നു റിപ്പോര്‍ട്ടുണ്ട്.

ചൈന - വത്തിക്കാൻ ഉടമ്പടി നിലവിൽ വന്നതിനെ തുടർന്ന് മെത്രാൻ നിയമനം കത്തോലിക്ക സഭയും പാട്രിയോട്ടിക്ക് അസോസിയേഷനും സംയുക്തമായി നടത്താന്‍ തീരുമാനമായിരിന്നു. എന്നാൽ ചൈനയിലെ സഭ സ്വതന്ത്രമാണെന്ന ആശയമാണ് പാട്രിയോട്ടിക്ക് അസോസിയേഷന്‍ ഇപ്പോഴും വെച്ചുപുലര്‍ത്തുന്നത്. അതിനാൽ തന്നെ സര്‍ക്കാരിന്റെ സംഘടനയിൽ അംഗങ്ങളല്ലാത്ത ഭൂഗർഭ സഭ വൈദികർക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ എടുത്ത നടപടിയാണ് അറസ്റ്റിനു പിന്നിൽ. അതേസമയം, ഹെബായ് - ഹെനാൻ പ്രവിശ്യകളിൽ ഭൂഗർഭ സഭ പ്രവർത്തനങ്ങളെ അടിച്ചമർത്തുന്ന നീക്കങ്ങൾ സജീവമാണ്.

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന കടുത്ത മത പീഡനം മൂലം ക്രെെസ്തവ ഭൂരിപക്ഷ മേഖലയായ ഹെനാൻ പ്രവിശ്യയിൽ നിന്നും നിരവധി ക്രെെസ്തവരാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നതെന്നു ചൈനയിലെ മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിറ്റര്‍വിന്റര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാരിന്റെ ശക്തമായ നിയന്ത്രണം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഭരണകൂടത്തിന്റെ മതവിരുദ്ധ അജണ്ടയുടെ ഭാഗമായി നിരവധി കത്തോലിക്ക പ്രൊട്ടസ്റ്റൻറ്റ് ദേവാലയങ്ങളും സർക്കാർ നേതൃത്വത്തിൽ തകർത്തുകളഞ്ഞു. ചിലതെല്ലാം അടച്ചു പൂട്ടി.

ക്രെെസ്തവ വിശ്വാസത്തിന്റെ പേരിൽ മാത്രം സർക്കാർ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് പ്രവിശ്യയിൽ നിലനിൽക്കുന്നതെന്നൂ വിശ്വാസികള്‍ പറയുന്നു. ദേവാലയങ്ങൾ തകർക്കുന്നതിനെതിരെ ശബ്ദം ഉയർത്തുന്നവർക്കെതിരെ വലിയ അടിച്ചമർത്തലാണ് സർക്കാർ നടത്തുന്നത്. മറ്റു പ്രവിശ്യകളിലേയ്ക്കും മത പീഡനം വ്യാപിക്കുമോ എന്ന ഭയത്തിലാണ് ക്രൈസ്തവ വിശ്വാസി സമൂഹം. വത്തിക്കാനുമായി ഉണ്ടാക്കിയ കരാറിനെ മാനിക്കാതെ ചെെന, രണ്ട് മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ തകർത്ത സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.


Related Articles »