News - 2024
2018-ൽ കൊല്ലപ്പെട്ടത് നാൽപത് മിഷ്ണറിമാർ: 35 പേരും വൈദികര്‍
സ്വന്തം ലേഖകന്‍ 02-01-2019 - Wednesday
കാലിഫോര്‍ണിയ: കഴിഞ്ഞു വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് നാൽപത് ക്രൈസ്തവ മിഷ്ണറിമാരെന്ന് കണക്കുകള്‍. ഇതിൽ 35 പേർ വൈദികരായിരുന്നു. മുന്‍ വര്‍ഷം കൊല്ലപ്പെട്ട ക്രൈസ്തവ മിഷ്ണറിമാരുടെ എണ്ണത്തിന്റെ ഇരട്ടിയോളമാണിത്. ഏജൻസിയ ഫിഡെസ് എന്ന വത്തിക്കാൻ വാർത്താ ഏജൻസിയാണ് കണക്കുകൾ പുറത്തുവിട്ടത്. 2017-ൽ ഇരുപത്തിമൂന്ന് ക്രൈസ്തവ മിഷ്ണറിമാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തുടർച്ചയായി കഴിഞ്ഞ എട്ടുവർഷത്തെ കണക്കിൽ കൂടുതൽ ക്രൈസ്തവ മിഷ്ണറിമാർക്ക് ജീവൻ നഷ്ടപ്പെട്ടത് അമേരിക്കയിൽ വച്ചാണ്. ആഫ്രിക്കയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മിഷ്ണറിമാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മുപ്പത്തിഅഞ്ചു വൈദികരെ കൂടാതെ ഒരു സെമിനാരി വിദ്യാർത്ഥിയും, നാല് അൽമായരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മോഷണ ശ്രമത്തിനിടയ്ക്കും, പ്രക്ഷോഭങ്ങള്‍ക്കിടയ്ക്കും, ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുമുണ്ട്. മോശം സാമൂഹ്യ പശ്ചാത്തലമുള്ള സ്ഥലങ്ങളിലും, അഴിമതിയും വിട്ടുവീഴ്ചയും മൂലം തളർച്ച സംഭവിച്ച സർക്കാർ സംവിധാനം പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും ദൈവ വിശ്വാസത്തെ മറ്റ് പല ലക്ഷ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന സ്ഥലങ്ങളിലുമാണ് ഇതെല്ലാം നടന്നത്. തങ്ങൾ എത്തിച്ചേർന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷത്തിന്റെ സ്നേഹം എത്തിച്ച മിഷ്ണറിമാര്‍ പതിനായിരങ്ങള്‍ക്കാണ് പുതുജീവിതം ഒരുക്കിയത്. ചവിട്ടിയരക്കപ്പെട്ട അവകാശങ്ങൾക്കുവേണ്ടി വാദിക്കാനായുള്ള ശബ്ദമായാണ് മിഷ്ണറിമാരെ ലോകം നോക്കി കാണുന്നത്.