Seasonal Reflections - 2024

ജോസഫ്: സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങിയവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 06-12-2021 - Monday

1818 ആസ്ട്രിയായിലെ ഓബൻഡോർഫ് എന്ന ഗ്രാമത്തിലെ ജോസഫ് മോർ എന്ന വൈദീകൻ രചിച്ച് ഫ്രാൻസീസ് ഗ്രൂബർ സംഗീതം നൽകിയ സ്റ്റില്ലേ നാഹ്റ്റ് ഹൈലിഗേ നാഹ്റ്റ് ( Stille Nacht, heilige Nach) , ഇംഗ്ലിഷിൽ Silent Night, Holy Night എന്ന ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ ക്രിസ്‌മസ് ഗാനത്തിൽ ഉണ്ണീശോ ഉറങ്ങുന്നതിനെ സ്വർഗ്ഗീയ ശാന്തതയിൽ ( സമാധാനത്തിൽ) ഉറങ്ങുന്നതായാണ് (Sleep in Heavenly peace) അവതരിപ്പിക്കുന്നത്. ഇന്നേ ദിനം സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങിയ യൗസേപ്പിതാവാണ് നമ്മുടെ ചിന്താവിഷയം.

സ്വർഗ്ഗീയ സമാധാനത്തിൽ ഉറങ്ങുന്നവർക്കേ ദൈവത്തിൻ്റെ അരുളപ്പാടുകളുടെ നേരെ കാതോർക്കാൻ സാധിക്കുകയുള്ളു. ഈ ഉറക്കം ആത്മീയമായി നമ്മെ ഉണർവുള്ളവരാക്കുന്ന ഉറക്കമാണ്. മാനുഷികമായി ചിന്തിച്ചാൽ മനുഷ്യനെ ഉറക്കം കെടുത്തുന്ന പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവീക പദ്ധതികളിലുള്ള ഉറച്ച വിശ്വാസവും നീതിബോധവും സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങാൻ അവനു സഹായമായി.

മത്തായിയുടെ സുവിശേഷത്തിൽ മൂന്നു തവണ സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങിയ യൗസേപ്പിതാവ് ദൈവീക അരുളപ്പാടുണ്ടായപ്പോൾ നിദ്രയിൽ നിന്നുണർന്ന് ദൈവഹിതാനുസാരം പ്രവർത്തിക്കുന്നതായി കാണാം.

ഒന്നാമതായി മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ എന്നു പറയുമ്പോൾ

"ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു."(മത്തായി: 1 : 24). രണ്ടാമതായി ഹേറോദോസിൻ്റെ ഭീഷണി ഭയന്ന് ദൈവീക അരുളപ്പാടുണ്ടായപ്പോൾ "അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി;(മത്തായി 2 : 14). മൂന്നാമതായി ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്‌തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു തിരികെ പോകാൻ പറയുമ്പോൾ "അവന്‍ എഴുന്നേറ്റ്‌, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു."

(മത്തായി 2 : 21).

നീതിമാൻമാർക്കു മാത്രം അവകാശപ്പെട്ട ഭാഗ്യമാണ് സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങുക എന്നത്. അവർ ഹൃദയത്തിൽ കളങ്കമില്ലാത്തവരും സ്വർഗ്ഗീയ ശാന്തത ജീവിതത്തിൽ അനുഭവിക്കുന്നവരുമായിരിക്കും. ഹൃദയ പരിശുദ്ധിയോടും നിർമ്മലതയോടും ജീവിച്ച് സ്വർഗ്ഗീയ ശാന്തതയിൽ ഉറങ്ങാൻ യൗസേപ്പിതാവിൽ നിന്നു നമുക്കു പഠിക്കാം.


Related Articles »