News - 2025

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ വാദം കേള്‍ക്കല്‍ തുടങ്ങി; പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവ്യക്തം

സ്വന്തം ലേഖകന്‍ 01-06-2016 - Wednesday

കൊല്‍ക്കത്ത: ഒരു വര്‍ഷം മുമ്പ് ബംഗാളില്‍ 70-കാരിയായ കന്യാസ്ത്രീ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ആക്ഷേപം. മെയ്-31 നു കൊല്‍ക്കത്തയിലെ കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കല്‍ തുടങ്ങി. മോഷണ ശ്രമത്തിനിടെ നടന്ന ഒരു സംഭവമായി മാത്രമാണ് ഇതിനെ പോലീസ് വ്യഖ്യാനിക്കുന്നത്. എന്നാല്‍ ആസൂത്രിതമായ ഒരു ആക്രമണമായിട്ടാണ് ഇതിനെ ക്രൈസ്തവ സമൂഹം കാണുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമായി ഇതിനെ പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെടുന്നു.

കൊല്‍ക്കത്തയില്‍ നിന്നും 80 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന റാണാഗട് എന്ന സ്ഥലത്തു പ്രവര്‍ത്തിക്കുന്ന കോണ്‍വെന്റില്‍ ഒരു വര്‍ഷത്തിനു മുമ്പാണ് സംഭവം നടന്നത്. ആറ് പേരടങ്ങുന്ന അക്രമി സംഘം കോണ്‍വെന്റ് തകര്‍ത്ത് ഇതിനുള്ളില്‍ കയറിയ ശേഷം മദര്‍ സുപ്പീരിയറായിരുന്ന 70-കാരി കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി. കോണ്‍വെന്റിനോട് ചേര്‍ന്ന് ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍വെന്റില്‍ വലിയ തുക സൂക്ഷിച്ചിരിക്കുവാന്‍ സാധ്യതയുണ്ടെന്നതിനാലാണ് കള്ളന്‍മാര്‍ ഇവിടേക്ക് കയറിയതെന്നും പോലീസ് പറയുന്നു. എന്നാല്‍ മോഷണ ശ്രമം മാത്രം നടത്തുക എന്നതല്ലായിരുന്നു ആറംഗ സംഘം ചെയ്തത്. വിശുദ്ധ വസ്തുക്കള്‍ നശിപ്പിക്കുകയെന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം.

ഹൈന്ദവ തീവ്രവാദ സംഘടനകളുടെ മാതൃകയിലാണു സ്ഥലത്ത് അക്രമം നടന്നിട്ടുള്ളത്. മോഷ്ടിക്കുവാന്‍ വന്ന കള്ളന്‍മാര്‍ ആരേയും ഉപദ്രവിക്കാതെ പണവും വിലപിടിപ്പുള്ള വസ്തുക്കളും എടുത്തു കടക്കുകയാണു പതിവ്. എന്നാല്‍ പ്രാര്‍ത്ഥനാ മുറിയും വിശുദ്ധ വസ്തുക്കളും തകര്‍ക്കുക എന്നതായിരുന്നു മോഷ്ടാക്കള്‍ എന്ന പേരില്‍ കോണ്‍വെന്റില്‍ എത്തിയവരുടെ പ്രധാന ലക്ഷ്യം. ഇതു കൂടാതെ അവര്‍ കന്യാസ്ത്രീയെ പ്രകോപനമൊന്നും കൂടാതെ തന്നെ ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ആസൂത്രിതമായ അക്രമമാണിതെന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നു. സേവന സന്നദ്ധരായി കഴിയുന്ന കന്യാസ്ത്രീകളെ അക്രമിക്കുന്നത് വടക്കേ ഇന്ത്യയില്‍ പതിവായിരിക്കുകയാണ്.

ഈ ആഴ്ച മൂന്നു ദിവസം കേസില്‍ വാദം കേള്‍ക്കുവാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കുറ്റക്കാര്‍ക്ക് മാതൃകാ പരമായ ശിക്ഷ ലഭിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. മോഷണം എന്ന ശ്രമത്തില്‍ മാത്രം ഇതിനെ ഒതുക്കുന്ന പോലീസ് നടപടികളില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവ സഭയ്ക്കു നേരെയുള്ള ആക്രമണം എന്ന രീതിയില്‍ വേണം ഇതിനെ കാണാനെന്നും ഭാവിയില്‍ ഇത്തരത്തില്‍ ഉണ്ടാകാതിരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും ബംഗാളിലെ ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെടുന്നു.


Related Articles »