News - 2024

ബ്രസീലിൽ വിശുദ്ധ കുർബാനയുടെ ഒടുവിൽ വെടിവെയ്പ്പ്: അഞ്ചു പേർ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 12-12-2018 - Wednesday

റിയോ ഡി ജനീറോ: ബ്രസീലിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സാവോ പോളോ നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കാപിംനാസ് നഗരത്തിലെ മെട്രോപോലിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരുടെ നേര്‍ക്ക് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വിശ്വാസികള്‍ക്ക് ഇടയില്‍ നിലയുറപ്പിച്ച അക്രമി വിശുദ്ധ കുർബാനയുടെ സമാപന പ്രാർത്ഥനയെ തുടർന്ന്, പെട്ടെന്നാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്നു ഘാതകനും ജീവനൊടുക്കുകയായിരിന്നു.

വെടിവയ്പില്‍ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരഹത്യ രൂക്ഷമായ ബ്രസീലിൽ കഴിഞ്ഞ വർഷം 175 കൊലപാതകങ്ങളാണ് നടന്നത്. രാജ്യത്തു ദേവാലയത്തിനുള്ളിൽവച്ചു വെടിവെയ്പ്പ് ആക്രമണം നടക്കുന്നത് അത്യഅപൂർവ്വ സംഭവമാണ്. ആക്രമണത്തിൽ ഏറെ വേദനയുണ്ടെന്നു സാവോ പോളോ അതിരൂപത പ്രതികരിച്ചു. അതേസമയം പോലീസ് അന്വേഷണത്തിനായി കത്തീഡ്രൽ താത്ക്കാലികമായി അടച്ചുപൂട്ടി.


Related Articles »