Social Media - 2024

ക്‌നാനായ സമുദായത്തിനു വേണ്ടി കല്ലേറുകൊള്ളാന്‍ ഇതാ ഒരു വൈദികന്‍

സ്വന്തം ലേഖകന്‍ 15-12-2018 - Saturday

യുകെയിലെ ചില ക്നാനായക്കാർ തിരക്കിലാണ്. സഭയെയും സമുദായത്തെയും സ്നേഹിക്കുന്ന ഒരു ക്നാനായ വൈദികനെതിരെ കുപ്രചരണം നടത്തിയും, സോഷ്യൽ മീഡിയയിലൂടെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചും ആനന്ദം കണ്ടെത്തുകയാണ് ഇക്കൂട്ടർ. ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത യുകെയിലെ ക്നാനായ സമുദായത്തിനായി അനുവദിച്ച ക്നാനായ മിഷനുകൾ എങ്ങനെയും ഇല്ലാതാക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്‌ഷ്യം.

വർഷങ്ങളായി യുകെയിലെ വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന ക്നാനായ കത്തോലിക്കാ വൈദികനാണ് ഫാ. സജി മലയിൽപുത്തൻപുരയിൽ. രണ്ടായിരത്തിനു ശേഷം നടന്ന മലയാളികളുടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ ഓരോ വിശ്വാസികളുടെയും വേദനയിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിച്ച ഒരു വൈദികനാണ് ഇദ്ദേഹം. സീറോമലബാർ എന്നോ, സീറോമലങ്കര എന്നോ, ലത്തീൻ എന്നോ, ക്നാനായക്കാർ എന്നോ യാതൊരു വേര്‍തിരിവുമില്ലാതെ എല്ലാ വിശ്വാസികൾക്കും അവരുടെ പാരമ്പര്യത്തിൽ വളരുന്നതിനും ഇന്നുകാണുന്ന സ്വയംപര്യാപ്തതയിലേക്ക് അവർ എത്തിച്ചേരുന്നതിനും ഇദ്ദേഹം വഹിച്ച പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതാണ്. യൂകെയിലെ വൈദിക സമൂഹത്തിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ ഈ വൈദികൻ പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ സ്ഥാപനത്തിനു ശേഷം ക്നാനായക്കാരുടെ പ്രത്യേക ചുമതലയുള്ള വികാരി ജനറലായി നിയമിക്കപ്പെടുകയായിരുന്നു.

കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയ ചില ക്നാനായക്കാർ പിന്നീട് "നല്ലകാലം" വന്നപ്പോൾ സഭയെ തള്ളിപ്പറയുന്നതിന്റെ ഭാഗമായി ഇദ്ദേഹത്തെയും "എങ്ങനെയും ഒഴിവാക്കുക" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ തുടങ്ങി. ഒരു നല്ല ജോലിയും, വീടും, വാഹനങ്ങളും ബ്രിട്ടീഷ് പാസ്പോർട്ടും ഒക്കെ സമ്പാദിച്ചു കഴിയുമ്പോൾ പിന്നെ ആത്മീയ കാര്യങ്ങളെല്ലാം വെറും "തട്ടിപ്പ്" മാത്രമായി കാണുന്ന ചുരുക്കം ചില ക്നാനായക്കാർ കുറെ നാളുകളായി ഇദ്ദേഹത്തിനെതിരെ പ്രവർത്തിച്ചു വരികയായിരുന്നു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ വൈദികനെതിരെ ഒരു കൂട്ടർ പ്രചരിപ്പിക്കുന്ന വീഡിയോ.

ക്നാനായ മിഷനും ചില യാഥാർഥ്യങ്ങളും‍

സീറോമലബാർ സഭയുടെ ഭാഗമായ ക്നാനായ കത്തോലിക്കാ സഭാവിഭാഗം അവരുടെ തനതായ പാരമ്പര്യങ്ങൾ കൊണ്ടും സമുദായ സ്നേഹം കൊണ്ടും ശ്രദ്ധേയമാണ്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ക്നാനായ സമുദായം വിദേശ രാജ്യങ്ങളിലും അവരുടെ പാരമ്പര്യത്തിലധിഷ്ഠിതമായ വിശ്വാസം പിന്തുടർന്നു പോരുവാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുകെയിലെ ക്നാനായക്കാർക്കായി 15 ക്നാനായ മിഷനുകൾ അനുവദിച്ചതും അതു യാഥാർത്ഥ്യമാക്കാനുള്ള ചുമതല വികാരി ജനറാളായ ഫാ സജി മലയിൽപുത്തൻപുരയിലിനെ ഏൽപ്പിച്ചതും. എന്നാൽ ഇപ്രകാരം മിഷനുകൾ നിലവിൽ വന്നാൽ തങ്ങളുടെ അധികാരവും, പ്രസക്തിയും, പ്രഭാവവും, കുറഞ്ഞു പോയേക്കുമെന്നു ഭയപ്പെട്ട യുകെയിലെ ചില ക്നാനായ "നേതാക്കന്മാർ" എങ്ങനെയും ഇതിനെ തടയുവാനുള്ള ശ്രമം ആരംഭിച്ചു. പുറമെ "ക്നാനായ സ്നേഹം" പ്രകടിപ്പിക്കുകയും അണിയറയിൽ സമുദായത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇക്കൂട്ടർ പല നാടകങ്ങളും അവതരിപ്പിച്ചു. ക്‌നാനായ മിഷനുകൾ യാഥാർഥ്യമാക്കാനുള്ള സജി അച്ചന്റെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുവാൻ അദ്ദേഹത്തിനെതിരെ നിരവധി കുപ്രചരണങ്ങൾ ഇക്കൂട്ടർ അഴിച്ചുവിട്ടു.

ക്നാനായ മിഷനുകൾ അനുവദിച്ച ദിവസം മുതൽ അതു യാഥാർത്ഥ്യമാക്കുവാൻ വേണ്ടി രാപകലില്ലാതെ അധ്വാനിച്ചുകൊണ്ട് ഈ വൈദികൻ യുകെ മുഴുവൻ യാത്ര ചെയ്ത് സമുദായത്തിലെ ഓരോ യൂണിറ്റുകളുമായി ചർച്ച ചെയ്യുകയും, എല്ലാ സ്ഥലങ്ങളിലും അതിന് ഒരുക്കമായുള്ള ദിവ്യബലികളും മറ്റു ചർച്ചകളും സംഘടിപ്പിക്കുകയും, 'ക്നാനായ മിഷനുകൾ എങ്ങനെയായിരിക്കണം' എന്ന വിഷയത്തിൽ വിശ്വാസികളുടെ അഭിപ്രായം സ്വരൂപിക്കുകയും ചെയ്തു. UKKCA നേതൃത്വവുമായും യൂണിറ്റ് പ്രതിനിധികളുമായും പ്രത്യേകം ചർച്ചകൾ നടത്തി. ഇപ്രകാരം നടന്ന മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം യുകെയിലെ ക്നാനായവിശ്വാസികൾ തന്നെ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും കണക്കിലെടുത്താണ് ക്നാനായ മിഷനുകൾക്കുവേണ്ടി രൂപതയെ സമീപിച്ചതും ഗ്രേറ്റ് ബ്രിട്ടൺ രൂപത 15 മിഷനുകൾ ക്നാനായക്കാർക്കു വേണ്ടി അനുവദിച്ചതും.

എന്നാൽ ഈ മിഷനുകൾ യാഥാർഥ്യമാകുന്ന നിലയിലേക്കു കാര്യങ്ങൾ വന്നെത്തുകയും, നാട്ടിൽ നിന്നും ഇതിനായി ക്നാനായ വൈദികർ ശുശ്രൂഷക്കായി എത്തുകയും ചെയ്തപ്പോൾ ചില "നേതാക്കന്മാർ" അസ്വസ്ഥരാകാൻ തുടങ്ങി. അതിനാൽ അവർ പിന്നീട് കത്തോലിക്കാ സഭാ സംവിധാനങ്ങൾക്കും, കാനോൻ നിയമങ്ങൾക്കും വിരുദ്ധമായ നിബന്ധനകൾ മുന്നോട്ടു വച്ചുകൊണ്ടും, ഈ വൈദികനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. എങ്ങനെയും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മിഷനെതിരായ പൊതുവികാരം ഉണർത്തുവാൻ ഇക്കൂട്ടർ സമാനചിന്താഗതിക്കാരായ മറ്റ് സഭാവിരുദ്ധരുമായും നിരീശ്വര വാദികളുമായും പോലും കൈകോർക്കുന്നു. ഇക്കൂട്ടരെ ലോകം മുഴുവനുമുള്ള ക്നാനാനായ സമൂഹം തിരിച്ചറിയണം.

ഇപ്പോൾ പ്രചരിക്കുന്ന വീഡിയോക്കു പിന്നിലെ യാഥാർഥ്യം

ലിവർപൂളിൽ ക്നാനായ മിഷൻ രൂപീകരിക്കുന്നത് ചർച്ചചെയ്യാൻ വേണ്ടി വിളിച്ചു ചേർത്ത 4 മണിക്കൂറിലധികം നീണ്ടുനിന്ന പൊതുയോഗത്തിന്റെ അവസാനത്തെ ഏതാനും മിനിറ്റുകൾ മാത്രമാണ് ഈ വിഡിയോയിൽ ഉള്ളത്. ഈ വീഡിയോ പൂർണ്ണമായും കണ്ടാൽ ഈ പൊതുയോഗത്തിലുടനീളം വിശ്വാസികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം എത്ര സൗമ്യതയോട്ടും സന്തോഷത്തോടെയുമാണ് മറുപടി നൽകിയത് എന്ന് തിരിച്ചറിയുവാൻ സാധിക്കും. ഈ പൊതുയോഗത്തിൽ വിശ്വാസികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ലിവർപൂളിന്റെ ചുമതലയുള്ള ക്നാനായ വൈദികൻ ആവശ്യപ്പെട്ടതനുസരിച്ചാണ് വികാരിജനറാളായ സജി അച്ചൻ അവിടെ എത്തിയത്. അന്നേദിവസത്തെ മൂന്നു കുർബ്ബാനകളും അർപ്പിച്ച ശേഷം പരിപാടികൾ പുനഃക്രമീകരിച്ചുകൊണ്ടാണ് നിരവധി തിരക്കുകൾക്കിടയിലും വിശ്വാസികൾക്കായി അദ്ദേഹം അവിടെ എത്തിച്ചേർന്നത്.

ഈ ചർച്ചയിൽ വിശ്വാസികൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും സജി അച്ചൻ വളരെ സന്തോഷത്തോടെ തന്നെ മറുപടിപറയുകയും, മിഷൻ രൂപീകരണം സംബന്ധിച്ച അവരുടെ ആശങ്കകൾ ദൂരീകരിക്കുകയും ചെയ്തു. അക്കൗണ്ട് വിഷയത്തിൽ, രൂപത ഒന്നര വർഷക്കാലം പഠിച്ചും, വിവിധ അല്‍മായ പ്രതിനിധികളും സാമ്പത്തിക വിദഗ്ദരുമായി ചർച്ച ചെയ്തും എടുത്ത തീരുമാനം നടപ്പിലാക്കാൻ സഹകരിക്കണമെന്ന് സ്നേഹത്തോടെ അദ്ദേഹം അഭ്യർത്ഥിക്കുകയും, സാമ്പത്തിക കാര്യത്തിലുള്ള സുതാര്യത ഉറപ്പു നൽകുകയും ചെയ്തു.

പിന്നീട് ഉയർന്നു വന്ന ഒരു ചോദ്യം ഭാവിയിൽ ക്നാനായ മിഷനുകൾ അവർക്കു സ്വന്തമായി ദേവാലയങ്ങൾ വാങ്ങിയാൽ അത് ആരുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യപ്പെടുക എന്നതായിരുന്നു. ഇക്കാര്യത്തിൽ ക്നാനായക്കാരുടെ ആശങ്കകളും നിർദ്ദേശങ്ങളും തികഞ്ഞ ഗൗരവത്തോടെ പരിഗണിക്കുകയും രൂപതാ മെത്രാനും ക്നാനായ നേതൃത്വവുമായി ആലോചിച്ച്, ക്നാനായ സമുദായത്തിനു സ്വീകാര്യമായതും അവരുടെ തലമുറകൾക്ക് പ്രയോജനപ്പെടുന്നതുമായ തീരുമാനം മാത്രമേ നടപ്പിൽ വരുത്തൂ എന്നും സജി അച്ചൻ ഉറപ്പുനൽകി. അതിന്റെ ഫലമായി മിഷന്റെ പ്രവർത്തനങ്ങൾക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ സബ് അകൗണ്ട് രൂപീകരിച്ചുകൊണ്ട് പ്രവർത്തിക്കാം എന്ന തീരുമാനം പൊതുയോഗം അംഗീകരിച്ചു.

എന്നാൽ അപ്പോഴേയ്ക്കും തങ്ങളുടെ "രഹസ്യ അജണ്ട" നടപ്പിലാക്കാൻ കഴിയാതെപോയ ഏതാനും ചില "നേതാക്കന്മാർ" ചർച്ച വഴിതിരിച്ചുവിട്ടുകൊണ്ട് വിശ്വാസികളെ വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും മിഷൻ അംഗങ്ങളുടെ വിശ്വാസജീവിതത്തിന്റെമേലും സഭാത്മക ജീവിതത്തിന്റെ മേലും കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു.

ഗ്രേറ്റ് ബ്രിട്ടൺ രൂപത അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നതും, ക്നാനായ മിഷനുകൾ ഇനിയും രൂപീകരിക്കപ്പെട്ടിട്ടില്ല എന്നതും, ദേവാലയം വാങ്ങുവാനുള്ള പണം ഇപ്പോൾ കയ്യിലില്ല എന്നുള്ളതും, ക്നാനായക്കാർക്കായി ദേവാലയം വാങ്ങുന്നതിനെക്കുറിച്ച് "ആശങ്കപ്പെടുന്നതിൽ" ഒരുകൂട്ടർ വർഷങ്ങളായി ക്നാനായ കുർബ്ബാന സെന്ററുകളിൽ കാലുകുത്താത്തവരുമാണ് എന്നുള്ളതുമായ സത്യങ്ങൾ ചേർത്തുവായിച്ചാൽ, ഭാവിയിൽ എന്നെങ്കിലുമൊരിക്കല്‍ സംഭവിക്കുമോ എന്നു സ്വപ്നം മാത്രം കാണേണ്ട "പള്ളി വാങ്ങൽ" കാര്യത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ചുള്ള തർക്കം ഇപ്പോൾ നടത്തുന്നതിന്റെ പിന്നിലെ ലക്‌ഷ്യം ക്നാനായ മിഷനുകൾ നടപ്പിൽ വരുത്താതിരിക്കുക എന്നത് മാത്രമാണെന്ന് സഭാസ്നേഹികളായ ക്നാനായക്കാർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

രൂപതയുടെ വികാരി ജനറാൾ എന്ന ഉത്തരവാദിത്വവും, മിഷനുകളുടെ രൂപീകരണവും, ചാപ്ലൻസിയുടെ പ്രവർത്തനങ്ങളും സജി അച്ചന് നൽകുന്ന അമിതമായ ജോലിഭാരം, അദ്ദേഹത്തെ അടുത്തറിയുന്ന ഓരോരുത്തർക്കും അറിവുള്ളതാണ്. ഈ തിരക്കുകൾക്കിടയിലാണ് അദ്ദേഹം ലിവർപൂളിൽ എത്തി 4 മണിക്കൂറോളം വിശ്വാസികളോട് കാര്യങ്ങൾ വിശദീകരിക്കുകയും അവരുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തത്. എന്നാൽ ക്നാനായക്കാരുടെ വിശ്വാസജീവിതത്തിന്റെ മേലും സഭാത്മക ജീവിതത്തിന്റെ മേലും കടന്നുകയറാൻ ചില "നേതാക്കന്മാർ" ശ്രമിച്ചപ്പോഴാണ് വിശ്വാസികളുടെ ആത്മീയ പിതാവ് എന്ന നിലയിൽ തന്റെ ഹൃദയത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്റെ മക്കളെ ശകാരിക്കുകയും, അവരെ തിരുത്തുകയും ചെയ്തത്. ഈ അവസരത്തിലും വിശാസികളെ മുറിപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒരു വാക്കുപോലും അദ്ദേഹത്തിന്റെ നാവിൽനിന്നും പുറത്തുവന്നില്ല എന്നുള്ളത് ഈ വീഡിയോ തന്നെ വെളിപ്പെടുത്തുന്ന സത്യമാണല്ലോ. സഭയോടും സമുദായത്തോടും തന്റെ മക്കളെ ചേർത്തുനിറുത്തുവാൻ ശ്രമിച്ചുകൊണ്ട്,, നഷ്ടപ്പെട്ടുപോയ ആടിനെതേടിപോകുന്ന നല്ല ഇടയനെപ്പോലെ വിശ്വാസികളെ തേടിച്ചെല്ലുമ്പോഴും, ആ ഇടയന്റെ മുന്നിൽ ചതിക്കുഴികൾ ഒരുക്കിവച്ചു കാത്തിരിക്കുന്നത് എത്രയോ നീചമായ പ്രവർത്തിയാണ് എന്ന് ലോകം തിരിച്ചറിയണം.

ഒരു പിതാവിനു തന്റെ മക്കളെ ശകാരിക്കാനുള്ള അവകാശം പിതൃസ്നേഹം അനുഭവിച്ചിട്ടുള്ള എല്ലാവർക്കും അറിവുള്ളതാണല്ലോ. എന്നാൽ യുകെയിലെ ക്നാനായക്കാരുടെ ആത്മീയ പിതാവായ സജി അച്ഛന്റെ അറിവോ സമ്മമോ കൂടാതെ തീർത്തും നിയമ വിരുദ്ധമായി ആ രംഗം വീഡിയോയിൽ പകർത്തുകയും, പിന്നീട് നിരീശ്വരവാദികൾക്കു പോലും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ആ വീഡിയോ കാഴ്ച്ച വയ്ക്കുകയും ചെയ്ത ഈ "നേതാക്കന്മാരും", ഈ വീഡിയോ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തും, അടിക്കുറിപ്പെഴുതിയും ആനന്ദമടഞ്ഞ ഓരോ ക്നാനായക്കാരനും, എന്തുമൂല്യമാണ് വരും തലമുറയ്ക്കു പകർന്നു നൽകുന്നത് എന്ന് ലോകം മുഴുവനുമുള്ള ക്നാനായക്കാർ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആരാണ് ക്നാനായക്കാരുടെ ദൈവം?

സഭയെയും സഭാ നേതൃത്വത്തെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിൽ ക്നാനായ സമുദായത്തിലെ പൂർവികർ എക്കാലവും ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് മാതൃകയായിരുന്നു. ഈ പൂർവികർ പ്രാർത്ഥനയിലും കൗദാശിക ജീവിതത്തിലും വളർന്നുവരുകയും ക്രിസ്തുവിലുള്ള വിശ്വാസത്തെ സമുദായ സ്നേഹത്തിനു മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്രിസ്തുവിനെയും അവിടുത്തെ മൗതിക ശരീരമായ സഭയെയും സ്നേഹിക്കുവാനും സഭയ്ക്കുവേണ്ടി തങ്ങളുടെ സമയവും സമ്പത്തും ചിലവഴിക്കുവാനും അവർ ഒരിക്കലും മടികാണിച്ചിരുന്നില്ല.

എന്നാൽ മൺമറഞ്ഞ ഈ പൂർവ്വികരുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ഫലം അനുഭവിക്കുന്ന ഇന്നത്തെ തലമുറയിൽപെട്ട ഒരു കൂട്ടർ , അടുത്തകാലത്തായി സമുദായസ്നേഹത്തെ ക്രൈസ്തവ വിശ്വാസത്തിനു മുകളിലായി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു. ഇപ്രകാരം ചില ക്നാനായക്കാർ നടത്തുന്ന തീവ്രവാദ നിലപാടുകൾ ക്നാനായ സമുദായത്തെ മറ്റു ക്രൈസ്തവ സമുദായങ്ങളുടെ മുൻപിൽ അപഹാസ്യരാക്കി തീർക്കുന്നു എന്ന സത്യം ഓരോ ക്നാനായക്കാരനും തിരിച്ചറിയണം. നാം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന സത്യം ചില ക്നാനായ "നേതാക്കന്മാർ" ചിലപ്പോഴൊക്കെ വിസ്മരിച്ചു പോകാറുണ്ട്. ക്നാനായക്കാരുടെ ദൈവം ക്നാനായി തൊമ്മനല്ല പിന്നെയോ, ക്നാനായി തൊമ്മനും ആരാധിച്ച കർത്താവായ യേശുക്രിസ്തുവാണ് എന്ന സത്യം ക്നാനായക്കാർ ഒരിക്കലും വിസ്മരിച്ചുകൂടാ.


Related Articles »