News - 2025
തട്ടിക്കൊണ്ടു പോയ പത്രപ്രവര്‍ത്തകയെ കത്തോലിക്ക സഭ ഇടപെട്ട് മോചിപ്പിച്ചു; സഭയോട് നന്ദി പറഞ്ഞ് പത്രപ്രവര്‍ത്തക
സ്വന്തം ലേഖകന്‍ 02-06-2016 - Thursday
ബോഗോട്ട: കൊളംമ്പിയയില്‍ തട്ടിക്കൊണ്ടു പോയ പത്രപ്രവര്‍ത്തകയുടെ മോചനം സാധ്യമാക്കിയതിൽ കത്തോലിക്ക സഭ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. തന്റെ മോചനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച സഭയോടുള്ള നന്ദിയും സ്പാനീഷ് ദിനപത്രത്തിന്റെ ലേഖിക പരസ്യമായി അറിയിച്ചു. 'എല്‍-മുണ്ടോ' എന്ന സ്പാനിഷ് ദിനപത്രത്തിന്റെ ലേഖികയായ സലൂദ് ഹെര്‍ണ്ണാണ്ടസിനെയാണ് ഇടതുപക്ഷ തീവ്രവാദി സംഘടനയായ ഇഎല്‍എന്‍ തട്ടിക്കൊണ്ടു പോയത്.
'കാറ്റട്ടുണ്ടോ' മേഖലയില്‍ സ്ഥിരമായി മനുഷ്യരെ തട്ടിക്കൊണ്ടു പോകുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഇടതുപക്ഷ സംഘടനകളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ എത്തിയപ്പോളാണു പത്രപ്രവര്‍ത്തകയ്ക്കു നേരെയും ആക്രമണം ഉണ്ടായത്. സഭയുടെ പല സംഘടകള്‍ വഴി നടത്തിയ ചര്‍ച്ചകളാണ് പത്രപ്രവര്‍ത്തകയുടെ മോചനത്തിനു വഴിവച്ചത്.
'കഫോഡ്' എന്ന പേരില്‍ പ്രദേശത്തിന്റെ വികസനത്തിനായി പ്രത്യേക ഏജന്‍സി സഭ നടത്തുന്നുണ്ട്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കഫോഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു. വെനസ്വീലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ചില റിബല്‍ ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്നത്. നരഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശമായി ഇവിടം മാറിയിരിക്കുകയുമാണ്. കൊളംമ്പിയയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജോലി ഏറ്റവും അപകടം പിടിച്ചതാണെന്നു കാരിത്താസ് കൊളംമ്പിയയുടെ ചുമതല വഹിക്കുന്ന ഫാദര്‍ ഫാബിയോ ഹെനാവോ പറയുന്നു.
ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ ഈ മേഖലയില്‍ മാത്രം പതിമൂന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്രയും പേര്‍ ഒരുമാസത്തിനിടെ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. സര്‍ക്കാര്‍ റിബല്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ചര്‍ച്ചകളിലൂടെ ഉണ്ടാകുന്നില്ല. സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നതും കൊളംമ്പിയയിലെ പതിവ് സംഭവമാണ്. സിറിയ കഴിഞ്ഞാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ രാജ്യത്തിനകത്തു തന്നെ പ്രശ്‌നങ്ങള്‍ മൂലം മാറി താമസിക്കുന്ന രാജ്യവും കൊളംമ്പിയ ആണ്.
യുഎന്നിന്റെ കണക്കുകള്‍ പ്രകാരം 1994-നും 2015-നും ഇടയില്‍ 729 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊളംമ്പിയയിലെ സംഘര്‍ഷ മേഖലകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സാധാരണക്കാരുടെ എണ്ണം ഇതിലും എത്രയോ മടങ്ങ് അധികമാണ്. കത്തോലിക്ക സഭയുടെ പ്രാദേശിക വികസനത്തിനായുള്ള സമിതികളും ദുരന്ത മേഖലകളില്‍ സഹായം എത്തിക്കുന്ന കാരിത്താസ് പോലുള്ള സംഘടനകളും ദുരിതം അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
