News - 2024
ഗർഭസ്ഥ ശിശുവിനും വേദനയുണ്ട്: ശരീരഭാഗം മുറിച്ചെടുത്ത് കൊണ്ടുള്ള ഭ്രൂണഹത്യ നിരോധിച്ചു
സ്വന്തം ലേഖകന്‍ 28-12-2018 - Friday
ഒഹിയോ: ഗർഭസ്ഥശിശുവിന്റെ ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് കൊണ്ട് നടത്തുന്ന ഭ്രൂണഹത്യ രീതി നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തെ ഗവർണർ ജോൺ കാസിക്ക് ഒപ്പുവച്ചു. ജീവന്റെ മഹത്വത്തിനു പ്രാധാന്യം നല്‍കുന്ന പുതിയ നിയമം ലംഘിച്ച് ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന ഡോക്ടർമാർ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സ്ത്രീകൾ ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ പോലും ഭ്രൂണഹത്യ ഇനി മുതൽ അനുവദനീയമല്ല. ഒഹിയോ സംസ്ഥാനത്തെ പുതിയ ഭ്രൂണഹത്യ വിരുദ്ധ നിയമം 90 ദിവസങ്ങൾക്കകം പ്രാബല്യത്തിൽ വരും.
13 മുതൽ 24 മാസം വരെയായ ഗർഭസ്ഥ ശിശുക്കളെ നശിപ്പിക്കാൻ 95 ശതമാനം കേസുകളിലും ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ മുറിച്ചുകൊണ്ടുള്ള ഭ്രൂണഹത്യ രീതിയാണ് ഡോക്ടർമാർ അവലംബിക്കുന്നത്. ഈ സാഹചര്യങ്ങളില്‍ ഗർഭസ്ഥശിശുക്കള്‍ കഠിനമായ വേദന അനുഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങളെല്ലാം തെളിയിക്കുന്നത്. എട്ടാം ആഴ്ചമുതൽ ഗർഭസ്ഥശിശുവിന് ചുറ്റുമുള്ള സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കൈവരുമെന്നും ശരീരഭാഗങ്ങളും മുറിച്ചുകൊണ്ടുള്ള ഭ്രൂണഹത്യ രീതി ഗർഭസ്ഥ ശിശുക്കൾക്ക് കഠിനമായ വേദനയായിരിക്കും നൽകുകയെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഭ്രൂണഹത്യക്ക് വിധേയരാകുന്ന സ്ത്രീകൾക്കും ഗുരുതരമായ പ്രശ്നങ്ങളാണ് ഇപ്രകാരമുള്ള ഭ്രൂണഹത്യയിലൂടെ നേരിടേണ്ടിവരിക. ശരീരഭാഗങ്ങൾ മുറിച്ചുകൊണ്ടുള്ള ഭ്രൂണഹത്യ രീതി നമ്മുടെ പിന്നിൽ മറഞ്ഞു എന്നോർത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഇനിയുറങ്ങാമെന്നായിരിന്നു റൈറ്റ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയുടെ പ്രസിഡൻറ് മൈക്ക് ഗെണിഡാക്കിസിന്റെ പ്രതികരണം. ഹൃദയമിടിപ്പ് അറിയാൻ സാധിക്കുന്ന നിമിഷം മുതൽ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യക്ക് വിധേയമാക്കരുത് എന്നുള്ള നിയമം ബിൽ ഗവർണർ ജോൺ കാസിക്ക് വെള്ളിയാഴ്ച വിറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം.