News - 2025

കുമ്പസാരിക്കുന്നവരുടെ എണ്ണത്തില്‍ ബ്രിട്ടനിൽ കാര്യമായ വര്‍ദ്ധനയുണ്ടായതായി കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്‌

സ്വന്തം ലേഖകന്‍ 16-04-2016 - Saturday

ബ്രിട്ടനിൽ കഴിഞ്ഞ 6 മാസത്തിനിടക്ക് കുമ്പസാരിക്കുവാന്‍ വരുന്ന കത്തോലിക്കരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കര്‍ദ്ദിനാള്‍ നിക്കോളാസ്‌ അഭിപ്രായപ്പെട്ടു. കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സിന്റെ ആസ്ഥാനത്ത്‌ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

“കഴിഞ്ഞ 6 മാസത്തിനിടക്ക്‌ രൂപതകളില്‍ നിന്നും ഇടവകകളില്‍ നിന്നും കുമ്പസാരിക്കാന്‍ വരുന്നവരുടെ നിരക്കില്‍ നാടകീയമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്‌, ശ്രദ്ധേയമായ ഈ വളര്‍ച്ച, കാരുണ്യവര്‍ഷത്തിന്റെ ആദ്യകാല ഫലങ്ങളില്‍ ഒന്നാണ്”. മെത്രാന്‍മാര്‍ ഒന്നടങ്കം വ്യക്തമാക്കി. പാപ്പായുടെ ഏറ്റവും പുതിയ ലേഖനമായ ‘Amores Laetitia’യേ കുറിച്ച് ചര്‍ച്ച ചെയ്യുവാനായി ചേര്‍ന്ന കത്തോലിക്കാ മെത്രാന്‍മാരുടെ യോഗത്തിനു ശേഷമായിരുന്നു പത്രസമ്മേളനം.

വിവാഹ നിശ്ചയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദമ്പതിമാര്‍ നല്ല രീതിയില്‍ വിവാഹത്തിനായി ഒരുങ്ങേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ലേഖനത്തില്‍ പറയുന്ന ഓരോ കാര്യങ്ങളും ദാമ്പത്യ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നു മെത്രാന്‍മാര്‍ പറഞ്ഞു. "മാതാപിതാക്കളാണ് മക്കളുടെ ആദ്യ അദ്ധ്യാപകര്‍, കുട്ടികളില്‍ ധാര്‍മ്മികവും, ആദ്ധ്യാത്മികവുമായ ജീവിതം വികസിപ്പിച്ചെടുക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു. എന്നിരിന്നാലും ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുന്ന സ്നേഹത്തിനായി വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കുക എന്ന വെല്ലുവിളി പാപ്പാ നമുക്ക്‌ നല്‍കിയിരിക്കുന്നു" സമതി കൂട്ടി ചേര്‍ത്തു.

"വിശ്വാസികളെ, ആഴമായ ആത്മീയ ബോധ്യത്തില്‍ വളരുവാന്‍ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം സഭാപ്രബോധനങ്ങളുടെ വെളിച്ചത്തിലായിരിക്കണമെന്ന കാര്യത്തില്‍ പാപ്പായുടെ അനുശാസനം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. വിവാഹജീവിതത്തിനു മുന്‍പെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുക, കുടുംബങ്ങളുടെ മേല്‍ ശ്രദ്ധ വെക്കുക തുടങ്ങിയ പ്രാധാനപ്പെട്ട ദൗത്യങ്ങള്‍ക്കും പാപ്പായുടെ പുതിയ ലേഖനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട് (250ff)".

"ക്രിസ്തീയ വിവാഹങ്ങള്‍ ഏറ്റെടുത്ത് നടത്തുക മാത്രമല്ല പ്രേഷിതരുടെ ഉത്തരവാദിത്വം, മറിച്ച് പ്രേഷിതപരമായ വിവേകബുദ്ധിയോട് കൂടി ഈ യഥാര്‍ഥ്യത്തില്‍ ജീവിക്കാത്ത നിരവധി പേരെ ദൈവ സന്നിധിയിലേക്ക്‌ കൊണ്ട് വരികയാണ് വേണ്ടത്‌. വിവാഹ ഉടമ്പടിയെ ശക്തിപ്പെടുത്തുക വഴി കുടുംബ ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചകളെ പ്രതിരോധിക്കുവാനുള്ള പ്രേഷിത പ്രയത്നമാണ് ഇന്നത്തെ കാലത്ത് വേണ്ടത്‌". പാപ്പയുടെ ലേഖനത്തെ അനുസ്മരിച്ച് കൊണ്ട് മെത്രാന്‍ സമിതി വ്യക്തമാക്കി.

"കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ കുമ്പസാരമെന്ന കൂദാശയിലൂടെ, പുരോഹിതന്‍മാരോട് തുറന്നു പറയുവാന്‍ അവസരം ലഭിക്കുന്നു, തന്മൂലം പുരോഹിതന്‍മാര്‍ക്ക് അവരുടെ വ്യക്തിപരമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവയെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാനും, വ്യക്തിപരമായ വളര്‍ച്ചയുടെ പുതിയ പാതകള്‍ കണ്ടെത്തുവാനും സാധിക്കുന്നു. ഇതിന്‍റെയെല്ലാം ഫലമുളവാക്കി കൊണ്ടാണ് അനുരഞ്ജനത്തിന്റെ ഈ കൂദാശയിലേക്ക് അനേകര്‍ കടന്ന്‍ വരുന്നത്". സമിതി വിലയിരുത്തി.