India - 2026
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്കു അതിവേഗത്തിൽ പരിഹാരം വേണം: മലങ്കര കത്തോലിക്ക സഭ
പ്രവാചകശബ്ദം 28-02-2026 - Saturday
തിരുവനന്തപുരം: ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്കു അതിവേഗത്തിൽ പരിഹാരം കാണണമെന്ന് പട്ടം കാതോലിക്കേറ്റ് സെന്ററിൽ സമാപിച്ച എപ്പിസ്കോപ്പൽ സൂനഹദോസ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയും ക്രിസ്‌തീയ വിശ്വാസവും രാജ്യത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സൂന്നഹദോസ് അഭിപ്രായപ്പെട്ടു.
അധ്യാപക നിയമനത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഗവൺമെന്‍റ് എടുത്ത തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും അധ്യാപകരോട് നീതി കാട്ടണമെന്നും സൂനഹദോസ് പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സൂനഹദോസ് ഇന്നലെ സമാപിച്ചു. 2030 മലങ്കര പുനരൈക്യ പ്രസ്ഥാനത്തിൻ്റെ ശതാബ്‌ദി ആഘോഷിക്കുന്നതിന്റെ ഒരുക്കമായി 2026 സെപ്റ്റംബർ 20 മുതൽ 2027 സെപ്റ്റംബർ 19 വരെ ജീവകാരുണ്യ-നീതി വർഷമായി ആചരിക്കുവാനും കർമപരിപാടികൾ ആവിഷ്‌കരിക്കുവാനും തീരുമാനിച്ചു.
വിവിധ സൂനഹദോസ് കമ്മീഷൻ ചെയർമാൻമാരായി ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് (വിശ്വാസ പരീശീലനം), ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ് (ദൈവശാസ്ത്രം, ചരിത്രം, പ്രസിദ്ധീകരണങ്ങൾ), ബിഷപ്പ് വിൻസെൻ്റ് മാർ പൗലോസ് (ബൈബിൾ), ബിഷപ്പ് തോമസ് മാർ അന്തോണിയോസ് (സുവിശേഷവത്കരണം), ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് (സഭൈക്യം, മതാന്തര സംവാദം), ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർപ്പോസ് (മലങ്കര കത്തോ ലിക്ക അസോസിയേഷൻ), ബിഷപ്പ് തോമസ് മാർ യൗസേബിയോസ് (സാമൂഹിക ക്ഷേമം, ദളിത് ക്രൈസ്‌തവർ), ബി ഷപ് യൂഹാനോൻ മാർ അലക്‌സിയോസ് (യുവജനം, ദൈവവിളി), ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് (പ്രവാസിക്ഷേമം) എന്നിവരെ സൂനഹദോസ് നിയമിച്ചു.
അത്മായർക്കു വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഏകോപന ചുമതലയുള്ള മോഡറേറ്റർ ആയി ബിഷപ് ജോസ ഫ് മാർ തോമസിനെ നിയമിച്ചു. സുന്നഹദോസിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, വിൻസെൻ്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആൻ്റണി മാർ സിൽവാനോസ്, കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, യൂഹാനോൻ മാർ അലക്‌സിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വ മാർ ഇഗ്‌നാത്തിയോസ് എന്നിവർ പങ്കെടുത്തു.










