News
മധ്യപൂര്‍വ്വേഷ്യ ആക്രമണ ഭീതിയിലാണ്ടിരിക്കെ ലെബനോന്റെ പ്രസിഡൻറ് ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 16-06-2025 - Monday
വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡൻറ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദർശിച്ചു. വെള്ളിയാഴ്ചയാണ് ലെയോ പതിനാലാമൻ പാപ്പായും ലെബനോന്‍ പ്രസിഡൻറ് ജോസഫ് ഔണും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാന്‍ പിന്നീട് വ്യക്തമാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയും, തിരിച്ചടിക്കാൻ ഇറാൻ ഡ്രോണുകൾ വിക്ഷേപിക്കുകയും ചെയ്ത ആക്രമണങ്ങള്‍ക്കിടെയാണ് ലെബനീസ് പ്രസിഡന്റിന്റെ വത്തിക്കാന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
വത്തിക്കാനും ലെബനോനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളിലും ലെബനോന്റെ വളര്‍ച്ചയില്‍ കത്തോലിക്ക സഭ വഹിക്കുന്ന പരമ്പരാഗതവും നിരന്തരവുമായ പങ്കിലുമുള്ള സംതൃപ്തി കൂടിക്കാഴ്ചാവേളയിൽ തെളിഞ്ഞു നിന്നു. ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. ലെബനീസ് വിശുദ്ധനായ ചാർബലിന്റെ ശിൽപമാണിതെന്ന് പ്രസിഡന്റിന്റെ ഭാര്യ നെഹ്മത് പാപ്പയോട് വിശദീകരിച്ചപ്പോൾ, പെറുവിലെ തന്റെ മുൻ രൂപതയായ ചിക്ലായോയിലെ ലെബനീസ് കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധനോടുള്ള ഭക്തി ലെയോ പാപ്പ അനുസ്മരിച്ചു.
പാപ്പയുമായുള്ള സൗഹൃദ സംഭാഷണനാന്തരം പ്രസിഡൻറ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ മിറൊസ്ലാവ് വച്ചോവ്സ്കിയുമായി കൂടിക്കാഴ്ച നടത്തി. മദ്ധ്യപൂർവ്വദേശത്താകമാനം സമാധാനം ഊട്ടിവളർത്തേണ്ടതിൻറെ അടിയന്തിരാവശ്യകതയും ഇരുവിഭാഗവും എടുത്തുകാട്ടി. വിശ്വാസങ്ങൾക്കിടയിലുള്ള സഹവർത്തിത്വത്തിന്റെയും വികസന പ്രോത്സാഹനത്തിന്റെയും ആദർശങ്ങൾ ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച പ്രാപ്തമാക്കുമെന്നും ലെബനോന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
