News

ഫാദര്‍ ടോമിനെ കുറിച്ച് ആശങ്കാജനകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല: രാജ്‌നാഥ് സിംഗ്

സ്വന്തം ലേഖകന്‍ 09-05-2016 - Monday

കോട്ടയം: യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടില്ലയെന്നും വൈദികന്റെ ജീവനു അപകടം സംഭവിച്ചതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തരമന്ത്രിയായി സ്വതന്ത്ര ചുമതല വഹിക്കുന്ന ജനറല്‍ വി.കെ. സിംഗും വൈദികന്റെ വിഷയത്തില്‍ സമാന പ്രതികരണമാണു നടത്തിയത്. "വൈദികനായ ടോം ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഇതുവരേയും കേന്ദ്രത്തിനു കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ വൈദികന് അപകടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളില്ല" ജനറല്‍ സിംഗ് പറഞ്ഞു.

രണ്ടു മാസങ്ങള്‍ക്കു മുമ്പ് യെമനിലെ തെക്കന്‍ നഗരമായ ഏദനില്‍ പ്രവര്‍ത്തിക്കുന്ന മദര്‍തെരേസ ഹോമില്‍ നിന്നുമാണ് ഐഎസ് തീവ്രവാദികള്‍ കോട്ടയം രാമപുരം സ്വദേശിയായ വൈദികനെ തട്ടിക്കൊണ്ടു പോയത്. അന്നു തീവ്രവാദികള്‍ നടത്തിയ കൂട്ടകൊലയില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളായ നാലു പേരും ഉള്‍പ്പെടുന്നു. ഫാദര്‍ ടോമായിരുന്നു മദര്‍തെരേസ ഹോമിന്റെ ആത്മീയ കാര്യങ്ങളിലുള്ള ചുമതല നിര്‍വഹിച്ചു കൊണ്ടിരിന്നത്.

യെമനിലെ മഠത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ നിന്നും മലയാളിയായ സിസ്റ്റര്‍ മേരി സാലി അത്ഭുതകരമായാണു രക്ഷപ്പെട്ടത്. ഫാദര്‍ ടോമിന്റെ കണ്ണുകള്‍ കറുത്ത തുണി ഉപയോഗിച്ചു കെട്ടിയ ശേഷം കൈകള്‍ ബന്ധിച്ചാണു തീവ്രവാദികള്‍ മഠത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയതെന്നു സാലി സിസ്റ്ററിനോടു സംഭവത്തിനു ദൃക്‌സാക്ഷികളായവര്‍ പറഞ്ഞിരുന്നു. ആക്രമണം നടന്ന സമയത്ത് സിസ്റ്റര്‍ സാലി, മഠത്തിനു തൊട്ടടുത്തുള്ള രോഗികളെ പരിചരിക്കുന്ന കെട്ടിടത്തിലായിരുന്നു.

ദുഃഖവെള്ളിയാഴ്ച വൈദികനെ ഐഎസ് പരസ്യമായി ക്രൂശിക്കുമെന്നു ചില അഭ്യുഹങ്ങള്‍ വിവിധ കോണുകളില്‍ നിന്നും പരന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നതിനു തെളിവാണു കേന്ദ്ര മന്ത്രിമാരുടെ പ്രതികരണം. ഇറാക്കിലെ മൊസൂള്‍ പട്ടണത്തില്‍ നിന്നും ഐഎസ് ബന്ധികളായി പിടിച്ച 40 പഞ്ചാബി സ്വദേശികളെ കുറിച്ചു ഇത് വരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2014 ലാണ് ഇവര്‍ ഐഎസ് തടവിലായത്.

സിറിയയിലും ഇറാക്കിലും ക്രൈസ്തവര്‍ക്കു നേരെ ശക്തമായ ആക്രമണമാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്നത്. ചരിത്രത്തിന്റെ തന്നെ ഭാഗമായ പല ക്രൈസ്തവ ദേവാലയങ്ങളും സന്യാസ മഠങ്ങളും ഐഎസ് ഇതിനോടകം തന്നെ തകര്‍ത്തു കഴിഞ്ഞു. യെമനിലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്കു സേവന പ്രവര്‍ത്തനം നടത്തുന്ന ക്രൈസ്തവ ദര്‍ശനമുള്ള സന്യസ്തരുടെ സാന്നിധ്യം പതിനായിരങ്ങള്‍ക്കാണ് ആശ്വാസമാകുന്നത്. ഫാദര്‍ ടോമുള്‍പ്പെടെ വിദേശികളും സ്വദേശികളുമായ നിരവധി പുരോഹിതര്‍ ഇപ്പോഴും ഐഎസ് തടവില്‍ പീഡനമനുഭവിക്കുകയാണ്.


Related Articles »