News - 2024

വിശുദ്ധ നാട്ടിലെ സിനഡ്: ഓര്‍ത്തഡോക്സ് നേതാക്കളെ ക്ഷണിച്ച് കത്തോലിക്ക മെത്രാന്മാര്‍

പ്രവാചകശബ്ദം 29-01-2022 - Saturday

ജെറുസലേം: അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന കത്തോലിക്ക മെത്രാന്മാരുടെ സിനഡുകളുടെ അധികാരപരിധിയെ (സിനഡാലിറ്റി) കുറിച്ചുള്ള സുനഹദോസിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ ആരംഭം കുറിച്ച രണ്ടു വര്‍ഷം നീളുന്ന സിനഡല്‍ പ്രക്രിയയുടെ ഭാഗമായി പ്രാദേശികതല ഘട്ടത്തിലേക്ക് ഓര്‍ത്തഡോക്സ് നേതാക്കളെ ക്ഷണിച്ച് കത്തോലിക്ക മെത്രാന്മാര്‍. വിശുദ്ധ നാട്ടിലെ കത്തോലിക്കര്‍ രണ്ടുവര്‍ഷം നീളുന്ന സിനഡല്‍ പ്രക്രിയയുടെ പ്രാദേശിക തലത്തിലുള്ള ഘട്ടത്തിലാണെന്നും തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നതിലും, നിങ്ങളുടെ ജ്ഞാനവും, അനുഭവസമ്പത്തും ശ്രദ്ധിച്ചുകൊണ്ട് അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നതിനും സന്തോഷമുണ്ടെന്നും ‘അസ്സംബ്ളി ഓഫ് കാത്തലിക് ഓര്‍ഡിനറീസ് ഓഫ് ദി ഹോളി ലാന്‍ഡ്’ (എ.സി.ഒ.എച്ച്.എല്‍) ജനുവരി 24-ന് ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പ്രാദേശിക സഭകളുടെ യഥാര്‍ത്ഥ പങ്കാളിത്തത്തിനായി ഈ പ്രക്രിയയില്‍ മറ്റ് സഭകളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും, സിനഡാലിറ്റിയെ കുറിച്ച് ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും കത്തോലിക്കര്‍ക്ക് പഠിക്കുവാനുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ തന്നെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ജനുവരി 25-ന് റോമില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ഫ്രാന്‍സിസ് പാപ്പ സമാപനം കുറിച്ച ‘ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ വാര’ത്തോടനുബന്ധിച്ചാണ് വിശുദ്ധ നാട്ടിലെ മെത്രാന്‍മാരുടെ കത്ത്. എല്ലാ തലത്തിലും നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സഭയെ നവീകരിക്കുവാനാണ് സിനഡല്‍ പ്രക്രിയയെന്നാണ് കത്തില്‍ വിവരിച്ചിരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധി സഭാത്മക ജീവിതത്തില്‍ ഉണ്ടാക്കിയ ദുരന്തഫലങ്ങളെകുറിച്ചും, രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രേഷിത മേഖലയിലും വിശ്വാസികളുടെ ജീവിതത്തിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തടസ്സങ്ങളെകുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

എ.സി.ഒ.എച്ച്.എല്‍ പ്രസിഡന്റും, ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസുമായ പിയര്‍ബാറ്റിസ്റ്റ പിസബെല്ല, എ.സി.ഒ.എച്ച്.എല്‍ സെക്രട്ടറി ജനറല്‍ ഫാ. പിയട്രോ ഫെലെറ്റ് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇസ്രായേല്‍, പലസ്തീന്‍, ജോര്‍ദ്ദാന്‍, സൈപ്രസ് എന്നിവിടങ്ങളിലെ ലാറ്റിന്‍ സഭ, ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്ക സഭ, മാരോണൈറ്റ് സഭ, അര്‍മേനിയന്‍ കത്തോലിക്ക സഭ, സിറിയന്‍ കത്തോലിക്ക സഭ, കല്‍ദായ കത്തോലിക്ക സഭ എന്നിവ ഉള്‍പ്പെടുന്നതാണ് എ.സി.ഒ.എച്ച്.എല്‍. രൂപതാതലം, ഭൂഖണ്ഡ തലം, സാര്‍വ്വത്രിക തലം എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ചിരിക്കുന്ന സൂനഹദോസ് 2023 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന ആഗോള സിനഡ് സമ്മേളനത്തോടെ സമാപിക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »