Seasonal Reflections - 2024

പ്രാർത്ഥിക്കുന്ന യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 06-10-2021 - Wednesday

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയും ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയുമായ പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനമായിരിന്നു ഒക്ടോബർ 5. 1937 ലെ ക്രിസ്തുമസ് പാതിരാ കുർബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദർശനത്തെപ്പറ്റിയും യൗസേപ്പിതാവിൻ്റെ സാന്നിധ്യത്തെപ്പറ്റിയും അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു.

"ഞാൻ പാതിരാ കുർബാനയ്‌ക്കായി ദേവാലയത്തിൽ വന്നപ്പോൾ മുതലേ ഞാൻ വലിയ ധ്യാനത്തിലായി, അതിനിടയിൽ ബത്‌ലേഹമിൽ ദിവ്യപ്രഭ ചൊരിയുന്ന പുൽക്കൂടു ഞാൻ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്നേഹത്തോടെ , പിള്ളക്കച്ചകൊണ്ടു ഉണ്ണീശോയെ മൂടി പുതപ്പിക്കുകയായിരുന്നു, യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയ ശേഷം മാത്രമേ ദൈവത്തിൽ നിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണർത്തിയുള്ളൂ, യൗസേപ്പിതാവു പ്രാർത്ഥിക്കുകയായിരുന്നു.

കുറച്ചു നിമിഷങ്ങൾക്കു ശേഷം പുൽക്കൂട്ടിൽ ഉണ്ണീശോയോടൊപ്പം ഞാൻ തനിച്ചായി, ഉണ്ണീശോ അവന്റെ കുഞ്ഞു കരങ്ങൾ എന്റെ നേരെ നിവർത്തി, ഉണ്ണിയെ കരങ്ങളിൽ എടുക്കാനാണന്നു എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ്സു എന്റെ ഹൃദയത്തോടു ചേർത്തുവച്ചു എന്റെ ഹൃദയത്തോടു അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണന്നു അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്കു പറഞ്ഞു തന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി, പരിശുദ്ധ കുർബാന സ്വീകരണത്തിനുള്ള മണി മുഴക്കം കേട്ടുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത് ".

ഇതു ചെറിയ ഒരു കൂടിക്കാഴ്ച ആയിരുന്നെങ്കിലും അളക്കാനാവത്ത പാഠങ്ങൾ ഇതു വിശുദ്ധയെ പഠിപ്പിച്ചു. അതു അവളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥമെന്താണന്നു കാണിച്ചു കൊടുക്കുകയും ചെയ്തു.


Related Articles »