News

പുതിയ ഗവേഷണ ഫലം: യേശുവിന്റെ കല്ലറയിൽ നിന്നും ലഭിച്ച തിരുകച്ചയും തൂവാലയും ഒരേ ശരീരത്തിൽ ഉപയോഗിച്ചത്

സ്വന്തം ലേഖകന്‍ 15-04-2016 - Friday

യേശുക്രിസ്തു ഉത്ഥാനം ചെയ്തതിനു ശേഷം, ശൂന്യമായ കല്ലറയില്‍ നിന്നും അവിടുത്തെ ശരീരം പൊതിയാന്‍ ഉപയോഗിച്ചിരിന്ന കച്ചയും തലയില്‍ കെട്ടിയിരിന്ന തുവാലയും കണ്ടെടുത്തിരുന്നു. ഈ തിരുകച്ചയും തൂവാലയും ഒരേ ശരീരത്തിൽ ഉപയോഗിച്ചതാണന്ന് തെളിയിക്കുന്ന പുതിയ ഗവേഷണ ഫലങ്ങൽ പുറത്തുവന്നു.

"കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടു കൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു" (യോഹ 20:5-7). ഈ കച്ചയും തുവാലയും നമ്മുടെ മാനുഷികമായ നയനങ്ങള്‍ കൊണ്ട് കാണുവാന്‍, ഇന്നും ഇറ്റലിയിലും സ്പെയിനിലുമായി സൂക്ഷിച്ചു വച്ചിരിക്കുന്നു.

യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ St.John The Baptist Cathedral-ലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള San Salvador Cathedral-ലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള പുതിയ ശാസ്ത്രീയ ഗവേഷണ ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.

രണ്ടു തുണികളും ഒരേ ശരീരം മറയ്ക്കാനായി ഉപയോഗിച്ചിട്ടുള്ളതാണെന്ന് രാസപരിശോധനയിലും അളവു പരിശോധനയിലും (forensics and geometry test) തെളിയുന്നതായി അതിനെ പറ്റി പഠനംനടത്തിയ യൂണിവേഴ്സിറ്റി ഓഫ് സെവില്ലെയിലെ പ്രഫസർ Dr.മാനുവൽ മിനരോ പ്രസ്താവിച്ചു. The Spanish Center of Sindonology-യാണ് പ്രസ്തുത പഠനം സ്പോൺസർ ചെയ്തിട്ടുള്ളത്.

ഈ രണ്ടു വസ്ത്രങ്ങളും കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ ശരീരം മറയ്ക്കാനായി ഉപയോഗിച്ചിരുന്നതാണ് എന്ന് രണ്ടായിരം വർഷങ്ങളായി കരുതിപ്പോരുന്നത് സത്യം തന്നെയാണ് എന്നാണ് പുതിയ ശാസ്ത്രീയ കണ്ടുപിടുത്തം സ്ഥാപിക്കുന്നത്.

ഇന്ന് നിലവിലുള്ള നിയമങ്ങളനുസരിച്ച്, എട്ടു മുതൽ പന്ത്രണ്ട് കാര്യങ്ങളിൽ സമാനതയുണ്ടെങ്കിൽ ഒരു വ്യക്തിയുടെ തിരിച്ചറിയൽ സ്ഥാപിക്കപ്പെടാം. എന്നാൽ യേശുവിന്റെ തിരുകച്ചയുടെയും (Shroud of Turin) തുവാലയുടെയും (Sudarium of Oviedo) കാര്യത്തിൽ 20-ൽ അധികം സാമ്യങ്ങൾ ശാസ്ത്രീയ ഗവേഷണത്തിലൂടെ ഇതിനകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.

മുറിവുകളിൽ നിന്നും രക്തം ചീന്തിയുണ്ടായ കറയുടെ സ്ഥാനങ്ങൾ, അളവുകൾ എന്നീ കാര്യങ്ങളിലെല്ലാം അനവധി സാമ്യങ്ങൾ പഠനത്തിൽ കണ്ടെത്തുകയുണ്ടായി. വസ്ത്രങ്ങളിൽ കണ്ടെത്തിയിട്ടുള്ള രക്തക്കറകളുടെ ഉത്ഭവസ്ഥാനം ഒന്നാണെന്നു പഠനങ്ങളിൽ തെളിയുന്നതായി Dr.മിനറോ പറഞ്ഞു.

"ഈ രണ്ടു വസ്ത്ര ശകലങ്ങളും ഒരേ വ്യക്തിയുടെ ശരീരം മറയ്ക്കാനുപയോഗിച്ചിട്ടുള്ളതാണ്. ആ വ്യക്തി യേശുവാണ് എന്നും നമുക്കറിയാം." CES-ന്റെ പ്രസിഡന്റ് ജോർഗ് മാന്വൽ റോഡ്റിഗ്സ് പറഞ്ഞു.

"മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല, അറിയപ്പെടാതെയും വെളിച്ചത്തു വരാതെയും ഇരിക്കുന്ന രഹസ്യവുമില്ല." (ലൂക്ക 8:17).

ക്രിസ്തുവിന്‍റെ മരണത്തിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇറ്റലിയിലെ ലാന്‍സിയാനോയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ തിരുവോസ്തി മാംസ കഷണമായും ആശീര്‍വദിച്ച വീഞ്ഞ് രക്തകട്ടയായും മാറ്റപ്പെട്ടു. ഈ ശരീരരക്ത ഭാഗങ്ങള്‍ 1200 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഇറ്റലിയിലെ ലാന്‍സിയോനയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്ഭുതം സംഭവിച്ച ഈ മാംസ-രക്തങ്ങളെ കുറിച്ച് ആധികാരികമായ നിരവധി ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തിയിരിന്നു. ഇതിലെ രക്തവും യേശുവിന്‍റെ തിരുകച്ചയിലെ രക്തവും ഒന്നു തന്നെയാണെന്ന് വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തെളിഞ്ഞിരിന്നു.

ഇപ്പോള്‍ യേശുവിന്‍റെ തലയില്‍ കെട്ടിയിരിന്ന തുവാലയും ഇതേ വ്യക്തിയുടേത്- അതായത് യേശുക്രിസ്തുവിന്‍റേത് തന്നെയാണെന്ന് ശാസ്ത്രം തന്നെ തെളിയിക്കുമ്പോള്‍ അത് വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ഓരോ വിശ്വാസിയെയും നയിക്കും.

ഈ ശാസ്ത്രീയ ഗവേഷണ ഫലങ്ങൾ ഒരു വലിയ സത്യം ലോകത്തോട് വീണ്ടും വീണ്ടും പ്രഘോഷിക്കുന്നു- ഈ തിരുകച്ചയിലും തുവാലയിലും ഇന്നും നാം കാണുന്ന രക്തത്താലാണ്, ഈ ലോകം മുഴുവന്‍ രക്ഷിക്കപ്പെട്ടത്. ഈ തുണിയില്‍ പൊതിഞ്ഞ ശരീരത്തില്‍ എറ്റ മുറിവുകളാലാണ് നാം സൗഖ്യം പ്രാപിക്കുന്നത്. ക്രിസ്തുവിന്റെ ഈ ശരീരവും രക്തവും നമ്മുക്ക് ഭക്ഷണ പാനീയമായി നല്‍കുന്ന 'അത്ഭുതങ്ങളുടെ അത്ഭുതം' ഓരോ വിശുദ്ധ കൂര്‍ബാനയിലും മാറ്റമില്ലാതെ സംഭവിക്കുന്നു.