News

മോൺ. ഫിലിപ്പോ യന്നോനെ മെത്രാന്മാരുടെ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍

പ്രവാചകശബ്ദം 27-09-2025 - Saturday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി മോൺ. ഫിലിപ്പോ യന്നോനെയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. ഇന്നലെ സെപ്റ്റംബർ ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമന ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആര്‍ച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെയെ പാപ്പ നിയമിച്ചിട്ടുണ്ട്.

മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവനായിരുന്ന, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്, മാര്‍പാപ്പയായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്, പുതിയ നിയമനം നടത്തിയിരിക്കുന്നത്. നിയമനിർമ്മാണ വിഭാഗത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനം ചെയ്തു വരികയായിരിന്നു ഇറ്റാലിയന്‍ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെ. അടുത്ത മാസം ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും. നേപ്പിള്‍സിലെ സഹായ മെത്രാനായിരിന്ന അദ്ദേഹം വത്തിക്കാനിലെ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

ബ്രസീലിയൻ ആർച്ച് ബിഷപ്പ് ഇൽസൺ ഡി ജീസസ് മൊണ്ടാനാരിയെ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി അഞ്ച് വർഷത്തേക്ക് കൂടി നിയമനം നടത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചു. മോൺ. ഇവാൻ കോവാക്കിനെ അഞ്ച് വർഷത്തേക്ക് കൂടി അണ്ടർസെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സഭാസമൂഹങ്ങളെ നയിക്കേണ്ട മെത്രാന്‍മാരെ തിരഞ്ഞെടുക്കുന്നതിൽ മാർപാപ്പയെ സഹായിക്കുക ഉള്‍പ്പെടെ വിവിധങ്ങളായ ഉത്തരവാദിത്വങ്ങളാണ് മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »