News - 2024
കോടതി വിധി വഴിത്തിരിവായി; ദയാവധം തേടിയ കുഞ്ഞിന് പുതുജീവന്‍
സ്വന്തം ലേഖകന്‍ 26-11-2018 - Monday
ചെന്നൈ: ജന്മനാ അപൂർവ മസ്തിഷ്കരോഗത്തെ തുടർന്ന് അബോധാവസ്ഥയിലായ ഒൻപതുവയസ്സുകാരനായ മകന് വേണ്ടി ദയാവധം തേടിയ പിതാവിന് കോടതി ഇടപെടലിൽ ലഭിച്ചത് പുതുജീവൻ. ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുന്ന മകനു ചികിൽസകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തിരുമേനി എന്ന പിതാവ് മദ്രാസ് കോടതിയെ അടുത്ത നാളില്‍ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദോസ് എന്നിവർ ദയവധം നിഷേധിച്ച് കുട്ടിയെ പരിശോധിക്കാൻ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്.
മെഡിക്കല്‍ സമിതി നടത്തിയ വിദഗ്ധ പരിശോധനയില്‍ കുട്ടിയുടേത് സ്ഥിരമായ അബോധാവസ്ഥയല്ലായെന്നായിരിന്നു കണ്ടെത്തല്‍. പിന്നീട് ട്രിഗർ പോയിന്റ് തെറപ്പി എന്ന ചികിൽസ നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിരുദ്ധ മെഡിക്കൽ ഓർഗനൈസേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുമതിയോടെ ചികിത്സ ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ബാലനില്‍ നല്ല മാറ്റങ്ങൾ പ്രകടമാകുകയായിരിന്നു. കുഞ്ഞിന് വലിയ രീതിയില്‍ ഉണ്ടായ മാറ്റം ദൃശ്യങ്ങളാക്കി പകര്‍ത്തി അനിരുദ്ധ മെഡിക്കൽ ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. എന്തായാലും കോടതിയുടെ അവസരോചിത ഇടപെടല്‍ മൂലം പുതുജീവിതത്തിനുള്ള തയാറെടുപ്പിലാണ് പിതാവ് തിരുമേനിയും മകനും.