News - 2024

ഉഗാണ്ടയിൽ സുവിശേഷം പങ്കുവച്ച ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക മൗലികവാദികൾ കൊലപ്പെടുത്തി

പ്രവാചകശബ്ദം 12-07-2022 - Tuesday

കിബുക്കു: കിഴക്കൻ ഉഗാണ്ടയിൽ സുവിശേഷം പങ്കുവെച്ച ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക മൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തി. കിബുക്കു ജില്ലയിലെ മോളു ഗ്രാമത്തിൽ ജൂലൈ മൂന്നാം തീയതിയാണ് കൊലപാതകം നടന്നതെന്ന് മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു. സിമോല്യ ലത്തിഫു എന്ന നാല്‍പ്പത്തിയേഴുകാരനെ വാൾ ഉപയോഗിച്ചാണ് മൂന്ന് ഇസ്ലാമിക മൗലികവാദികൾ കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ഒളിച്ചിരുന്ന ഏതാനും ചില ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് സിമോല്യ ലത്തിഫുവിനെ കൊലപാതകികൾ ചോദ്യം ചെയ്തതെന്ന് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തി.

അലി ബുയിൻസ എന്ന ആളാണ് വാള്‍ ഉപയോഗിച്ച് സിമോല്യയുടെ ശിരസ്സിൽ മുറിവേൽപ്പിച്ചത്. 30 മിനിറ്റോളം അദ്ദേഹത്തിന്റെ ശരീരം അവിടെത്തന്നെ കിടന്നു. കൊലപാതകത്തെ തുടര്‍ന്നു പ്രാദേശിക ദേവാലയ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 2019 ജൂൺ മാസമാണ് സിമോല്യ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ വചനശുശ്രൂഷയിലൂടെ നിരവധി ഇസ്ലാം മത വിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറിയിരിന്നു. ഇതേ തുടര്‍ന്നു ഭീഷണി ശക്തമായപ്പോള്‍ ലിറാ ജില്ലയിലേക്ക് ഓടിപ്പോകേണ്ടതായിവന്നു. മുസ്ലിം മൗലികവാദികൾ തന്നെ കണ്ടെത്താൻ നടത്തുന്ന ശ്രമം അവസാനിപ്പിച്ചതായി തോന്നിയതിനാലാണ് സിമോല്യ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയത്.

അദ്ദേഹത്തിന്റെ വിശ്വാസ സാക്ഷ്യം നിരവധി ക്രൈസ്തവർക്ക് പ്രചോദനമായിരുന്നുവെന്നും, നിരവധിപേരെ അദ്ദേഹം ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ടെന്നും പാസ്റ്റർ ഇമ്മാനുവൽ മുസൈ പറഞ്ഞു. നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് സിമോല്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ മോളു ഗ്രാമത്തിലേക്ക് എത്തുന്നത്. സിമോല്യ ലത്തിഫുന് ഭാര്യയും, അഞ്ചു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഉഗാണ്ടയിലെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും ന്യൂനപക്ഷമായ ഇസ്ളാമിക സമൂഹത്തില്‍ നിന്ന് ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. രാജ്യത്തെ ജനസംഖ്യയിൽ 82% ക്രൈസ്തവരും, 14% മുസ്‌ലിം മത വിശ്വാസികളുമാണ്.


Related Articles »