India - 2024

മദര്‍ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ചരമവാര്‍ഷികാചരണം

സ്വന്തം ലേഖകന്‍ 23-05-2019 - Thursday

അതിരമ്പുഴ: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദര്‍ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ചരമവാര്‍ഷികാചരണം അതിരന്പുഴയില്‍ നടക്കും. 47ാം ചരമവാര്‍ഷികമാണ് 25നു നടക്കുന്നത്. അന്ന്‍ രാവിലെ ഒന്‍പതിന് മദറിന്റെ കബറിടം സ്ഥിതിചെയ്യുന്ന ആരാധനാ മഠം ചാപ്പലില്‍ നടക്കുന്ന ധൂപപ്രാര്‍ഥനയോടെ ചരമവാര്‍ഷികാചരണത്തിനു തുടക്കമാകും. 9.30ന് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ സിന്‌പോസിയം ആരംഭിക്കും.

ദൈവദാസി ഷന്താളമ്മയുടെ സാമൂഹിക പ്രതിബദ്ധത, ദൈവദാസി ഷന്താളമ്മ ദിവ്യകാരുണ്യാഗ്‌നിയില്‍ ശോധന ചെയ്യപ്പെട്ട ജീവിതത്തിനുടമ എന്നീ വിഷയങ്ങളില്‍ യഥാക്രമം റവ.ഡോ.തോമസ് കുഴുപ്പില്‍, സിസ്റ്റര്‍ ഡോ.സോഫി പെരേപ്പാടന്‍ എസ്എബിഎസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ മോഡറേറ്ററായിരിക്കും. സമ്മേളനത്തില്‍ തിരുസന്നിധ്യത്തിലെ മണ്‍ചിരാത് എന്ന പുസ്തകം പ്രകാശനം ചെയ്യും.

11ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. റവ.ഡോ.ജോസഫ് കൊല്ലാറ, ഫാ.ജോര്‍ജ് വല്ലയില്‍, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. സമൂഹബലിയെത്തുടര്‍ന്ന് സെന്റ് മേരീസ് പാരീഷ് ഹാളില്‍ ശ്രാദ്ധ നേര്‍ച്ച നടക്കും. ആരാധനാ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രെയ്‌സ് പെരുമ്പനാനി, ഫൊറോനാ വികാരി ഫാ.സിറിയക് കോട്ടയില്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ, വൈസ് പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ ഡോ. തെക്ല, സിസ്റ്റര്‍ ഡോ.ആനീസ് നെല്ലിക്കുന്നേല്‍, സിസ്റ്റര്‍ എല്‍സ പൈകട തുടങ്ങിയവര്‍ നേതൃത്വം നല്‍കും.


Related Articles »