News - 2025

റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 05-06-2025 - Thursday

വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രൈന്‍ ആക്രമണം രൂക്ഷമായിരിക്കെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇരുക്ഷികൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സംഘർഷത്തിന് പരിഹാരം തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം പാപ്പ ഊന്നിപ്പറഞ്ഞുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. യുക്രൈനിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് റഷ്യൻ നേതാവിനെ അറിയിച്ചതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനും സഹായം തേടിയതായും ബ്രൂണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഫോണ്‍ സംഭാഷണത്തിനിടെ തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള കർദ്ദിനാൾ മാറ്റിയോ മരിയ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. തന്റെ സ്ഥാനാരോഹണത്തിന്റെ തുടക്കത്തിൽ നല്‍കിയ ആശംസയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലെയോ പാപ്പ സംഭാഷണം ആരംഭിച്ചത്. ക്രിസ്തീയ മൂല്യങ്ങൾ വഴി സമാധാനം തേടാനും, ജീവന്‍ സംരക്ഷിക്കാനും, യഥാർത്ഥ മതസ്വാതന്ത്ര്യം പിന്തുടരാനും സഹായിക്കുന്ന ഒരു വെളിച്ചമായി എങ്ങനെ മാറുമെന്ന് അടിവരയിടുന്നതായിരിന്നു സംഭാഷണമെന്ന് വത്തിക്കാന്‍ വക്താവ് കൂട്ടിച്ചേർത്തു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »