News - 2024
2019-ൽ ക്രൈസ്തവ പീഡനം വർദ്ധിക്കുമെന്ന് ബ്രിട്ടീഷ് സംഘടന
സ്വന്തം ലേഖകന്‍ 09-01-2019 - Wednesday
ലണ്ടന്‍: 2019-ൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം വർദ്ധിക്കുമെന്ന് യുകെ ആസ്ഥാനമായ സംഘടനയുടെ മുന്നറിയിപ്പ്. റിലീസ് ഇന്‍റര്‍നാഷ്ണൽ എന്ന സംഘടനയും, സഹ സംഘടനയായ വോയസ് ഓഫ് ദി മാർട്ടിയേസുമാണ് ഈവർഷം ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണങ്ങൾ വലിയ തോതിൽ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ വിശ്വാസത്തെപ്രതി ക്രൈസ്തവരെ പീഡിപ്പിക്കുന്നതിൽ ദിനംപ്രതി എണ്ണം കൂടുകയാണ്.
ഈ രാജ്യങ്ങൾ വർഷങ്ങളായി പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും തീർത്തും അപകടകരമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് റിലീസ് ഇന്റർനാഷണൽ സംഘടനയുടെ വക്താവ് ആൻഡ്രൂ ബോയിഡ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ചൈനയിൽ കമ്മ്യൂണിസവും, ഇന്ത്യയിൽ തീവ്ര ഹൈന്ദവ സംഘടനകളുടെ സാന്നിധ്യവും, നൈജീരിയയിൽ മുസ്ലിം തീവ്രവാദ സംഘടനകളുടെ അക്രമണങ്ങളുമാണ് ക്രൈസ്തവ പീഡനം ഈ വർഷം വർദ്ധിക്കും എന്നതിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ, എരിത്രിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾ ക്രൈസ്തവർ ആശങ്കപ്പെടേണ്ട മറ്റു രാജ്യങ്ങളാണെന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തതു മുതലാണ് ഭാരതത്തിലെ ന്യൂനപക്ഷ ക്രൈസ്തവ വിഭാഗം കൂടുതലായി ആക്രമണങ്ങളെ നേരിടേണ്ടി വന്നതെന്ന് സംഘടന പറയുന്നു. പീഡിത ക്രൈസ്തവ സമൂഹത്തിനായി അവരുടെ ഭാഷയിൽ അച്ചടിച്ച ബൈബിൾ ഉൾപ്പെടെ വലിയ സഹായങ്ങള്‍ ചെയ്യുന്ന റിലീസ് ഇന്റർനാഷ്ണൽ പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ ശ്രദ്ധയോടെയാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.