News
ജാർഖണ്ഡില്‍ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും കൊള്ളയടിച്ചു
പ്രവാചകശബ്ദം 11-06-2025 - Wednesday
റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബോൾബ ബ്ലോക്കിന് കീഴിലുള്ള സംസേര ഗ്രാമത്തിലാണ് വന്‍ കവർച്ച നടന്നത്. മുഖംമൂടി ധരിച്ച അഞ്ച് ആയുധധാരികളായ കൊള്ളക്കാർ പള്ളി പരിസരത്ത് അതിക്രമിച്ച് കയറി ഏകദേശം എട്ട് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ഇടവക വികാരി ഫാ. ഇഗ്നേഷ്യസ് ടോപ്പോ, അസി. വികാരി ഫാ. റോഷൻ, സാംസേര സ്കൂൾ പ്രിൻസിപ്പൽ അഗസ്റ്റിൻ ഡംഗ്‌ഡംഗ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ചു മർദിച്ച് അവശരാക്കിയശേഷമായിരുന്നു കവർച്ച.
ഗുരുതരമായി പരിക്കേറ്റ ഇവരെ ബോൾബയിലെ സിഎച്ച്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദികരെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്ത ദുഃഖകരമായ സംഭവമാണ് അരങ്ങേറിയതെന്നു സിംഡേഗയിലെ ബിഷപ്പ് വിൻസെന്റ് ബർവ കാത്തലിക് കണക്റ്റിനോട് പ്രതികരിച്ചു. ഇടവകയിൽ ഏകദേശം 8,000 പേരുണ്ട്. നിലവില്‍ വൈദികരെ ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഒരു ആഴ്ചയ്ക്കുള്ളിൽ വൈദികര്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്താൻ പോലീസ് സജീവമായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ. റോഷന്റെ മുറിയിലേക്കാണു അഞ്ചംഗ മുഖംമുടി സംഘം ആദ്യം അതിക്രമിച്ച് കയറിയത്. വൈദികനെ മർദിച്ചവശനാക്കിയശേഷം മറ്റുള്ളവരുടെ മുറികളിലേക്കും പ്രവേശിച്ചു. മർദിച്ചു വീഴ്ത്തിയശേഷം തോക്കു ചൂണ്ടിയായിരുന്നു കവർച്ച. പള്ളിയിലും സ്കൂൾ ഓഫീസിലും പാരിഷ് ഓഫീസിലുമുണ്ടായിരുന്ന എട്ടു ലക്ഷം രൂപ സംഘം കവർന്നു. ഒഡിയ ഭാഷയായിരുന്നു സംഘം സംസാരിച്ചതെന്ന് ആക്രമണത്തിന്റെ ഇരകള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സമരവുമായി രംഗത്ത് വന്നിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
