News - 2024
ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 24-11-2018 - Saturday
യൂയോര്‍ക്ക്: ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവരെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’-ന്റെ റിപ്പോര്‍ട്ട്. ഭരണകൂടങ്ങളും, സംഘടനകളും പുലര്‍ത്തിവരുന്ന ആക്രമണോത്സുക ദേശീയതയാണ് ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, മ്യാന്മര്‍ അടക്കമുള്ള രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിന്റെ കാരണമെന്നും ഇതിനെതിരെ വാക്കുകളിലൂടെ അല്ലാതെ പ്രവര്‍ത്തിയിലൂടെ പ്രതികരിക്കുവാന്‍ പാശ്ചാത്യലോകത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
196 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിവരങ്ങള്‍ അപഗ്രഥിച്ച ശേഷമാണ് ‘റിലീജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2018 റിപ്പോര്‍ട്ട്’ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ആഗോളതലത്തില്‍ മതസ്വാതന്ത്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോട്ടിലുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മതപരമായ പ്രചാരണങ്ങള്‍ പ്രശ്നത്തിന്റെ ആക്കം കൂട്ടി. ഭവനരഹിതരായവര്‍ക്കും, സ്വന്തം ദേശത്തേക്ക് മടങ്ങിവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത്യാവശ്യ സഹായങ്ങള്‍ ചെയ്യുന്നതില്‍ പോലും പാശ്ചാത്യ രാജ്യങ്ങളിലെ ഭൂരിഭാഗം ഗവണ്‍മെന്റുകളും പരാജയപ്പെട്ടു.
ലോകത്തെ 61% ജനങ്ങളും, മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ തടസ്സപ്പെടുകയോ, നിഷേധിക്കപ്പെടുകയോ, ഇല്ലായ്മചെയ്യപ്പെടുകയോ ചെയ്ത രാഷ്ട്രങ്ങളിലാണ് താമസിക്കുന്നത്. 32.7 കോടി ക്രിസ്ത്യാനികള്‍ മതപീഡനം നേരിട്ടുകൊണ്ടാണ് ജീവിക്കുന്നത്. 17.8 കോടി ക്രിസ്ത്യാനികള്‍ യേശുവിലുള്ള തങ്ങളുടെ വിശ്വാസം മൂലം ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയതകള്‍ക്ക് ഇരയാണ്. കഴിഞ്ഞ 25 മാസക്കാലയളവില്‍ എടുത്തുപറയത്തക്ക രീതിയില്‍ മതപീഡനം നടക്കുന്ന 38 രാജ്യങ്ങളില്‍ 18 രാജ്യങ്ങളിലെ സ്ഥിതി വളരെയേറെ വഷളായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 19 വര്‍ഷക്കാല ചരിത്രത്തില്‍ ഇതാദ്യമായി റഷ്യയും, കിര്‍ഗിസ്ഥാനും ‘വിഭാഗീയത’യുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ റിപ്പോര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.
2016-18 കാലയളവില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെയും, അനുകൂല സംഘടനകളുടെയും മേല്‍ മാധ്യമങ്ങള്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍, ആഫ്രിക്ക, മധ്യപൂര്‍വ്വേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന ഇസ്ലാമിക തീവ്രവാദങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും, ഇസ്ലാമിക തീവ്രവാദം വര്‍ദ്ധിച്ചതിന്റെ പ്രധാനകാരണം ഇസ്ലാമിലെ തന്നെ വിഭാഗീയതയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ‘റിലീജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ്' റിപ്പോര്‍ട്ട് പുറത്തുവരാറുള്ളത്.