News - 2024
കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രിസ്തുമസ് ആഘോഷങ്ങൾക്കു വിലക്ക്
സ്വന്തം ലേഖകന്‍ 27-12-2018 - Thursday
ബെയ്ജിംഗ്: വിശ്വാസ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രിസ്തുമസ് ആഘോഷങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ക്രിസ്മസിന് ആഴ്ചകൾക്കു മുൻപു തന്നെ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങിയിരുന്നു. ചൈനയിലെ നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലും ക്രിസ്തുമസ് അലങ്കാരങ്ങൾക്കു വിലക്കേർപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഗാങ്ഷൂവിലെ 40 വർഷം പഴക്കമുള്ള റോൻഗുലി പള്ളി സർക്കാർ അടച്ചുപൂട്ടി. സെപ്റ്റംബറിൽ 1,500 അംഗങ്ങളുള്ള ബെയ്ജിങ്ങിലെ സിയോന്‍ പള്ളിയും പൂട്ടാൻ അധികൃതർ ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ അനൗദ്യോഗിക ആരാധനാലയമായിരുന്നു ഇത്. ക്രിസ്തുമസ് രാത്രിയിൽ ചൈനയിലെ ഏർളി റെയ്ൻ കോൺവനന്റ് ചർച്ചിന്റെ പഴയ മുഖ്യകാര്യാലയം പ്രാദേശിക ഭരണകൂടത്തിന്റെ ഓഫിസ് ആക്കി മാറ്റിയതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ചൈനയിൽ ബൈബിളുകള്‍ ഓൺലൈനിൽ വിൽക്കുന്നത് നിരോധിച്ചിരുന്നു. ആരാധന നടത്തുന്ന ആറോളം ഇടങ്ങൾ അടപ്പിക്കുകയും ചെയ്തു. ഷി ചിൻ പിങ് അധികാരത്തിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങളാണു വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കു മേൽ രാജ്യത്തു ഏർപ്പെടുത്തിയിട്ടുള്ളത്. ചൈനയിൽ ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ സെപ്റ്റംബറിൽ വത്തിക്കാന്‍ ഇടക്കാല കരാറിലെത്തിയിട്ടും ക്രൈസ്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടരുകയാണ്.