News
ഹൃദയഭേദകം ഈ കാഴ്ച: ഗര്‍ഭഛിദ്ര ക്രൂരതയില്‍ നിന്നു രക്ഷപ്പെട്ട കുഞ്ഞിനു ഒടുവില്‍ ദാരുണാന്ത്യം
സ്വന്തം ലേഖകന്‍ 08-01-2019 - Tuesday
ലണ്ടന്‍: ഗര്‍ഭഛിദ്ര ക്രൂരതയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതു 4.2 കോടി കുരുന്നു ജീവനുകളാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ലോകത്തെ കണ്ണീരിലാഴ്ത്തി ബ്രിട്ടനില്‍ നിന്നും ഒരു സംഭവം. അമ്മയുടെ ഉദരത്തിൽ ഭ്രൂണഹത്യയിൽ നിന്നും രക്ഷനേടി പുറത്തുവന്ന കരഞ്ഞ ശിശു ഉടനെ മരണമടഞ്ഞ സംഭവമാണ് മനസാക്ഷിയുള്ളവരുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. 21 ആഴ്ച ഗർഭിണി ആയിരിക്കെയാണ് ഗർഭസ്ഥ ശിശുവിന് സ്പൈനാ ബിഫിടാ എന്ന രോഗമാണെന്ന് ഡോക്ടർമാർ സോഫിയ എന്ന സ്ത്രീയെ അറിയിക്കുന്നത്. മുന്‍പ് ഈ അവസ്ഥ മൂലം ഗർഭസ്ഥശിശുക്കൾക്കു ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരിന്നുവെങ്കിലും പുതിയ കണ്ടുപിടിത്തതോടെ സ്പൈനാ ബിഫിടാ രോഗവുമായി ജനിക്കുന്ന ശിശുക്കൾക്ക് സാധാരണ ജീവിതം നയിക്കാൻ ആകുമെന്നു കണ്ടെത്തിയിരിന്നു.
എന്നാൽ സോഫിയയും, ഭർത്താവും കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഡോക്ടറും അവർക്ക് ഈ നിർദേശമാണ് നൽകിയത്. ഗര്‍ഭഛിദ്രം നടത്താനായി 2 ആശുപത്രികളെയാണ് സോഫിയ സമീപിച്ചത്. ആദ്യത്തെ ആശുപത്രി മാഞ്ചസ്റ്ററിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ആശുപത്രിയായിരുന്നു. ഇവിടെവച്ച് ഫിലിപ്പ് ബുള്ളൻ എന്ന ഡോക്ടർ ഒരു രാസപദാർത്ഥം, സോഫിയയെയും, ഗർഭസ്ഥശിശുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടിയിൽ കുത്തിവച്ചു. ശിശുവിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ സാധിക്കുമോ എന്ന് താൻ നോക്കിയിരുന്നതായും, എന്നാൽ തനിക്ക് ഒന്നും കേൾക്കാൻ സാധിച്ചില്ലെന്നും ഡോക്ടർ ബുള്ളൻ പറഞ്ഞു. ഇതിനുശേഷം സോഫിയയെ അദ്ദേഹം റോയൽ ബോൾട്ടൻ എന്ന ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരിന്നു.
ശിശു ഉദരത്തിൽ വച്ചുതന്നെ മരിക്കുമെന്നാണ് ഡോക്ടർമാരും നഴ്സുമാരും കരുതിയിരുന്നതെങ്കിലും ജീവനോടെയാണ് ശിശു പുറത്തുവന്നത്. തന്റെ ഉദരത്തിലുള്ള ശിശു അനങ്ങുന്നതായിട്ട് തനിക്ക് തോന്നുന്നുണ്ടെന്നു സോഫിയ നഴ്സുമാരോട് പറഞ്ഞിരുന്നു. മരണ വേദനയില്‍ ജീവനോടെ പുറത്തുവന്ന ശിശുവിന് അവര്‍ പേര് നല്‍കിയെങ്കിലും കുഞ്ഞിന്റെ അവസാന കരച്ചില്‍ മരണത്തിലേക്കുള്ള നിലവിളിയായിരിന്നു. ഒട്ടും വൈകാതെ ഗര്‍ഭഛിദ്ര മരുന്നിന്റെ സ്വാധീനത്തില്‍ കുഞ്ഞ് കൊല്ലപ്പെട്ടു. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ കുഞ്ഞിന്റെ കരച്ചില്‍ സോഫിയ ദമ്പതികളുടെയും ഗര്‍ഭഛിദ്രം ചെയ്യാന്‍ ഇരിക്കുന്നവരുടെയും ഹൃദയം തുറപ്പിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍.