News - 2024

ക്രിസ്തുമസിന് ഇന്തോനേഷ്യയിലെ ദേവാലയങ്ങൾക്ക് സുരക്ഷ ഒരുക്കാന്‍ മുസ്ലിം യുവാക്കളും

സ്വന്തം ലേഖകന്‍ 20-12-2018 - Thursday

ജക്കാര്‍ത്ത: ക്രിസ്തുമസ് ദിനത്തിൽ ഇന്തോനേഷ്യയിലെ അൻപതിനായിരം ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കാവൽ നിൽക്കുവാന്‍ മുസ്ലിം യുവാക്കളും. തൊണ്ണൂറായിരത്തോളം വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് ഇവര്‍ കാവല്‍ നില്‍ക്കുക. ഇതിൽ മുൻ വർഷങ്ങളിലെ ക്രിസ്തുമസ് നാളുകളിൽ ഇസ്ലാമിക തീവ്രവാദികളാൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളുമുണ്ട്. പോലീസുകാർക്കൊപ്പം നഹ്ദത്തുൽ ഉലെമ എന്ന ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ യുവജന വിഭാഗവും സാന്ത മരിയ ദേവാലയത്തിനു സുരക്ഷയൊരുക്കും.

മുന്നൂറോളം വരുന്ന പോലീസും, പട്ടാളവും ജക്കാർത്ത കത്തീഡ്രലിൽ നടക്കുന്ന ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് സുരക്ഷയൊരുക്കുമെന്ന് ജക്കാർത്ത അതിരൂപതയുടെ മതേതര സംവാദങ്ങൾക്കുള്ള കമ്മീഷന്റെ അധ്യക്ഷൻ ഫാ. അന്തോണിയോസ് സുയാദി പറഞ്ഞു. പതിമൂന്നു പ്രവിശ്യകളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് സുരക്ഷ കേന്ദ്രീകരിക്കുമെന്നു ദേശീയ പോലീസ് വക്താവ് ബ്രിക്ക് ജെൻ ഡേഡി വ്യക്തമാക്കി. ഇതിൽ ജാവ ദ്വീപും സുമാത്ര ദീപും ഉൾപ്പെടും. സുരക്ഷാഭീഷണി മുൻകൂട്ടിക്കണ്ടാണ് പോലീസ് വിന്യാസം എന്നും ദേശീയ പൊലീസ് വക്താവ് കൂട്ടിച്ചേർത്തു.

മെയ് മാസം പതിമൂന്നാം തീയതി ചാവേറിനാൽ ആക്രമിക്കപ്പെട്ട ഇന്തോനേഷ്യയിലെ സുരബായ നഗരത്തിൽ സ്ഥിതിചെയ്യുന്ന സാന്ത മരിയ ദേവാലയത്തിലും സുരക്ഷ സജീവമാക്കുന്നുണ്ട്. അതിരൂപതയുടെ മറ്റു ദേവാലയങ്ങളിലും പോലീസ് സുരക്ഷ ഒരുക്കുമെന്നും ഫാ. അന്തോനിയോസ് കൂട്ടിച്ചേർത്തു. ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾക്കിടയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് തീവ്രവാദികളെ യോഗ്യകർത്തയിൽ വച്ച് ഡിസംബറിൽ പതിനൊന്നാം തീയതി ഇന്തോനേഷ്യയുടെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.


Related Articles »