News - 2024

തീവ്ര ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ പാക്കിസ്ഥാനിലെ ഇമാമുമാര്‍: ആസിയക്ക് ഐക്യദാര്‍ഢ്യം

സ്വന്തം ലേഖകന്‍ 08-01-2019 - Tuesday

ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക നിലപാടു രൂക്ഷമായ പാക്കിസ്ഥാനില്‍ ഇസ്ളാമിക തീവ്രവാദത്തിനെതിരെ അഞ്ഞൂറിലധികം മുസ്ലിം ഇമാമുമാര്‍ രംഗത്ത്. ഇന്നലെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ളാമബാദിൽ പാക്കിസ്ഥാൻ ഉൽമ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സീരത്-ഇ-റഹ്മത്ത് -ഉൽ- അൽമീൻ സമ്മേളത്തിലാണ് അഞ്ഞൂറിലധികം ഇമാമുമാര്‍ തീവ്ര ഇസ്ലാമിക ചിന്ത മൂലം മതപരമായ വിവേചനം നേരിടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കും അഹമ്മദി, ഷിയ തുടങ്ങിയ സമൂഹങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇവര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

മതനിന്ദ ആരോപിക്കപ്പെട്ട് ഒൻപതു വർഷം തടവറയിൽ കഴിയുകയും ഒടുവില്‍ വധശിക്ഷ റദ്ദാക്കുകയും ചെയ്ത ക്രൈസ്തവ വനിത ആസിയ ബീബിയുടെ കേസിനെ കുറിച്ചും ഉടമ്പടിയില്‍ പരാമര്‍ശമുണ്ട്. വിശ്വാസപരമായ ആരോപണങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത് ഇസ്ളാം പഠനങ്ങൾക്ക് വിരുദ്ധമാണെന്നു ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമ വ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷങ്ങൾക്കും സാംസ്ക്കാരികവും മതപരവുമായ ചട്ടങ്ങൾ പിന്തുടർന്ന് രാജ്യത്ത് ജീവിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്.

മതേതര സംസ്കാര വൈവിധ്യം നിറഞ്ഞ രാഷ്ട്രമായി പാക്കിസ്ഥാനെ കാണണം. മുസ്ളിം ഇതര സമൂഹങ്ങൾക്കും അവകാശങ്ങൾ അനുവദിച്ചു നല്‍കണമെന്നും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഭരണകൂടം സംരക്ഷിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ഇമാമുമാരുടെ പരസ്യ പ്രഖ്യാപനം സമാപിക്കുന്നത്.


Related Articles »