News - 2025
ഉത്തരേന്ത്യയില്‍ ക്രൈസ്തവ പീഡനം പതിവാകുന്നു; ഘര്‍വാപ്പസിക്കു വിസമ്മതിച്ചവരെ തല്ലിചതച്ചു
സ്വന്തം ലേഖകന്‍ 16-05-2016 - Monday
ന്യൂഡല്‍ഹി: ഘര്‍വാപ്പസി നടത്തുവാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു പറഞ്ഞ 16 ക്രൈസ്തവര്‍ ജാര്‍ഖണ്ഡില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി. ശാരീരികമായി പീഡനങ്ങള്‍ക്കിരയായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡിലെ പലമു ജില്ലയിലെ ഗ്രാമത്തിലാണു ദളിതരായ ക്രൈസ്തവര്‍ ഉപദ്രവിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കു മുമ്പ് സമാന സംഭവം ഛത്തീസ്ഗഡിലും സംഭവിച്ചിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുവിശ്വാസം സ്വീകരിച്ച നരേഷ് ബുയ്യക്കു അദേഹത്തിന്റെ സമീപത്തു തന്നെ താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെയാണു ആക്രണം നടന്നത്. മുമ്പ് ദളിതരും ഹൈന്ദവ വിശ്വാസികളുമായിരുന്ന ഇവരോടു ഗ്രാമസഭയില്‍ വച്ചാണു ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്ന ആവശ്യം ഒരു സംഘം ആളുകള്‍ ഉയര്‍ത്തിയത്.
'ജയ് ശ്രീറാം' എന്നു ഉറക്കെ വിളിക്കണമെന്നും ഹൈന്ദവ ആചാരങ്ങള്‍ കര്‍ശനമായും പിന്തുടരണമെന്നും ഇവര്‍ ഗ്രാമവാസികളായ ക്രൈസ്തവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വിസമ്മതിച്ച ക്രൈസ്തവരെ കൈയും കാലും കെട്ടിയിട്ട ശേഷം ക്രൂരമായി ഗ്രാമസഭയ്ക്കു മുന്നിലിട്ടു തന്നെ തല്ലിചതച്ചു.
ഛത്തീസ്ഗഡില്‍ പീഡനം സഹിക്കുവാന്‍ കഴിയാതെ വന്നതിനാല്‍ ആറു ക്രൈസ്തവ കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുമാണ് ഇവര്‍ ക്രിസ്തുമാര്‍ഗത്തിലേക്കു വന്നത്. ഗ്രാമത്തില്‍ നിന്നും ഓടിപ്പോയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണി ഭയന്നാണ് ഇവര്‍ സകല സ്വത്തുക്കളും ഉപേക്ഷിച്ച് ഗ്രാമം വിട്ടു പോയത്.
ദിവസങ്ങള്‍ക്കു മുമ്പ് ഒറീസായില്‍, സുവിശേഷ പ്രഘോഷകനായ എബ്രഹാം ബിശ്വാസ് സുരിനെ കഴുത്തറുത്തു കൊല്ലപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയില്‍ പല ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ പുറംലോകം പോലും അറിയുന്നില്ലയെന്നത് ഞെട്ടിക്കുന്ന സത്യമാണ്.
