Friday Mirror - 2024

ആദ്യ വെള്ളിയാഴ്ചകളിലെ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യം

പ്രവാചക ശബ്ദം 05-04-2024 - Friday

ഇന്ന് ഏപ്രില്‍ മാസത്തിലെ ആദ്യവെള്ളി. 1673നും 1675നും മദ്ധ്യേ ഫ്രാന്‍സിലെ പാരയെ-ലെ മോണിയലിലെ വിസിറ്റേഷന്‍ കോണ്‍വെന്‍റിലെ വിശുദ്ധ മാര്‍ഗരറ്റ് മേരിയ്ക്കു നമ്മുടെ കര്‍ത്താവിന്‍റെ തിരുഹൃദയ ദര്‍ശന പരമ്പരയുണ്ടായി. അടിക്കടി നിരസിക്കപ്പെട്ട തന്‍റെ മാനവരാശിയോടുള്ള ഹൃദയ സ്നേഹത്തെ പ്രതികരിച്ചായിരുന്നു ദര്‍ശനങ്ങള്‍. ഈ തിരുഹൃദയത്താല്‍ സഹിച്ച നിരവധിയായ പാപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും പ്രായശ്ചിത്തവും പരിഹാരവുമായി ഈ ഭക്തി തിരുസഭ മുഴുവനും പ്രചരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്.

ചുരുങ്ങിയ സമയംകൊണ്ടുതന്നെ വിശുദ്ധ മാര്‍ഗരറ്റ് ഈ തിരുഹൃദയ ഭക്തിയുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കി അവള്‍ ഇങ്ങനെ എഴുതി :- "ആത്മീയജീവിതത്തില്‍ ഈ ഭക്തിയുടെ രീതിക്ക് സമാനമായി ധ്രുതഗതിയില്‍ ആത്മാക്കളെ പരിശുദ്ധമാക്കുക വഴി ആത്മീയ ജീവിതത്തിന്‍റെ യഥാര്‍ത്ഥ മാധുര്യമാസ്വദിക്കാന്‍ വേറൊരു രീതിയുമില്ല. ഏതൊരു അല്പവിശ്വാസിയും തന്‍റെ രക്ഷകനോടുള്ള സ്നേഹം തുലോം തുച്ഛമാണെങ്കില്‍ പോലും കര്‍ത്താവായ യേശുവിനും ഈ ഭക്തി മാര്‍ഗ്ഗം എത്ര സര്‍വ്വസമ്മതമാണെന്ന് അറിയുന്നുവെങ്കില്‍ ഇത് തുടരുക തന്നെ ചെയ്യും. എനിക്ക് ദൈവമല്ലാതെ മറ്റൊന്നും വേണ്ട. ആ ദിവ്യ ഹൃദയത്തില്‍ അലിഞ്ഞില്ലാതായാല്‍ മതി".

ആ കാലഘട്ടത്തില്‍ ലണ്ടനിൽ ഡച്ചസ് ഓഫ് യോര്‍ക്കിന്‍റെ ചാപ്ലിയനായി സേവനമനുഷ്ഠിച്ചിരുന്ന ജസ്യൂട്ട് സഭാ വൈദികനായ വിശുദ്ധ ക്ലേഡ് (1682) നെയാണ് അവള്‍ തന്‍റെ ആത്മീയ പിതാവായി അംഗീകരിച്ചിരുന്നതും ഉപദേശങ്ങള്‍ക്കായി ആശ്രയിച്ചിരുന്നതും. അദ്ദേഹം തന്‍റെ ആത്മീയ മകളെ തിരുഹൃദയ ഭക്തിക്കു മാത്രമല്ല സ്ഥിരോത്സാഹത്തോടെ അതിനായി സ്വയം പ്രയത്നിച്ചു വരികയും ചെയ്തുപോന്നു. ആ കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റന്‍റ് രാജ്യമായിരുന്നിട്ട് കൂടി ഇന്നത്തേത് പോലെ തന്നെ തിരുഹൃദയ ഭക്തി പ്രോത്സാഹിക്കപ്പെട്ടു പോന്നു.

‍യേശുക്രിസ്തു വിശുദ്ധ മാര്‍ഗരറ്റിന് നല്‍കിയ 12 വാഗ്ദാനങ്ങളാണ് ഈ വെളിപാടുകളുടെ കേന്ദ്രബിന്ദു. അതിന്‍പ്രകാരം, ആരൊക്കെ പശ്ചാത്തപിച്ച് തങ്ങളെ തന്നെ അവിടുത്തെ തിരുഹൃദയത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നുവോ അവര്‍ക്കായുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍

1. അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും.

2. അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും.

3. തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും.

4. അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും.

5. തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും.

6. പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും.

7. തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും.

8. ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും.

9. അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും.

10. വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും.

11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും.

12. ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല.

മാസാദ്യ വെള്ളിയാഴ്ച ആചരണവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് പന്ത്രണ്ടാമത്തെ വാഗ്ദാനം എന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. നാളിതുവരെ സഭയെ നയിച്ച സഭാപിതാക്കൻമാർ എല്ലാം തന്നെ തിരുഹൃദയ ഭക്തിയെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നിരിക്കെ തന്നെ, ഈ വാഗ്ദാനങ്ങളെല്ലാം തന്നെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ എല്ലാവരും മനസ്സിലാക്കിയിരിക്കണമെന്ന് തിരുസഭയ്ക്ക് നിര്‍ബന്ധമുണ്ട്.

പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന രീതികളോ വേദഗ്രന്ഥത്തിനടിസ്ഥാനപ്പെടുത്തിയ നിര്‍ദ്ദേക സംഹിതകളോ ഇതിനില്ല എന്ന കാര്യം നാമോര്‍ക്കേണ്ടതുണ്ട്. മറിച്ച് പൂര്‍ണ്ണവും ഔദാര്യ പൂര്‍ണ്ണവുമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാനുതകുന്ന രീതിയില്‍ മനസ്സിലാക്കപ്പെടണം. ദൈവ നിവേശിതമായ ഈ വാഗ്ദാനങ്ങള്‍ തികച്ചും യാന്ത്രികമായും അന്ധവിശ്വാസപരമായും സമീപിച്ചാല്‍ അത് അവിടുത്തെ സദ്ദുദ്ദേശങ്ങള്‍ക്ക് എതിരായും ദൈവഹിതമല്ലാതാവുകയും ചെയ്യും.

മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളെല്ലാം മനസ്സിലാക്കി, നമുക്ക് മാസാദ്യ വെള്ളിയാഴ്ചകളുടെ ഭക്തിക്ക് എന്താണ് മുന്‍തൂക്കം എന്ന് നോക്കാം.

മൂന്നു ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത് : ‍

1. ഒരുക്കത്തിനായി കുമ്പസാരമെന്ന കൂദാശ.

2. ഒൻപത് മാസാദ്യ വെള്ളിയാഴ്ചകളില്‍ അടുപ്പിച്ചുള്ള വി.കുര്‍ബാന സ്വീകരണം.

3. ഒരു മണിക്കൂര്‍ ദിവ്യകാരുണ്യത്തിന് മുന്നിരുന്ന് ആരാധന.

ഇക്കാര്യങ്ങളൊക്കെ തിരുഹൃദയ ഭക്തിയുടെ രൂപരേഖയെന്നിരിക്കെ, മാസാദ്യ വെള്ളിയാഴ്ച ഇത് ആചരിക്കുന്നവര്‍ക്ക് തിരുഹൃദയത്തിനോട് ധാരാളമായി സ്നേഹമുണ്ടാകും. ഇത് പലതരത്തില്‍ പ്രകടിപ്പിക്കാമെങ്കിലും തിരുഹൃദയത്തിന്‍റെ തിരുനാള്‍ എവിടെയായിരുന്നാലും ആഘോഷിക്കുന്നത് പ്രധാനമാണ്. അത് പന്തകുസ്താ കഴിഞ്ഞുവരുന്ന രണ്ടാം ഞായറാഴ്ചക്ക് ശേഷമുള്ള വെള്ളിയാഴ്ചയാണ്.


Related Articles »