News - 2026

ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കും: മാര്‍പാപ്പയ്ക്കു ഇറാഖിലെ കുര്‍ദ്ദിഷ് പ്രസിഡന്റിന്റെ ഉറപ്പ്

പ്രവാചകശബ്ദം 20-05-2026 - Wednesday

റോം: ഇറാഖിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധരാണെന്നു മാര്‍പാപ്പയ്ക്കു ഉറപ്പുനല്‍കിക്കൊണ്ട് കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ്. വടക്കന്‍ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാൻ മേഖലയുടെ പ്രസിഡന്റായ നെച്ചിർവാൻ ബർസാനി മെയ് 18ന് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച മധ്യേയാണ് ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അറിയിച്ചത്. 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ കീഴടക്കിയതിനെത്തുടർന്ന് പതിനായിരക്കണക്കിന് ഇറാഖി ക്രിസ്ത്യാനികൾ കുര്‍ദ്ദിസ്ഥാൻ മേഖലയിലേക്ക് പലായനം ചെയ്തിരിന്നു.

ക്രിസ്ത്യാനികളും എല്ലാ മതസമൂഹങ്ങളും കുര്‍ദ്ദിസ്ഥാൻ മേഖലയുടെ ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അടിയുറച്ച് നില്‍ക്കുമെന്നും മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ബർസാനി 'എക്സി'ല്‍ കുറിച്ചു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങളുടെ അവകാശങ്ങൾ, അന്തസ്സ്, അവരുടെ പൂർവ്വികരാജ്യത്ത് സമാധാനപരമായ സാന്നിധ്യം എന്നിവ സംരക്ഷിക്കുന്നത് എല്ലായ്പ്പോഴും തങ്ങളുടെ കടമയാണെന്നും അതു തുടരുമെന്നും മാര്‍പാപ്പയോട് ആവര്‍ത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വത്തിക്കാന്റെ ധാർമ്മിക നേതൃത്വത്തിനും ലോകമെമ്പാടും സംഭാഷണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന നിര്‍ണ്ണായക പങ്കിനും ഇറാഖിന്റെയും കുർദിസ്ഥാൻ മേഖലയുടെയും നന്ദിയും ആദരവും അദ്ദേഹം പ്രകടിപ്പിച്ചു. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കും കുർദിസ്ഥാൻ മേഖലയിലേക്കുമുള്ള ചരിത്രപരമായ സന്ദർശനത്തെ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചതായും ഇറാഖും കുർദിസ്ഥാൻ മേഖലയും സന്ദർശിക്കാൻ ലെയോ പാപ്പയെ ക്ഷണിച്ചതായും പ്രസിഡന്‍റ് നെച്ചിർവാൻ 'എക്സില്‍' കുറിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »