News - 2024
വിശുദ്ധ നാട് സന്ദര്‍ശനത്തിന് ഗാസ ക്രൈസ്തവർക്ക് യാത്ര വിലക്ക്
സ്വന്തം ലേഖകന്‍ 14-12-2018 - Friday
ജറുസലേം: വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഗാസയിലെ ക്രൈസ്തവ നിവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോർട്ടുകൾ. ജറുസലേം, ബത്ലേഹം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപ നഗരങ്ങളിലേക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഇസ്രായേൽ അതിർത്തി കടക്കരുതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ വർഷം ഗാസയിലെ ക്രൈസ്തവരുടെ യാത്ര അപേക്ഷകൾ ഭൂരിപക്ഷവും ഭരണകൂടം നിരാകരിക്കുന്നതായി മിഡിൽ ഈസ്റ്റ് കൺസേൺ സംഘടന ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ജറുസലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ അപേക്ഷകൾക്ക് യാത്രാനുമതി നല്‍കിയിരുന്നു. 2016-ലെ ക്രിസ്തുമസ് വേളയിൽ അറുനൂറിലധികം അപേക്ഷകൾക്ക് അനുവാദം ലഭിച്ചു. എന്നാൽ ഈ വർഷത്തെ ഈസ്റ്ററിന് അമ്പത്തിയഞ്ചിന് മുകളിലുള്ളവരുടെ അപേക്ഷകൾ മാത്രമാണ് പരിഗണിച്ചത്. ഇതുമൂലം ഗാസയിലെ ക്രൈസ്തവരുടെ തീര്‍ത്ഥാടനം തടയുവാനാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.