India

പ്രളയാനന്തര കേരളത്തിന് വീണ്ടും സീറോ മലബാര്‍ സഭയുടെ സഹായം: 1.13 കോടി രൂപ കൈമാറി

സ്വന്തം ലേഖകന്‍ 01-02-2019 - Friday

കൊച്ചി: പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും സഹായവുമായി സീറോ മലബാര്‍ സഭ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹ്യ പ്രവര്‍ത്തന ശൃംഖലയായ സ്പന്ദനിലൂടെ സ്വരൂപിച്ച സംഭാവനയായ 1.13 കോടി (1,13,05,204) രൂപ തിരുവനന്തപുരത്തുവെച്ചാണ് ബിഷപ്പുമാര്‍ കൈമാറിയത്. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് തുക മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരും ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു. കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ ആരംഭം മുതല്‍ സീറോ മലബാര്‍ സഭ ശക്തമായ രീതിയില്‍ സഹായമെത്തിച്ചിരിന്നു.

നിലവിലെ കണക്കനുസരിച്ചു സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളും ഇടവകകളും സന്യാസസമൂഹങ്ങളും അല്‍മായ സഹോദരങ്ങളും ചേര്‍ന്ന് 187.6 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ തുകയില്‍ സീറോ മലബാര്‍ സഭയിലെ പാലാ രൂപതയും കാഞ്ഞിരപ്പള്ളി രൂപതയും 50 ലക്ഷം രൂപ വീതം മുഖ്യമന്ത്രിക്കു നേരിട്ട് നല്‍കിയ തുകയും ഉള്‍ക്കൊള്ളുന്നു. നേരത്തെ കെസിബിസിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ ഒരു കോടി രൂപയുടെ സംഭാവനയില്‍ സീറോ മലബാര്‍ സഭയുടെ വിഹിതമായ 50 ലക്ഷം രൂപയും കൈമാറിയിരിന്നു.


Related Articles »