News - 2024

ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ

സ്വന്തം ലേഖകന്‍ 02-01-2019 - Wednesday

ലണ്ടന്‍: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിന് നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. പീഡിത ക്രൈസ്തവ സമൂഹത്തിന് ഇടയിൽ സ്വതന്ത്ര അവലോകനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം. കഴിഞ്ഞ വർഷം വിശ്വാസത്തെപ്രതി ശരാശരി 250 ക്രൈസ്തവർ ഓരോ മാസവും കൊല്ലപ്പെട്ടുവെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. പീഡിത ക്രൈസ്തവരുടെ ഇടയിൽ അവലോകനം നടത്തി സർക്കാരിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകാനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഉത്തരവിറക്കിയത്. 22 കോടിയോളം ക്രൈസ്തവരാണ് വിശ്വാസത്തെപ്രതി കഴിഞ്ഞവർഷം ആക്രമിക്കപ്പെട്ടത്.

ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണത്തിലുളള വളർച്ചയെ 'നാടകീയമായ വർദ്ധനവ്' എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശേഷിപ്പിച്ചത്. ക്രൈസ്തവ സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിനു വരെ ഇരയായി. ട്രൂറോ രൂപതയുടെ ബിഷപ്പായ ഫിലിപ്പ് മൗണ്ട്സ്റ്റീഫനാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥനയില്‍ അവലോകനത്തിന് നേതൃത്വം നൽകുക. അവലോകന റിപ്പോർട്ടിൽ നിന്ന് ക്രൈസ്തവ സമൂഹത്തിന് സഹായം നൽകാന്‍ ബ്രിട്ടീഷ് സർക്കാരിന്റെ അന്താരാഷ്ട്ര നയത്തിന് രൂപം നൽകുമെന്ന് ജെറമി ഹണ്ട് പറഞ്ഞു.

അതിക്രമങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവരെ എങ്ങനെയൊക്കെ സഹായിക്കാനാകുമെന്ന കാര്യത്തിൽ സുവ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ താൻ ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന പീഡനം മറ്റുള്ള ന്യൂനപക്ഷങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടെയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു. അവലോകനത്തിന് നേതൃത്വം നൽകാനായി ലഭിച്ചിരിക്കുന്ന ക്ഷണം തനിക്ക് കിട്ടിയ ആദരമാണെന്നാണ് ബിഷപ്പ് ഫിലിപ്പ് മൗണ്ട്സ്റ്റീഫന്‍റെ പ്രതികരണം. ഈസ്റ്റർ കാലയളവിലാണ് അവലോകന റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാരിന് സമർപ്പിക്കേണ്ടത്.


Related Articles »